Wednesday, March 25, 2009
വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾ
തന്നെ കഴുതയെന്ന ‘ജന്തു‘വെന്നു വിളിച്ചാലും വേണ്ടില്ല – ‘ഹിന്ദു‘വെന്നു വിളിക്കരുതേ – എന്നു വിലപിച്ചിരുന്ന സാക്ഷാൽ ജവഹർലാൽ നെഹൃവിന്റെ കുടുംബത്തിലെ തന്നെ ഒരു അംഗം.
അങ്ങനെയൊരാൾ, തന്റെ ‘കുലമഹിമ‘ വെടിഞ്ഞുകൊണ്ടും, ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്ന ഗാന്ധിജിയുടെ ശൈലി സ്വീകരിച്ചുകൊണ്ടും, താൻ സ്വാഭിമാനിയായൊരു ഹിന്ദുവും ഭാരതീയനും ഗാന്ധിയുമാണെന്നൊക്കെ വിളിച്ചു പറഞ്ഞാൽ?
ചരിത്രസംഭവമാണ്.
വരുൺഗാന്ധിയാണ് സംഗതി ഒപ്പിച്ചുകളഞ്ഞത്.
പക്ഷേ, അങ്ങനെയൊരു പരാമർശം വേണ്ടിവന്ന സാഹചര്യം ദു:ഖിപ്പിക്കുന്നതായിരുന്നു.
ചില ശിഥിലചിന്തകൾ.
വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്.
വരുൺഗാന്ധീ, അനിയാ,
ആദ്യത്തെ അങ്കമായിരുന്നു.
ആകെപ്പാടെയുള്ള രാഷ്ട്രീയപരിചയം അഞ്ചുവർഷത്തേതു മാത്രമായിരുന്നു.
പരിചയമില്ലായ്മയും പ്രായക്കുറവും പ്രകടമായിരുന്നു.
വല്ലായ്മപ്പെടുത്തിക്കളഞ്ഞു – ശരിക്കും.
സി.ഡി.യിലുള്ളത് പൂർണ്ണമായും തന്റെ വാക്കുകളല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഡിറ്റിംഗുകൾ നടന്നിട്ടുണ്ടെന്നുമുള്ള വാദം കേൾക്കാതിരിക്കുന്നില്ല. അത് ഒട്ടും അസ്വാഭാവികമോ അസംഭവ്യമോ അല്ല. എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുനാളുകളായി നടക്കുകയായിരുന്നു എന്നു ന്യായമായും സംശയിപ്പിക്കുന്ന ചില പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധിക്കാതെയുമല്ല. പക്ഷേ എന്തൊക്കെയായാലും ശരി, കോൺഗ്രസിനും അവരുടെ നോമിനി നവീൻ ചൌളയ്ക്കുമൊക്കെ അങ്ങനെയൊരു കുടുക്കിടാൻ അവസരമെങ്കിലും ഉണ്ടാക്കിക്കൊടുത്ത പരാമർശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതു സത്യമാണെങ്കിൽ, തെറ്റുപറ്റിയെന്നു സമ്മതിക്കാതിരിക്കേണ്ടതില്ല.
രാഷ്ട്രീയപ്പാർട്ടികളുടെ അതിരു കടന്ന മതവിവേചനവും മതപ്രീണനവും മൂലം സഹികെടുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന പ്രതിഷേധം ഒരു കാരണവശാലും മതദ്വേഷമായി പരിണമിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും, അവയിലേക്കു നയിച്ചേക്കാവുന്നതെന്തിനെയും നിരുത്സാഹപ്പെടുത്തുകയും വേണം.
എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ പാർട്ടി കയ്യൊഴിയുകയില്ല. പക്ഷേ, പറഞ്ഞതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളിലെ തെറ്റായ വശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടു തന്നയുള്ളതാണ് പാർട്ടിയുടെ നിലപാടെന്നത് ഒരു കാരണവശാലും മറക്കരുത്. അതിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി വായിച്ചെടുത്ത്, പിഴവുകൾ പരിശോധിച്ചുമാത്രം മുന്നോട്ടു പോകുന്നതിനേപ്പറ്റി ആലോചിക്കുക.
പാർട്ടിക്കു പുറത്തു നിന്നു തന്നെയും താങ്കളെ അനുകൂലിച്ചു മുന്നോട്ടുവന്നിട്ടുള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്. മറ്റു രാഷ്ട്രീയക്കാർ കറകളഞ്ഞ വർഗ്ഗീയത സംസാരിക്കുകയും മതതീവ്രവാദികളെയടക്കം ന്യായീകരിച്ചുകൊണ്ട് അങ്ങേയറ്റം അപലപനീയമായ നിലപാടെടുക്കുകയും ചെയ്യുമ്പോളൊക്കെ “മതേതര“വാദികൾ കടുത്ത മൌനം പാലിക്കുകയും താങ്കളുടെ കാര്യത്തിൽ ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതു കാണുമ്പോൾ അതിനൊരു പ്രതിപ്രവർത്തനമെന്ന നിലയിൽ അനുകൂലിക്കാൻ ആളുകൾക്കു തോന്നും. അതു സ്വാഭാവികമാണ്.
പക്ഷേ അതിന്റെ പേരിൽ, എല്ലാ വശങ്ങളും ആലോചിക്കാതിരിക്കരുത്. തെറ്റുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞു തിരുത്തുക തന്നെ വേണം.
സാമുദായികവിദ്വേഷം വളർത്താനൊന്നും താനൊരിക്കലും ശ്രമിക്കുകയില്ലെന്ന ഏറ്റുപറച്ചിൽ നന്നായി. അത്രയും നല്ലത്.
പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനൊന്നും പ്രസക്തിയില്ലെന്നതാണു യാഥാർത്ഥ്യം. അവ തെറ്റായ എന്തെങ്കിലും സന്ദേശങ്ങൾ കൂടി നൽകുന്നുണ്ടോ എന്നതാണു പ്രശ്നം. എന്താണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിലും ശരി – പറയാനിടയാക്കുന്ന സാഹചര്യങ്ങൾ എന്തായാലും ശരി – വാക്കുകൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശം നല്ലതല്ലെങ്കിൽ, അതു കുറ്റകരമാണ്.
ഉത്തർപ്രദേശ് കലുഷിതമാണ്. അറിയാൻ വയ്യാത്തതല്ല. മുസ്ലീങ്ങൾ പിണങ്ങുമെന്നു ധരിച്ചുകൊണ്ടും, അതുകൊണ്ടു തന്നെ നടപടികൾക്കു മടിച്ചു കൊണ്ടും രാഷ്ട്രീയക്കാർ പല പ്രശ്നങ്ങളുടെ നേരെയും കണ്ണടയ്ക്കുകയാണെന്നും അറിയാതെയല്ല.
പക്ഷേ അതിനെല്ലാം സമ്പൂർണ്ണമായി മുസ്ലീങ്ങളെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന പ്രതീതി ഒരിക്കലും വന്നുകൂടാ. അങ്ങനെവന്നാൽ അതു മുതലെടുത്ത് വീണ്ടും പ്രശ്നങ്ങൾ വർദ്ധിക്കുകയേയുള്ളൂ. മുസ്ലീങ്ങളെ വച്ചു മുതലെടുക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാർ തന്നെയാണു മുഖ്യപ്രതികൾ. അവരെത്തന്നെയാണ് ആദ്യം തിരുത്തേണ്ടതും.
ഒന്നുമില്ലെങ്കിലും, സമുദായത്തിനകത്തുതന്നെയുള്ള കുറച്ചുപേരുടെ പ്രവൃത്തികൾ മൂലവും പ്രീണനരാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലവും സമുദായത്തിനു മേൽ ഒന്നാകെ വീഴുന്ന ലേബലുകളിൽ നിന്നു കുതറിമാറാൻ ആഗ്രഹിക്കുകയും കൂസിസ്റ്റുരാഷ്ട്രീയത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന മുസ്ലീങ്ങൾ അനവധിയാണെന്നതു കൂടിയെങ്കിലും അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. അതു കൂടി മനസ്സിൽ വയ്ക്കേണ്ടതുമുണ്ട്.
മറ്റൊരു വശത്ത്, ഹിന്ദുവിന്റെ നേരേ മെക്കിട്ടു കയറുന്നവർക്കെതിരെ നേരിട്ടു പ്രതികരിക്കുന്നതേപ്പറ്റിയും ചിലതു ചിന്തിക്കേണ്ടതുണ്ട്. ഇതൊന്നും രാജ്യത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോർക്കണം. അതുകൊണ്ടൊക്കെ ഇത്രയും നാളുകൾക്കുള്ളിൽ എന്തു നേടി എന്നു കൂടി പരിശോധിക്കുന്നതും നന്നായിരിക്കും.
എത്രയോ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടേയിരുന്നു! അതിർത്തി കടന്ന് അനവധിപേർ അക്ഷരാർത്ഥത്തിൽത്തന്നെ “കുതിരകയറി”. വെട്ടുകൊണ്ടു പ്രയോജനമുണ്ടായില്ല. അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായ ചെറുത്തുനിൽപ്പ് ദുസാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ, രാഷ്ട്രം വെട്ടിമുറിക്കണമെന്നു പറഞ്ഞ് ആഭ്യന്തരമായ കുതിരകയറ്റങ്ങൾ അരങ്ങേറി. ഒടുവിൽ, ഡയറക്റ്റ് ആക്ഷനുകൾ തന്നെ നടന്നു. തിരിച്ചുള്ള പ്രതികരണങ്ങളുമുണ്ടായി. യാതൊരു പ്രയോജനവുമുണ്ടായില്ല.
വിഭജനം ഒഴിവാക്കാൻ വെട്ടുകൾക്കു കഴിഞ്ഞില്ല. കോൺഗ്രസിനെ മറികടക്കാൻ ഒരു രാഷ്ട്രീയ ശക്തിയായിരുന്നു അവിടെ വേണ്ടിയിരുന്നത്.
കൈവെട്ടാനല്ല – മറിച്ച് – അരുതെന്നു പറഞ്ഞുകൊണ്ട് കോൺഗ്രസിന്റെ കയ്യിൽ കടന്നു പിടിക്കാനായിരുന്നു അവിടെ ആളുണ്ടാവേണ്ടിയിരുന്നത്.
സാധിച്ചില്ല. തടയാൻ കഴിഞ്ഞില്ല..
രാഷ്ട്രീയമായ പ്രതിരോധം ദുർബലമായിരുന്നു. വെട്ടുകൾ ഒന്നടങ്കം നിഷ്ഫലമാകുന്നത്ര ദുർബലം.
ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വളരെ വ്യക്തമാണ്. എല്ലായ്പോഴും, ഒരു രാഷ്ട്രീയപരിഹാരത്തേക്കുറിച്ചു തന്നെയാണു ചിന്തിക്കേണ്ടതെന്നു തന്നെയാണ് ആ പാഠം പറഞ്ഞുവയ്ക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.
പിന്നീട്, “ഡയറക്ട് ആക്ഷ“നുകൾ നടത്തിയ അതേ മുസ്ലീം ലീഗിനേത്തന്നെ മാന്യന്മാരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ അവർക്കു ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. കാലം കടന്നുപോയപ്പോൾ, ഒരിക്കൽ ലിഗിനെ ‘ചത്ത കുതിര’ എന്നു വിശേഷിപ്പിച്ച കോൺഗ്രസും അവരെ കൂടെ കൂട്ടി. ഒടുവിലിതാ, അവർ മൂന്നു പേരും ചേർന്നു നടത്തിയ യു.പി.എ. ഭരണവും രാജ്യത്തിനു കാണേണ്ടി വന്നു!!!
ആ ഭരണം ഇനിയും തുടരണോ എന്നു തീരുമാനിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇനി വരുന്നത്.
അത് അടുത്തു വരുമ്പോൾ, താങ്കൾ നിൽക്കുന്നത് എവിടെയാണ്? തയ്യാറെടുപ്പുകൾ എവിടം വരെയായി?
തുറന്നു പറയട്ടെ - എന്റെ അഭിപ്രായത്തിൽ, ആരോപണങ്ങൾ അതേപടി ശരിയാണെങ്കിൽ, പ്രസ്താവനകളിൽ ചിലത് തീർച്ചയായും അനുചിതവും, അപക്വവും തന്നെയായിരുന്നു. പ്രകോപനങ്ങളോ പ്രേരണയോ എന്തു തന്നെയായിരുന്നാലും.
സത്യത്തിൽ, ആളുകൾ വരുണിന്റെ പിന്നാലെ പായാൻ അത്യുത്സാഹം കാട്ടുകയല്ലേ എന്നു പലരും ചോദിക്കുന്നു. പ്രസംഗം കുറ്റകരമാണെങ്കിൽ, മണിക്കൂറിൽ നാലു തവണ എന്ന കണക്കിൽ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ അതു തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ കുറ്റകരമല്ലേ എന്നും ചോദിക്കുന്നു.
അതെ. അതുകൊണ്ട്?
ഇതേ ഉത്തർപ്രദേശ് തന്നെയല്ലേ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തല വെട്ടിക്കൊണ്ടുവരുന്നയാൾക്ക് 51 കോടി പാരിതോഷികം നൽകുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയുടെ സ്ഥലവും - എന്നു പലരും ചോദിക്കുന്നു.
അതെ. അതുകൊണ്ട്?
കോൺഗ്രസ് നേതാവ് ഇമ്രാൻ കിദ്വായി, ഇസ്ലാമിന്റേയും കാഫിറുകളേയും ബി.ജെ.പി.യുടെയുമൊക്കെ കാര്യം പറഞ്ഞ് വോട്ടു ചോദിച്ചില്ലേയെന്നും, ബി.ജെ.പി.പ്രവർത്തകരായ മുസ്ലീങ്ങൾക്കെതിരെ തനിക്കു ഫത്വ പുറപ്പെടുവിക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നു പറഞ്ഞില്ലേയെന്നും പലരും ചോദിക്കുന്നു.
അതെ. അതുകൊണ്ട്?
മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ, തീവ്രവാദികളുടെ മതവും പൊക്കിപ്പിടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് അബ്ദുറഹിമാൻ ആന്തുലേ നടത്തിയ പ്രസ്താവനകൾ അപലപനീയമായിരുന്നില്ലേ എന്നു ചോദിക്കുന്നു പലരും.
അതെ. അതുകൊണ്ട്?
അതിനൊക്കെയെതിരെ പ്രതികരിക്കാൻ പോയിട്ട് ഒന്നു തുമ്മാൻ പോലും ഭയക്കുകയും, ഹിന്ദുക്കളുടെ കാര്യം വന്നാൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന “മതേതര“വാദികളുടെ മനസ്സിലുള്ളതു കറകളഞ്ഞ കാപട്യമല്ലേ എന്നു ചോദിക്കുന്നു.
അതെ. അതുകൊണ്ട്?
അതുകൊണ്ടൊക്കെയെന്താണ് - എന്നതാണു പ്രശ്നം.
ആ രാഷ്ട്രീയക്കാരൊക്കെ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ, അവർക്കെതിരെ പ്രതികരിക്കാൻ പലരും മടിക്കുന്നെങ്കിൽ, അതിനെല്ലാമെതിരെ വികാരം കൊള്ളുക മാത്രം ചെയ്താൽ എന്തു കാര്യമുണ്ടെന്നതാണു പ്രശ്നം.
ഒരു കാര്യവുമില്ല. യാതൊരു കാര്യവുമില്ല.
അങ്ങനെയുള്ളവരെ ഇനിയെങ്കിലും പാർലമെന്റു കാണിക്കാതിരിക്കാൻ എന്താണു ചെയ്യാനാവുക എന്നു ചിന്തിക്കുക.
വികാരം കൊള്ളലുകളോ വീരവാദങ്ങളോ ഒന്നും ആർക്കും ഒരുകാലത്തും നേട്ടമുണ്ടാക്കിയിട്ടില്ല. വേദനകൾക്കു പരിഹാരവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, അവ പ്രശ്നപരിഹാരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ. എക്കാലത്തും.
വികാരം കൊള്ളാൻ അവസരമുണ്ടാക്കിയത് ആരാണെന്നു പരിശോധിക്കുക. അവർക്ക് രാഷ്ട്രീയമായ തിരിച്ചടികൊടുക്കാൻ പറ്റുമോ എന്നു ശ്രമിക്കുക.
ബി.ജെ.പി. ഒഴിച്ചാൽ ഉത്തർപ്രദേശിലെ മറ്റു പ്രമുഖ പാർട്ടികൾ ആരൊക്കെയാണ്? ബി.എസ്.പി.യും എസ്.പി.യും കോൺഗ്രസും. അഹമ്മദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിമി നേതാവിന്റെ വീട്ടിൽ "സഹായ"വാഗ്ദാനവുമായെത്തിയ പാർട്ടി നേതാക്കളുടെ കൂട്ടത്തിൽ ഈ മൂന്നു പാർട്ടികളുടെയും പ്രമുഖരുണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവർക്കൊക്കെ ശക്തമായ മറുപടി കൊടുക്കാൻ എന്തു വാചകങ്ങളാണ് വരുൺ, താങ്കളുടെ കയ്യിലുള്ളത്? അത്തരക്കാരോടു ശക്തമായ പ്രതിഷേധമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കാൻ രാഷ്ട്രീയമായ മറുപടികൾ എന്തൊക്കെയാണ് താങ്കളുടെ കയ്യിലുള്ളത്?
ഏതെങ്കിലും സമുദായത്തിനെതിരെ പരാതിയുണ്ടായിട്ടു കാര്യമില്ല. വാക്കുകൾ അവർക്കെതിരെയെന്ന മട്ടിലുമല്ല ചൊരിയേണ്ടത്. യാതൊരു പരിധിയുമില്ലാതെ മതപ്രീണനനയങ്ങളുമായി മുന്നേറുന്ന ഇവിടുത്തെ കൂസിസ്റ്റു രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താനാണു പരിശ്രമിക്കേണ്ടത്. ദേശീയപ്രസ്ഥാനങ്ങളെ തളർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ കയ്യിലേക്ക് വടി വച്ചു നീട്ടുവാനല്ല.
താങ്കൾ ജനിച്ചത് 1980-ൽ. അതേ വർഷം തന്നെയാണ് ഭാരതീയജനതാപാർട്ടിയും പിറന്നു വീണത്. പക്ഷേ എന്നു വച്ച് പാർട്ടിയുടെ പാരമ്പര്യവും അത്രത്തോളമേയുള്ളൂവെന്നു ധരിച്ചുപോകരുത്. ജനസംഘകാലഘട്ടവും കൂടി കണക്കിലെടുത്ത് മൊത്തം ആറു പതിറ്റാണ്ടോളം എന്നും കരുതിക്കൂടാ.ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്കു കിടക്കുന്ന വലിയൊരു സംസ്കാരത്തിലാണ് അതിന്റെ അടിത്തറ ആണ്ടുകിടക്കുന്നത്. അതിനെ അന്ധമായി അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.
പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യസമ്പൂർണ്ണ സമ്മേളനം 1980 ഡിസംബറിൽ മുംബൈയിലാണു നടന്നത്. അന്ന്, ആയിരക്കണക്കിനു പ്രതിനിധികളെ സാക്ഷി നിർത്തിക്കൊണ്ട്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രവിദ്യാഭ്യാസമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീ. മുഹമ്മദ് കരീം ഛഗ്ല ഇങ്ങനെ പറഞ്ഞു: -
കോൺഗ്രസിന് ഒരു ബദലില്ലെന്ന് ആരുപറഞ്ഞു? ഇതാ എന്റെ മുന്നിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രൂപത്തിലൂടെ അതു ഞാൻ കാണുന്നു. അടൽ ബിഹാരി വാജ്‌പേയിയിലൂടെ, ഇന്ദിരയ്ക്കുള്ള ബദലും.
ഇന്ദിര, റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ പാർട്ടി വർഗ്ഗീയമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാനതു ശക്തമായി നിരാകരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയെ വർഗ്ഗീയമെന്നു മുദ്രകുത്തുന്നതു തികച്ചും തെറ്റാണ്.
സാക്ഷാൽ മുഹമ്മദ് കരീം ഛഗ്ല പറഞ്ഞ വാക്കുകളാണ്. അദ്ദേഹം തീർച്ചയായും ആലോചനാശൂന്യനല്ല. വരുൺ, ഇതൊന്നും തമാശകളുമല്ല.
പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിൽ അത്യദ്ധ്വാനം ചെയ്തിട്ടുള്ള മുസ്ലീങ്ങൾ അനവധിയാണ്. അവരുടെ കൂട്ടത്തിൽ, വടക്ക് പാർലമെന്റംഗമായ ഷാനവാസ് ഹുസൈനേപ്പോലെയുള്ള വലിയവർ മാത്രമല്ല, ഇങ്ങു തെക്ക് കൊടുങ്ങല്ലൂരിലെ സാധാരണ വഴിയോര കച്ചവടക്കാരായ ഖാലിദും ഷംസുദ്ദീനും മുഹമ്മദും ജമാലും ഹമീദുമെല്ലാമുണ്ട്.
അവരെയൊന്നും മറന്നു കൊണ്ട് ആരും സംസാരിക്കരുത്. ഒരു ബി.ജെ.പി.ക്കാരനും സംസാരിക്കരുത്. അറിയില്ലയെങ്കിൽ, പാർട്ടിയേക്കുറിച്ചു പഠിക്കണം. അറിവുണ്ടാക്കി വയ്ക്കണം.
പ്രചാരണത്തിനിടെ രണ്ടാഴ്ച മുമ്പു താൻ നടത്തിയ പരാമർശങ്ങൾ ഇപ്പോളെങ്ങനെ പെട്ടെന്നു പൊട്ടിമുളച്ചതു പോലെ പ്രത്യക്ഷപ്പെടുന്നു എന്ന താങ്കളുടെ അത്ഭുതം കൂറലുകളും രാഷ്ട്രീയരംഗത്തെ പരിചയമില്ലായ്മ തന്നെയാണു കാണിക്കുന്നത്.
പ്രസംഗത്തിന്റെ വാർത്ത പരക്കുന്നതിനു കുറച്ചുമുമ്പു വരെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നത് മറ്റൊരു വാർത്തയായിരുന്നു. ഉത്തർപ്രദേശിൽത്തന്നെ
ഗാസിയാബാദിൽ നൂറുകണക്കിനു മുസ്ലീങ്ങൾ ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കാര്യമായിരുന്നു അത്. ആ വാർത്ത ബി.ജെ.പി.ക്ക് അനുകൂലം എന്നതിനേക്കാളധികം കോൺഗ്രസിനു പ്രതികൂലമായിരുന്നു. കോൺഗ്രസിൽ വിശ്വാസമില്ലെന്ന അവരുടെ പ്രഖ്യാപനം ശ്രദ്ധനേടി വരികയായിരുന്നു. അത്തരമൊരു വാർത്ത പ്രചാരം നേടി വരുമ്പോൾ മിണ്ടാതിരിക്കുന്നതിനു പകരം തിരിച്ചടിയേക്കുറിച്ചു ചിന്തിക്കാതിരിക്കില്ല ആരായാലും. അടിയും തിരിച്ചടിയും അടിയൊഴുക്കുകളുമൊക്കെ കലർന്നതാണു രാഷ്ട്രീയം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം. ഇവിടെ, കോൺഗ്രസിന്റെ തിരിച്ചടിക്ക് ശക്തി കൂടുതലായിരുന്നു.
വരുൺ - താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സംഗതി വിപരീതഫലം ചെയ്യുമെന്നും കാറ്റു തിരിഞ്ഞുവീശുമെന്നും അറിയാത്തവരല്ല മുതിർന്ന രാഷ്ട്രീയക്കാർ. “വരുൺ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിച്ച് അനാവശ്യമായ പ്രാധാന്യം നൽകേണ്ടെ“ന്നും മുലായം സിംഗ് യാദവിനേക്കൊണ്ടു പറയിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികരാഷ്ട്രീയതന്ത്രജ്ഞാനമാണ്. മായാവതിയും കാര്യമായി പ്രതികരിച്ചിട്ടില്ല. എന്തൊക്കെയായാലും, അങ്ങനെയൊരു കാറ്റടിപ്പിക്കാൻ വേണ്ടി താങ്കൾ ബോധപൂർവ്വം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ലാത്തതുകൊണ്ടു പറയുകയാണ്. രാഷ്ട്രീയം എളുപ്പമല്ല വരുൺ – പ്രത്യേകിച്ച് ഉത്തർപ്രദേശിലെ രാഷ്ട്രീയം. നോക്കിയും കണ്ടും വേണം എന്തും ചെയ്യാൻ. മുതിർന്നവർ നിൽക്കുന്നതു കണ്ടു മനസ്സിലാക്കി കരുതലോടെ നിൽക്കുക.
ദിവസം ചെല്ലുന്തോറും ഈ സംഭവം വാർത്തകളിൽ മങ്ങിമങ്ങിപ്പോകും. വരുൺ എന്ന പേര് മാഞ്ഞുപോകും. പറഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളും അവയുടെ പശ്ച്ചാത്തലവും പ്രേരണയും പരിചയക്കുറവും, പാർട്ടി അവയെ തള്ളിപ്പറഞ്ഞതുമെല്ലാം മാഞ്ഞുമാഞ്ഞുപോകും. ഒടുവിൽ ഒരു വരി മാത്രം അവശേഷിക്കും. അല്ലെങ്കിൽ ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കും. ബി.ജെ.പി.യുടെ ലക്ഷ്യം മുസ്ലീങ്ങളെ ഉപദ്രവിക്കലാണത്രേ!
അയോദ്ധ്യയുടെ കാര്യത്തിൽ, അഞ്ഞൂറുവർഷത്തെ സഹനങ്ങളേക്കുറിച്ച് ആരുമിപ്പോൾ ഓർക്കുന്നില്ല.
ഹിന്ദുക്കളുടെ തികച്ചും ന്യായവും മാന്യവുമായ ആവശ്യത്തെ അനേകമനേകം മുസ്ലീങ്ങൾ ആത്മാർത്ഥമായി പിന്തുണച്ചതായിരുന്നു എന്നത് ഓർക്കുന്നില്ല.
ഷാഹ്‌ബാനു കേസിലെ വിധിയും കോൺഗ്രസിന്റെ കരണം മറിച്ചിലുകളും ആരും ഓർക്കുന്നില്ല.
ഫൈസാബാദ് കോടതിവിധിയും അതിനെതിരെയുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണവുമൊന്നും ഓർക്കുന്നില്ല.
മുസ്ലീങ്ങളിൽത്തന്നെ വളരെച്ചെറിയ ഒരു വിഭാഗത്തിന്റെ കടുംപിടുത്തത്തിന്റെ മുന്നിൽ ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രീയക്കാർ കമിഴ്ന്നുവീണതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥകാരണമെന്ന് ആരും ഓർക്കുന്നില്ല.
ഹിന്ദുക്കളുടെ നിരന്തരമായ പരാതികൾ, പരിഭവങ്ങൾ, സഹനസമരങ്ങൾ, അവർ നേരിട്ട ചതികൾ - ഒന്നും ആരും ഓർക്കുന്നില്ല. പുതുതലമുറയ്ക്കാണെങ്കിൽ പഴയ കഥകൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ പോലും ആരുമില്ല.
ഇപ്പോൾ അവശേഷിക്കുന്ന – ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കുന്ന ചിത്രം ഒന്നു മാത്രമാണ്. ബി.ജെ.പി. മനപ്പൂർവ്വം ഒരു പള്ളി പൊളിച്ചിരുന്നുവത്രേ! അത്, “മുസ്ലീങ്ങളെ ഉപദ്രവിക്കൽ“ എന്ന അജണ്ടയുടെ ഭാഗമായിരുന്നത്രേ!
എത്ര മാത്രം വിഡ്ഢിത്തമാണത്!
ശുദ്ധ അസംബന്ധമാണ് – അറിയാവുന്നവർക്കറിയാം. പക്ഷേ, കാലം കടന്നുപോകുമ്പോൾ ചുവരിൽ അവശേഷിക്കുന്ന – ചിലർ മനപ്പൂർവ്വം അവശേഷിപ്പിക്കുന്ന - എഴുത്ത് അങ്ങനെ ചിലതു മാത്രമാണ്.
സൂക്ഷിക്കണം വരുൺ – പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പു സൂക്ഷിക്കണം – ആരായാലും – എന്തായാലും.
അയോദ്ധ്യാപ്രശ്നം പരിഹരിക്കുന്നതിൽ കോൺഗ്രസ് ആദ്യം കാണിച്ച താല്പര്യം ആത്മാർത്ഥമായി തുടർന്നിരുന്നെങ്കിൽ, മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അതിൽ ഇടപേടേണ്ടി വരുക പോലുമുണ്ടായിരുന്നില്ല.
അവർക്കു താല്പര്യമില്ലെങ്കിൽ വേണ്ട - പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖറിന്റെ ഗവണ്മെന്റിനെ ഒരു സുപ്രഭാതത്തിൽ വലിച്ചു താഴെയിട്ടതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ, പ്രശ്നം ഇന്നുമിങ്ങനെ പരിഹരിക്കപ്പെടാതെ അവശേഷിക്കുമായിരുന്നില്ല.
അങ്ങനെയെങ്കിൽ, തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. അതിന്റെ ന്യായം പറഞ്ഞ് ഒരുവനും ആക്രോശിക്കുകയോ ആക്രമണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.
അതിങ്ങനെ അന്തമില്ലാതെ നീണ്ടിരുന്നില്ലെങ്കിൽ, അവിടേയ്ക്കു കർസേവകർക്കു പോകേണ്ടി വരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അത് മറ്റൊരു കലാപത്തിനു വഴിവയ്ക്കുമായിരുന്നില്ല.
ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ കോൺഗ്രസ് കോറിയിട്ട കറുത്തപാടുകൾ ഭീകരമാണ്. അവർ വരുത്തിവച്ച വിനകൾ അനവധിയാണ്. അടിയന്തിരാവസ്ഥ മാറ്റി നിർത്തിയാൽത്തന്നെ - രാജ്യവിഭജനം മുതൽ - അയോദ്ധ്യയ്ക്കു വഴിമരുന്നിട്ടതും വളർത്തിയതും – അങ്ങനെയങ്ങനെ അനവധി പാടുകൾ. കോൺഗ്രസ് കടുത്ത വർഗ്ഗീയതാല്പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തതിന്റെ പേരിൽ മാത്രം ഉണ്ടായ അനവധി പാടുകൾ.
ഇപ്പോളും അയോദ്ധ്യയുടെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് ആർക്കാണ്?
ബി.ജെ.പി.
ഗോധ്രാനന്തരസംഭവങ്ങളുടെ പേരിൽ പഴികേൾക്കുന്നതാരാണ്?
ബി.ജെ.പി.
അയോദ്ധ്യയിലെ ക്ഷേത്രം പുനർനിർമ്മിക്കപ്പെടണമെന്ന അനേകലക്ഷങ്ങളുടെ അഭിലാഷം പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നതിന്റെ പേരിൽ പഴികേൾക്കുന്നതാരാണ്?
അതും ബി.ജെ.പി.!!!
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ സിഖുവിരുദ്ധകലാപത്തിന്റെ പേരിലെങ്കിലും കോൺഗ്രസ് ഇപ്പോളും വിമർശിക്കപ്പെടുന്നുണ്ടോ? ഇല്ല. എല്ലാവർക്കും വേണ്ടത് ബി.ജെ.പി.യുടെ രക്തമാണ്. അതിനു വേണ്ടി കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റോ എന്നില്ലാതെ ഏതൊരാളും കെട്ടിപ്പിടിക്കും. കാർക്കശ്യത്തോടെ കഥകൾ ചമയ്ക്കും.
വരുണേ, ബി.ജെ.പി.യെ അന്ധമായി എതിർക്കുന്ന അനവധി പാർട്ടികളുടെ ഇടയിലൂടെ വേണം പ്രവർത്തിക്കാൻ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ താങ്കൾ ആ പാർട്ടിയിലേക്കു ചെല്ലരുത്.
ദേശീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ സഹായത്തിന് എപ്പോളുമുള്ള മാദ്ധ്യമങ്ങളേയും മറ്റു പ്രചാരണോപാധികളേയും നിസാരവൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ആത്മഹത്യാപരവുമാണ് വരുൺ. സൂക്ഷിക്കണം.
പ്രശ്നങ്ങൾ എന്തൊക്കെയായാലും ശരി - രാഷ്ട്രീയപരിഹാരം – ജനാധിപത്യരീതിയിലുള്ള പരിഹാരം - അതുമാത്രമാണ് – അതുമാത്രമാണ് ഒരു പോംവഴി – എന്നതു സദാ മനസ്സിൽ വയ്ക്കുകയും വേണം.
അതിനായി ശ്രമിക്കുക - – അതുമാത്രമാണ് – അതുമാത്രമാണ് കരണീയം.
നിരാശപ്പെട്ടിട്ടോ രോഷം കൊണ്ടിട്ടോ പിന്നെ പശ്ചാത്തപിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല. ക്ഷമവേണം. അപാരമായ ക്ഷമ.
കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കു മറുപടി പറയേണ്ടത് അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടായിരിക്കണം.
ഇപ്പോളവർ പറയുന്നത് വരുന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഇപ്പോളേ ജയിച്ചുകഴിഞ്ഞുവെന്നാണ്!
2004-ലെ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ നിരന്തരമായ പരാജയങ്ങളാണ് അവർ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം അവസാനം അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവർക്ക് തലയുയർത്താൻ വയ്യാത്തത്ര ദയനീയമായ അവസ്ഥയായിരുന്നു. കർണ്ണാടക കൂടി നഷ്ടമായതോടെ കോൺഗ്രസിനെ എക്കാലവും പൊക്കി നിർത്തുന്ന മാദ്ധ്യമങ്ങൾ പോലും അവരെ കൈവിട്ടു.
ഒടുവിൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോളും, അവയിൽ മൂന്നെണ്ണം ബി.ജെ.പി. ഭരിച്ചിരുന്നവ ആയിരുന്നിട്ടുകൂടി - കാര്യമായ മുന്നേറ്റമുണ്ടാക്കാനൊന്നും കോൺഗ്രസിനു കഴിഞ്ഞിട്ടേയില്ല. അക്കൂട്ടത്തിൽ ഏറ്റവും വലിയ മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിടത്തു ബി.ജെ.പി. ജയിച്ചു. ഏറ്റവും ചെറിയ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസും ജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷവുമില്ല. പലവിധഘടകങ്ങളാൽ ബി.ജെ.പി.യ്ക്കു കനത്ത പരാജയം പ്രവചിക്കപ്പെട്ട രാജസ്ഥാനിൽപ്പോലും അവരെ മറികടന്നു വ്യക്തമായ വിജയമുറപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ബി.ജെ.പി.യെ മറികടന്ന് ഭൂരിപക്ഷമുണ്ടാക്കാൻ ആകെ സാധിച്ച ഏക സംസ്ഥാനമായ ഡൽഹിയിൽത്തന്നെ ബി.ജെ.പി. പഴയ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടു മത്സരം നടക്കാത്ത സംസ്ഥാനമായ മിസോറാം കൂടി കണക്കിലെടുത്ത് എണ്ണിയാൽപ്പോലും, കോൺഗ്രസിനേക്കാളധികം സീറ്റുകളിൽ ബി.ജെ.പി.വിജയിക്കുകയും ചെയ്തു.
പക്ഷേ, മാദ്ധ്യമങ്ങളും മറ്റും ഉടൻ തന്നെയങ്ങുപ്രഖ്യാപിക്കുകയാണ് കോൺഗ്രസ് തിരിച്ചുവരികയാണത്രേ! ബി.ജെ.പി. തകർന്നത്രേ!
ഇവിടെ ഈ കൊച്ചു കേരളത്തിൽപ്പോലുമുണ്ട് 20 ലോക്‌സഭാമണ്ഡലങ്ങൾ. അങ്ങനെയിരിക്കെ, വെറും ഒരേയൊരു ലോക്‌സഭാ സീറ്റുള്ള മിസോറാമിലും കേവലം ഏഴെണ്ണം മാത്രമുള്ള ഡൽഹിയിലും അസംബ്ലി തെരഞ്ഞെടുപ്പു ജയിച്ചാൽ ഉടൻ തന്നെ കോൺഗ്രസ് രക്ഷപെട്ടുവെന്നൊക്കെ വാദിക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ്! അതിലുമൊക്കെ എത്രയോ വലിയ സംസ്ഥാനമായ മധ്യപ്രദേശിലും മറ്റും 140-ൽ പരം സീറ്റുനേടി ബി.ജെ.പി. നേടിയ ഉജ്ജ്വലവിജയത്തേക്കുറിച്ചു മിണ്ടാട്ടമേയില്ലാത്തവരുടെ കാര്യം! ജനസംഖ്യ തീരെക്കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേടിയ മൊത്തം വോട്ടുകൾ, രാജസ്ഥാനിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധരയ്ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലുമില്ലെന്നറിയണം!
കോൺഗ്രസ് വേണമെങ്കിൽ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന് ഒരു കമ്മ്യൂണിസ്റ്റു നേതാവു വീമ്പടിക്കുന്നതു പോലും കേൾക്കേണ്ടി വരുന്നത്ര പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം യു.പി.എ. പൊളിയുകയും ഒറ്റയ്ക്കു മത്സരിക്കേണ്ടി വരികയും ചെയ്തതോടെ പരാജയവും ഉറപ്പാണ്. എന്നിട്ടും, ഇപ്പോളേ തങ്ങൾ ജയിച്ചുവെന്നൊക്കെ വീമ്പിളക്കുന്ന അവരുടെ അജ്ഞാനത്തിനും അഹങ്കാരത്തിനും മറുപടി കൊടുക്കുവാൻ കഴിയുമോ എന്നു പരിശോധിക്കൂ വരുൺ! ആത്മാർത്ഥമായി പ്രവർത്തിച്ച് അവരെ പരാജയപ്പെടുത്തൂ.
രാജ്യത്തെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശം തന്നെ മുസ്ലീങ്ങൾക്കു ലഭിക്കണമെന്നൊക്കെ വാദിക്കുകയും, അതേ സമയം തന്നെ "മതനിരപേക്ഷത"യേപ്പറ്റി മേനി നടിക്കുകയും ചെയ്യുന്നൊരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് എന്ന തനിവർഗ്ഗീയപ്പാർട്ടിയേയും അവരെ പിന്താങ്ങാനല്ലാതെ മറ്റൊന്നിനുമാവാത്ത കമ്മ്യൂണിസ്റ്റുകളേയുമൊക്കെ പരാജയപ്പെടുത്താൽ ശ്രമിക്കൂ.
മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുമെന്നു തെറ്റിദ്ധരിച്ച് മതതീവ്രവാദികളെ പിണക്കാൻ മടിക്കുക മാത്രമല്ല – പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന കൂസിസ്റ്റുകളെ ഒന്നടങ്കം പരാജയപ്പെടുത്താൻ ഉത്സാഹിക്കൂ.
അങ്ങനെയെങ്കിൽ, മുസ്ലീങ്ങളോ ഹിന്ദുക്കളോ എന്നൊന്നും ഭേദമില്ലാതെ ഈ രാജ്യത്തെ അനേകമാളുകൾ നിങ്ങളെ അഭിനന്ദിക്കും. അതിനൊക്കെ ശ്രമിക്കൂ. അല്ലാതെ, അപക്വമായ പ്രസ്താവനകൾ നടത്തിക്കൊണ്ട് അത്തരക്കാരുടെ കെണികൾക്കു കഴുത്തു നീട്ടരുത്.
Sunday, February 22, 2009
തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!
ഇപ്പോളും, ആക്ഷൻ രംഗങ്ങളിൽത്തന്നെയാവും ഒരു ജാക്കിച്ചാൻ ചിത്രം തുടങ്ങുക. പിന്നീട് പതിയെപ്പതിയെ തമാശരംഗങ്ങൾ വന്നു തുടങ്ങും. അതിൽത്തന്നെ ഏറ്റവും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ഏറ്റവും അവസാനം, ചിത്രം തീർന്നതിനും ശേഷമാണ്. ഷൂട്ടിംഗ് സമയത്തു സംഭവിക്കുന്ന തമാശകളും അബദ്ധങ്ങളുമെല്ലാം - സിനിമയിൽ എഡിറ്റു ചെയ്തു കളയപ്പെട്ടവ – കത്രികവയ്ക്കുന്നതിനു മുമ്പുള്ള രൂപത്തിൽത്തന്നെ കാണിച്ചു തരും. ആരായാലും പൊട്ടിച്ചിരിച്ചുപോകുന്ന കാഴ്ചകൾ.
ഇവിടെ നടന്ന സംഭവങ്ങളുടെ കാര്യത്തിലുമതെ - എഡിറ്റു ചെയ്യപ്പെടാത്ത വീഡിയോ തന്നെ ഏറ്റവും ഉഗ്രൻ!
*-*-*-*-*-*-*-*-*-*-*-*-*-*
സി.പി.എം. എം.എൽ.എ. കുഞ്ഞമ്പുവിന്റെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ ആളുകൾ ചേർന്ന് ഒരു രക്ഷാപ്രവർത്തനം നടത്തി നോക്കിയത് – സംഗതി ആകെ പാളിപ്പോയത് – ഒടുവിലത് എം.എൽ.എ.യ്ക്കും കുടുംബത്തിനും പാർട്ടിയ്ക്കും മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കു വരെ വലിയ നാണക്കേടാകുന്നിടം വരെ എത്തിയത് – ഇതെല്ലാം ഒരു ജാക്കിച്ചാൻ ചിത്രത്തെയാണ് ഓർമ്മിപ്പിച്ചത്.
ആക്ഷൻ രംഗങ്ങളിലായിരുന്നു തുടക്കം.
എന്തൊക്കെയാണ് സംഭവിച്ചതെന്ന് കുഞ്ഞമ്പു വിശദീകരിച്ചത് ഇങ്ങനെ. ബജ്രംഗ്‌ദൾ, ശ്രീരാമസേന എന്നിവരാണ് അതു ചെയ്തതെന്ന് യാതൊരു സംശയവുമില്ലാത്ത മട്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
യുട്യൂബ് വീഡിയോ
ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തമാശഡയലോഗ് അവിടെത്തന്നെ അവസാനം തിരുകിയിട്ടുണ്ട്. സംഗതി ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നൊക്കെയുള്ള മൾട്ടി മില്യൻ ജോക്കുകൾ ഒരു കേന്ദ്രമന്ത്രി അവതരിപ്പിച്ചതിനു പിന്നിലെ ഘടകവും രാഷ്ട്രീയം തന്നെ.
എന്നാലും ശരിക്കും തമാശസീനുകൾ അല്പം കൂടി കഴിഞ്ഞാണു കാണാൻ സാധിച്ചത്.
തങ്ങൾ ഇടതുപക്ഷക്കാരാണെന്നും, എം.എൽ.എ.യുടെ മകളെ രക്ഷിക്കാൻ മാത്രമാണു ശ്രമിച്ചതെന്നും പ്രതികൾ പറയുന്നു.
They were leftists – attempting to protect the MLA's daughter's modesty
കുഞ്ഞമ്പുവിനെ അവിടെപ്പിടിച്ചു ‘കണ്ണമ്പു’വാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യെ വിദ്യാർത്ഥിസംഘടനയായി വിശേഷിപ്പിച്ചിരിക്കുന്ന തമാശ വേറേയും. കേരളം വിട്ടുകഴിഞ്ഞാൽപ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്കു സ്വാധീനമുള്ള സ്ഥലമെത്തണമെങ്കിൽ ബംഗാളിൽച്ചെല്ലണമെന്നതുകൊണ്ടായിരിക്കും – മാദ്ധ്യമപ്രവർത്തകർക്ക് ഈ പേരുകളേപ്പറ്റിയൊന്നും വലിയ പിടിപാടൊന്നുമില്ല.
കുട്ടിയുടെയും സുഹൃത്തിന്റെയും പെരുമാറ്റം അത്ര പന്തിയല്ലായിരുന്നുവെന്നും, അതുകൊണ്ടാണു പാർട്ടിക്കാർ ഇടപെട്ടതെന്നുമൊക്കെയുള്ള സൂചനകൾ പുറത്തുവന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും ദു:ഖകരമാണ്. അതല്ലെങ്കിൽത്തന്നെ സംഭവത്തേക്കുറിച്ച് ആദ്യമറിയുമ്പോൾ പാവം എം.എൽ.എ. വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുമെന്നതു സ്വാഭാവികമാണ്. അദ്ദേഹം അപ്പോൾപ്പറയുന്ന വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരിക്കാനുള്ള മര്യാദ മറ്റുള്ളവർ കാട്ടണമായിരുന്നു.
എന്നാലും, എത്രയൊക്കെ ദു:ഖമോ ദേഷ്യമോ വന്നാലും ശരി – അതിഭയങ്കരമായ മുൻവിധികളിലേക്ക് അദ്ദേഹം എടുത്തുചാടാനും പാടില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണദ്ദേഹം “രാമസേന” എന്ന പേരൊക്കെ അവിടേയ്യ്ക്കു വലിച്ചിഴച്ചത്? വല്ല കാര്യവുമുണ്ടായിരുന്നോ? ഇടയ്ക്ക് ബജ്‌റംഗ്‌ദൾ എന്നും പറഞ്ഞുകേട്ടു. എന്താണു സംഗതിയെന്നൊക്കെ അന്വേഷിച്ചതിനു ശേഷം, നാലാളറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതു വലിയ തെറ്റായിപ്പോയി. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഹോസ്റ്റലിലേക്കു വിട്ടത് തന്റെ ആളുകൾ തന്നെയാവുമോ എന്നൊന്നു സംശയിക്കുക പോലും ചെയ്യാതെ ഓരോന്നു ചാടിപ്പറഞ്ഞുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി (മനപ്പൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നില്ല - പാവം - അബദ്ധം പറ്റിയതാവും - ആരോടായാലും ശരി - അന്ധമായ രാഷ്ട്രീയവിദ്വേഷം ഒരു പരിധിയിൽക്കൂടുതൽ മനസ്സിൽ കൊണ്ടുനടന്നാൽ അക്കിടിപറ്റും.).
സിനിമ തീർന്നതിനു ശേഷം, എഡിറ്റു ചെയ്യാത്ത തമാശ രംഗങ്ങൾ കണ്ടപ്പോളാണു കാര്യം പിടികിട്ടിയത്.
പാവം കുഞ്ഞമ്പു! അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഈപ്പറയുന്ന ശ്രീരാമസേന – ബജ്‌റംഗ്‌ദൾ - എന്നീ രണ്ടുപേരുകളും അദ്ദേഹം സ്വന്തനിലയ്ക്കു പറഞ്ഞതായിരുന്നില്ല!! മറിച്ച്, മറ്റു ചിലർ അദ്ദേഹത്തിന്റെ നാവിൽ തിരുകിക്കയറ്റിയതായിരുന്നു. രാമസേന എന്ന പേരൊന്നും അദ്ദേഹം കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും അദ്ദേഹത്തിനാ പേരു പരിചയമില്ല. ചുറ്റും നിന്നവർ വിട്ടില്ല. മറ്റുള്ളവർ ‘പ്രോംപ്‌റ്റു’ ചെയ്തു പറയിപ്പിക്കുന്നതും അദ്ദേഹത്തിന് തെറ്റുപറ്റുന്നതും മറ്റുള്ളവർ തിരുത്തിപ്പറയിപ്പിക്കുന്നതുമൊക്കെയായ ഭാഗം ചാനലുകാർ എഡിറ്റു ചെയ്തു മാറ്റിയതായിരുന്നു.
ഒറിജിനൽ വാക്കുകൾ ഇങ്ങനെ:-
“ഐ തിങ്ക് ഇറ്റ് ഈസ് ശിവ….. (ശ്ശെ. മറന്നു..) ഇറ്റ് ഈസ് …(കിട്ടുന്നില്ല) വാട്ട് സേന…(പറഞ്ഞുതാഡേയ്..) യാ ! ” (ആരോ ശരിക്കുള്ള പേരു വിളിച്ചുപറഞ്ഞു എന്നൊന്ന് അഭിനയിച്ചുകളയാം. ഇരിക്കട്ടെ ഒരു “യാ”. ചുറ്റും നിശബ്ദതയായിരുന്നെങ്കിലും.)
അപ്പോളേക്കും ഏതോ ഒരു ചാനൽ പ്രവർത്തകനോ മറ്റോ ചോദിക്കുന്നു.
“ബജ്‌റംഗ്‌ദൾ?”
ഉടൻ ആ പേരും കൂട്ടിച്ചേർത്തു. അതെ – ഇരിക്കട്ടെ - ബജ്‌റംഗ്‌ദൾ.
“ബജ്‌റംഗ്‌ദൾ….ആൻഡ്……ദിസീസ്…ദിസീസ്…”(ശ്ശെ. എന്നിട്ടും കിട്ടുന്നില്ല..)
അടുത്ത പേരിനായി വീണ്ടും തപ്പുമ്പോൾ അരികിൽ നിന്ന് ആരോ ശ്രീരാമസേന എന്നു പറഞ്ഞുകൊടുക്കുന്നു.
ഉടനെ കുഞ്ഞമ്പു:- “ശിവരാമ…”. ഒന്നു സംശയിച്ചിട്ട് - “വാട്ട്? …”
പേരു പറഞ്ഞുകൊടുത്തയാൾ പെട്ടെന്നു തിരുത്തിക്കൊടുക്കുന്നു – (ഹ - ശിവരാമയല്ല പണ്ടാരം - ശ്രീരാമ - ക്യാമറയ്ക്കു മുന്നിലാണ് - അലമ്പാക്കല്ലേ - എന്ന മട്ടിൽ) “‘ശ്രീരാമ’സേന…. ”
‘ങാ – അങ്ങനെയെങ്കിൽ അങ്ങനെ’ എന്ന മട്ടിൽ ഉടനെ തിരുത്തുന്നു - “ശ്രീരാമസേന”!
(തുടർന്ന്, കണ്ടക്ടർക്ക് ഒരു പ്രധാനറോൾ ഉണ്ടെന്നു പറയുന്നതും കേൾക്കാം. ആ കണ്ടക്ടറുടെ പിതാവാണ് പിന്നീട് താനും തന്റെ മകനും കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പുപ്രവർത്തനം നടത്തിയിരുന്നവരാണെന്ന് കോടതിയിൽ സത്യവാങ്മൂലം നല്കിയത്)
“ശിവരാമ”ന്മാരുടെ സേനയേപ്പറ്റിയുള്ള വാക്കുകൾ - ആവർത്തിച്ചു കണ്ടു ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശരംഗങ്ങൾ - താഴെ.
റീപ്പോർട്ടർമാരുടെ കൂട്ടത്തിൽ രസികന്മാർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു കുസൃതിപ്പണി കൂടി ഒപ്പിക്കാമായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നതും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിക്കൂടാ എന്നതുമൊക്കെ മറന്നുകൊണ്ട് വായിൽത്തോന്നിയതു വിളിച്ചു പറഞ്ഞും മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതു കണ്ണുമടച്ച് ഏറ്റുപറഞ്ഞും നിൽക്കുന്ന അദ്ദേഹത്തോട് ഇങ്ങനെ കൂടി വിളിച്ചു ചോദിക്കാമായിരുന്നു:-
“ഗോപാലസേന?”
പറഞ്ഞുകൊടുക്കുന്നതു പാർട്ടിക്കാരാണെന്നു ധരിച്ച് ഉടനെ അദ്ദേഹം അതും ഏറ്റുപറഞ്ഞേനെ.
“യാ. ഐ തിങ്ക് – ദാറ്റ് സേന - ഗോപാലസേന…”
അങ്ങനെയെങ്കിൽ അതും വലിയ തമാശ സൃഷ്ടിച്ചേനെ. പക്ഷേ അതു കൂടുതലും പഴമക്കാരെയായിരിക്കും പൊട്ടിച്ചിരിപ്പിക്കുക. കാരണം, കേരളത്തിൽ പണ്ട് കമ്മ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു നോക്കി പൊളിഞ്ഞുപോയ “ഗോപാലസേന“ എന്ന പരീക്ഷണത്തേക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവണമെന്നില്ലല്ലോ.
*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-
പെൺകുട്ടിയെ ‘തട്ടിക്കൊണ്ടുപോ’യെന്നും ‘മർദ്ദി’ച്ചെന്നുമെല്ലാമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് അട്ടഹസിച്ചവർ – കൂടെക്കണ്ട ചെറുപ്പക്കാരന്റെ പേരിനോ അയാളുടെ മതം ഏതാണെന്നതിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ലാതിരിക്കെ, തികച്ചും അനാവശ്യമായി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളമുണ്ടാക്കുകയും വർഗ്ഗീയനിറം നൽകുകയും ചെയ്തവർ – മതത്തിന്റെ പേരിലാണു തല്ലുകിട്ടിയത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവർ - മതസൂചനകളുള്ള പേരുള്ള ഒരു സംഘടനയെ ബോധപൂർവ്വം ഇതിലേക്കു വലിച്ചിഴച്ചു ബഹളമുണ്ടാക്കിയവർ – അങ്ങനെയെല്ലാം മതസ്പർദ്ധ വളരാൻ ഇടയാക്കിയവർ – രാഷ്ട്രീയം കളിക്കുന്നതിനിടയിൽ രാജ്യത്തെ മറക്കുന്നവർ - മതേതരത്വസംരക്ഷണത്തിനും മതസൌഹാർദ്ദം വളർത്തുന്നതിനും കഴിഞ്ഞ കുറേ വർഷങ്ങളായി അവരെല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഇത്തരം അമൂല്യസംഭാവനകളുടെ പേരിൽ വീണ്ടുമൊരിക്കൽക്കൂടി നന്ദി പറയാം. അവരെ ദൈവം രക്ഷിക്കട്ടെ! യഥാർത്ഥമതേതരത്വ/ജനാധിപത്യവിശ്വാസികൾ ദൈവത്തോട് പിണങ്ങിയേക്കുമെങ്കിൽക്കൂടി.
*-*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്:-
മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)
Thursday, February 05, 2009
'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ
എന്താണു കാര്യമെന്നു പറയുന്നതിനു മുമ്പു തന്നെ, പഴയ ഒരു പോസ്റ്റിൽ നിന്നെടുത്ത രണ്ടു ചിത്രങ്ങൾ കാണിക്കാതെ വയ്യെന്നു തോന്നി. ഷാജിയെ തല്ലിപ്പരുവമാക്കിയതു സ്വാഭാവികമായും ഒരുദ്യോഗികപക്ഷക്കാരായിരിക്കണം. പക്ഷേ അവശപക്ഷക്കാരും അക്കാര്യത്തിൽ മോശമൊന്നുമല്ലെന്നും, പക്ഷഭേദമില്ലാതെ മാർക്സിസ്റ്റുകൾക്കു പൊതുവായി ചിലതുണ്ടെന്നും തിരിച്ചറിയാൻ ആ ചിത്രങ്ങൾ ഉപകരിച്ചേക്കും.
പണ്ടു ചിലർ പി.ജെ.ജോസഫിനെ കരിങ്കൊടി കാണിച്ചപ്പോൾ അടുത്തെവിടെയോ വി.എസ്. അച്യുതാനന്ദനും നിൽപ്പുണ്ടായിരുന്നു എന്ന കാരണത്താൽ, പ്രതിഷേധക്കാർക്കു കിട്ടിയ പ്രതിഫലം ചുവടെ.
അതിനടുത്തുനിന്നുകൊണ്ട് മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത് ദാ ഇങ്ങനെ.
വൌ!!! അടിയെന്നു പറഞ്ഞാൽ - കുടുംബത്തു പിറന്ന അടി!
ഇനി കാര്യത്തിലേക്കു കടക്കാം.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഒരു സി.പി.എമ്മുകാരൻ ചിലപ്പോൾ രാവിലെ എണീറ്റു പല്ലുതേക്കാൻ നോക്കുമ്പോളായിരിക്കും പേസ്റ്റു തീർന്നിരുന്നുവല്ലോ എന്ന കാര്യം ഓർക്കുന്നത്. അപ്പോളുള്ള പ്രതികരണം കണ്ടാലറിയാം അയാളുടെ പ്രത്യയശാസ്ത്രാഭിമുഖ്യം എത്രത്തോളമുണ്ടെന്ന്. പേസ്റ്റു തീർന്നതിനു പിന്നിൽ "സംഘപരിവാർ അജണ്ട"യുണ്ടെന്നോ കുറഞ്ഞപക്ഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരിപാടിയാണെന്നോ എങ്കിലും പറയുന്നില്ലെങ്കിൽ അയാൾക്കു പാർട്ടിയിൽ വലിയ ഭാവിയൊന്നുമുണ്ടാവാനിടയില്ല. തലേ ദിവസം പേസ്റ്റു തീർന്ന വിവരം ഓർത്തുവച്ച് പുതിയതു വാങ്ങിക്കാതിരുന്നതു തെറ്റായിപ്പോയി എന്നൊരു സ്വയംവിമർശനമെങ്ങാൻ നടത്തിപ്പോയാൽ ഉറപ്പ് - അബ്ദുള്ളക്കുട്ടിയുടെ വഴി തന്നെ അയാളുടെയും.
സി.പി.എമ്മുകാരന് പാർട്ടിവേദികളിൽ വിമർശനസ്വാതന്ത്ര്യമുണ്ടാവാം. മറ്റുള്ളവർക്ക് അതറിയില്ല. എന്തായാലും, പൊതുവേദികളിൽ അയാൾ എങ്ങനെ സംസാരിക്കണമെന്നു നിശ്ചയിക്കുന്നതു പാർട്ടിയാണെന്നു തന്നെ വേണം കരുതാൻ. പാർട്ടിപ്രവർത്തകരുടേയും അനുഭാവികളുടേയും "തെരഞ്ഞെടുത്ത പ്രതികരണ"ങ്ങളിലെ പ്രകടമായ കാപട്യം അതുതന്നെയാണു സൂചിപ്പിക്കുന്നത്.
അങ്ങനെ പറയാൻ കാരണമുണ്ട്.
മംഗലാപുരം ഭാഗത്ത് രാമസേന എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ ആൾക്കൂട്ടമുണ്ടെന്നു തന്നെ അറിഞ്ഞത് ഈയിടെയാണ്. എന്തായാലും അതൊരു സംഘപരിവാർ സംഘടനയല്ല. അവരുടെയെന്നല്ല ആരുടെയായാലും ശരി - പബ്ബിലെ തല്ലുകൂടൽ പോലെയുള്ള ചെയ്തികളെ സംഘപരിവാർ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്നു കരുതുന്നതും തെറ്റാണ്. ആ ഒറ്റപ്പെട്ട സംഭവത്തിൽ കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. അതേപ്പറ്റിയൊന്നുമിവിടെ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. എവിടെ എന്തു സംഭവം നടന്നാലും ശരി - അതിനെ സംഘപരിവാർ എന്ന ലേബലിലേക്ക് ഒതുക്കുകയും ആ വാക്കിനെ കഴിവിന്റെ പരമാവധി ഭർത്സിച്ച് – അതിന്റെ കണക്കുപറഞ്ഞു വോട്ടുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളുടെ – പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളൊന്ന് അവലോകനം ചെയ്യാമെന്നു തോന്നി. അവർ എന്തിനൊക്കെ പ്രതികരിക്കും - എങ്ങനെയൊക്കെ പ്രതികരിക്കും - എന്നൊന്നു ചിന്തിച്ചു നോക്കിയതാണ്.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
സത്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ - പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ - ഉള്ളാലെ രാമസേനക്കാർക്കു നന്ദിപറയേണ്ടവരാണ്. പുറമേയ്ക്ക് ആക്രോശങ്ങൾ തുടരാമെങ്കിലും.
കേരളം കണ്ടതിലേക്കു വച്ച് ഏറ്റവും വലിയ അഴിമതി നടത്തിയ ഒരാളെ പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവായും പി.ബി.മെംബറായും ചുമക്കേണ്ടി വരിക – അതും പോരാഞ്ഞ് അദ്ദേഹം നിരപരാധിയാണെന്ന കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ മനസ്സാക്ഷിക്കുത്തില്ലാതെ പങ്കെടുക്കേണ്ടിവരുക – അങ്ങനെ, ഔദ്യോഗികപക്ഷമെന്നോ അവശപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ മാർക്സിസ്റ്റുകമ്മ്യൂണിസ്റ്റുകാരുടെ കട്ടയും പടവും മടങ്ങിയൊടിഞ്ഞിരുന്ന സമയമായിരുന്നു ഇത്. എങ്ങനെ തലപൊക്കി നോക്കുമെന്നും, സ്ഥിരമുള്ള പ്രതികരണജോലിയുടെ ഭാഗമായി ഇനിയിപ്പോൾ ആരെ കുറ്റപ്പെടുത്തിക്കൊണ്ട് എന്തെഴുതണം – എന്തു പറയണമെന്നുമൊക്കെ അറിയാതെ വിഷമിക്കുമ്പോളാണ് ഒരു ഈർക്കിൽ സംഘടന ഒരു ആശ്വാസമായി അവതരിച്ചത്.
ആ സംഘടന പറയുന്ന കാര്യങ്ങളിലാണെങ്കിൽ 'ഭാരതീയസംസ്കാരം' എന്ന വാക്കൊക്കെ കടന്നു വരുന്നു. അവരുടെ പേരിലാണെങ്കിൽ ഒരു 'രാമൻ' ടച്ചും. കമ്മ്യൂണിസ്റ്റുകാർക്കു കലിയിളകുന്ന രണ്ടുവാക്കുകളും ഒന്നിച്ചുവന്നാൽപ്പിന്നെ ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. ആക്രോശം തുടങ്ങുകയായി!
തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കൂടെ നടക്കാനും വേണ്ടിവന്നാൽ മദ്യപിക്കാനുമൊക്കെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം വേണം എന്നതാണു മുഖ്യ ഡിമാൻഡ്. പ്രതിഷേധം – പ്രകടനങ്ങൾ - ആകെ ബഹളം!
ഒരു ബ്ലോഗർ സുഹൃത്ത് അവിടം കൊണ്ടും നിർത്താതെ ചിത്രകാരനെതിരെ അന്വേഷണം വന്ന സംഭവത്തേപ്പോലും അതുമായി ബന്ധിപ്പിച്ചുകളഞ്ഞു! ഇതെല്ലാം ഏതോ ഒരു തരം വിശേഷപ്പെട്ട 'അജണ്ട'യുടെ ഭാഗമാണെന്നും, സംഘപരിവാർ ബ്ലോഗുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെപ്പോലും എഴുതിപ്പിടിപ്പിച്ചുകളഞ്ഞു അദ്ദേഹം!
ഇത്തരം ആക്രോശങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിക്കുന്നത് സംഘപരിവാർ സംഘടനകളോട് – പ്രത്യേകിച്ച് ബി.ജെ.പി.യോടുള്ള അന്ധവും അനാവശ്യവുമായ വിദ്വേഷം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയമര്യാദകളെല്ലാം മറന്നുകൊണ്ട് പാർട്ടി ഒന്നാം നമ്പർ "ശതൃ" എന്നു തന്നെ പരസ്യമായി വിശേഷിപ്പിച്ചുവച്ചിരിക്കുന്ന ബി.ജെ.പി.യെ ആക്ഷേപിക്കാൻ ഇതുപയോഗിക്കാം എന്നൊരു തോന്നലില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ കൊടിപിടിക്കുന്നതോ കവലപ്രസംഗം നടത്തുന്നതോ പോയിട്ട് കമാന്നൊരക്ഷരം പറയാൻ ആളുണ്ടാകുമായിരുന്നില്ല. ആത്മാർത്ഥതയുടെ ചെറിയൊരു അംശം പോലുമില്ല ഈ ബഹളങ്ങൾക്ക്.
ഇതുപറയുമ്പോൾ, മേഘയുടെ കാര്യം തന്നെയാണ് ആദ്യം ഓർമ്മ വന്നത്.
അതെ. എസ്.എഫ്.ഐ.യുടെ “മാനവസേന” കണ്ണുകുത്തിപ്പൊട്ടിച്ച മേഘ തന്നെ.
വിപ്ലവകാരികളുടെ ഭർത്സനഭാഷയിൽപ്പറഞ്ഞാൽ - "വാനരസ്ത്രീ".
മദ്യപിച്ചു സ്വയം കണ്ണു നഷ്ടപ്പെടുത്തിയ പലരുണ്ട്. എന്നാൽ, മേഘയുടെ കണ്ണ് മറ്റുള്ളവർ ചേർന്നു മനപ്പൂർവ്വം കുത്തിപ്പൊട്ടിച്ചതാണ്. എ.ബി.വി.പി.യെ അനുകൂലിച്ചൊന്നു സംസാരിച്ചു പോയി എന്നതായിരുന്നു അവൾ ചെയ്ത കുറ്റം.
എവിടെയോ കിടന്ന ചിലർ ചേർന്ന് പബ്ബിൽച്ചെന്നു ബഹളമുണ്ടാക്കിയതിന്റെ പേരിൽ സംഘപരിവാറിനു നേരെ കയർക്കുന്നവർ - സ്ത്രീകളെ തൊട്ടാൽ തട്ടിക്കളയുമെന്നു വീരവാദം മുഴക്കുന്നവർ - സ്വയം സൃഷ്ടിക്കുന്ന നിഴലുകളോടു യുദ്ധം ചെയ്ത് കോലം കത്തിക്കുന്നവർ - അവരിൽ ആരെങ്കിലും – ഒരൊറ്റയാളെങ്കിൽ ഒരുക്കമുണ്ടോ ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാൻ എന്നതാണു ചോദ്യം.
പെൺകുട്ടികൾക്കു മദ്യപിക്കാനായുള്ള അവകാശത്തിനായി പോർവിളിക്കുന്ന കുട്ടിസഖാക്കന്മാരിൽ ഒരൊറ്റയൊരുത്തനെങ്കിലും തന്റേടമുണ്ടോ ഇനിയെങ്കിലും മേഘയെ ഒന്ന് ആശ്വസിപ്പിക്കാൻ എന്നതാണു ചോദ്യം.
ഉണ്ടാവുമെന്നു കരുതുക വയ്യ.
ജനാധിപത്യമഹിളാഅസോസിയേഷനു താല്പര്യമില്ലെങ്കിൽപ്പിന്നെ മറ്റുള്ളവർക്കെങ്ങനെ താല്പര്യമുണ്ടാവാനാണ്?
ഒരു കണ്ണിൽ നിന്നു ചോരയും മറുകണ്ണിൽ നിന്നു കണ്ണീരുമൊലിപ്പിച്ചു നിന്ന മേഘയെ പരസ്യമായി ആശ്വസിപ്പിക്കാൻ ഒരു സഖാവിനും കഴിയില്ല. കാരണം അവർ "മാനവികത"യുടെ വക്താക്കളാണ്.
ഇനി, പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ട തസ്ലീമ നസ്രീന്റെ കാര്യമോ? അവരും ഒരു സ്ത്രിയല്ലെന്നുണ്ടോ? സി.പി.എമ്മുകാരല്ല – മറ്റൊരു കക്ഷിയിൽപ്പെട്ട എം.എൽ.എ. മാർ തന്നെയാണവരെ ആക്രമിച്ചത്. പ്രതികരിക്കാമായിരുന്നല്ലോ.
പക്ഷേ സി.പി.എമ്മുകാർ അതിനെതിരെ ബ്ലോഗും എഴുതിയില്ല പ്രകടനവും നടത്തിയില്ല. നേരേ മറിച്ച്, മറ്റു ചിലർ നടത്തിയ ഒരു പ്രകടനം കണ്ടു ഭയന്ന് തസ്ലീമയെ നാടുകടത്താനാണവർ താല്പര്യം കാണിച്ചത്. "ലജ്ജ" പ്രശ്നമാണത്രേ! ആ പുസ്തകത്തിൽ മതദ്വേഷമൊന്നുമില്ലെന്നും, ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേക്കുറിച്ചു വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി.
ലജ്ജയുള്ള തസ്ലീമ – ലജ്ജയില്ലാത്ത മാർക്സിസ്റ്റുകൾ!
ബംഗാളിലെ സി.പി.എമ്മുകാർ മേധാപട്ക്കറെ പരസ്യമായി തല്ലിയതാണു മറ്റൊന്ന്. മുലകുടിമാറാത്ത കൊച്ചുപെൺകുഞ്ഞിനെ വരെ ആക്രമിക്കാമെങ്കിൽപ്പിന്നെ വളർന്നു വലുതായവരുടെ കാര്യം പറയേണ്ടതുണ്ടോ എന്നും ചോദിക്കാം. ഒന്നരവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോപികയെ വെട്ടിയതു പഴയസംഭവമാക്കി മറന്നുകൊണ്ടുതന്നെ പറയാം. പാർട്ടിയിൽത്തന്നെ പെട്ട ഒരു വനിതാനേതാവിനുപോലും പുരുഷനേതാവിൽ നിന്ന് ഉപദ്രവം നേരിടുന്ന ലജ്ജിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നില്ലേ ഒരുകാലത്ത് മാദ്ധ്യമങ്ങളുടെ ഇഷ്ടവിഷയം എന്നതു മറ്റൊരു ചോദ്യം.
ഇങ്ങനെ, സി.പി.എമ്മുകാർ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ നേരം വെളുത്താലും തീരില്ല. അതല്ല ഇവിടുത്തെ വിഷയവും.
ആക്രമണങ്ങളല്ല - അവയോടുള്ള പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം.
മേധാപട്ക്കറുടെ സാരിക്കുത്തിനു പിടിച്ചു വലിച്ചതിന് "അവർക്കങ്ങനെ വേണം" എന്ന മട്ടൊരു ധാർഷ്ട്യത്തിലുള്ള മറുപടിയാണ് കേട്ടത്. കമ്മ്യൂണിസ്റ്റുകാരോടു കളിച്ചാൽ അങ്ങനെയിരിക്കും എന്നും കേട്ടു!!!
നന്ദിഗ്രാമിനേക്കുറിച്ചു മൊത്തത്തിലാണെങ്കിലും, അതിൽ അഭിമാനിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് !!!
ഒരു പ്രസംഗത്തിനിടയിലാണ് അതു പറഞ്ഞതെന്നതു കൊണ്ട് ആരും മറുത്തൊന്നും പറഞ്ഞില്ല. പ്രത്രസമ്മേളനമായിരുന്നെങ്കിൽ മറുചോദ്യങ്ങൾ വന്നേനെ. സി.പി.എമ്മുകാരുടെ ധാർഷ്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ സ്ത്രീകളെ ബലാൽത്സംഗം ചെയ്തതാണോ അതോ ഒരു പെൺകുട്ടിയെ ചുട്ടുകരിച്ചതാണോ - ഏതാണു കൂടുതൽ അഭിമാനകരമായി അനുഭവപ്പെടുന്നതു ദാസാ – ഛെ – വിജയാ – എന്ന് ആരെങ്കിലുമൊരാൾ ചോദിച്ചേനെ.
പ്രസംഗമായതുകൊണ്ട് ആരും പ്രതികരിച്ചില്ല. ആ പത്രവാർത്തയോടും ആരും പ്രതികരിച്ചുകണ്ടില്ല.
ഇവിടെയൊക്കെയാണ് "പ്രതികരണത്തൊഴിലാളിവർഗ്ഗബോധം" എന്ന വാക്കു കടന്നു വരുന്നത്. മംഗലാ(പുര)മെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ! മൌദുവോ മാർക്സോ ആണെങ്കിൽ അക്ഷണം തൂറണം പേടിച്ചു നമ്മളെല്ലാം!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-
പ്രതികരണങ്ങളിലെ ഈ കാപട്യവും അന്ധമായ സംഘപരിവാർഭർത്സനവുമൊക്കെ കണ്ടുകണ്ടു മടുത്തുകഴിയുമ്പോളാണ് ആരും ഇങ്ങനെ പറഞ്ഞുപോകുന്നത്.
"കാണിച്ചതു കറതീർന്ന കന്നംതിരിവാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ - കൊടുക്കണം 'രാമസേന'യ്ക്കും ഒരു കൈ! കയ്യും കണക്കുമില്ലാത്തത്ര കാപട്യമാണ് ഇക്കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്നത് ഒരിക്കൽക്കൂടി വെളിവാകാൻ അവസരം സൃഷ്ടിച്ചതിന്".
Saturday, January 31, 2009
സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!
മലയാളിയാണ്.
മനുഷ്യനാണ്.
അങ്ങനെ പലതുമാണ്.
അക്കൂട്ടത്തിൽ സംഘപരിവാർ അനുഭാവിയുമാണ്.
അപ്പോൾ, "സംഘപരിവാർ ബ്ലോഗ് ആക്രമിക്കുമ്പോൾ" എന്നൊരു പോസ്റ്റു വരുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കും.
'സംഘപരിവാർ' എന്ന വാക്ക് പലതവണ കടന്നുവന്നേക്കാവുന്ന ഒരു ഇടം എന്ന നിലയിൽ എന്റെ ബ്ലോഗായിരിക്കുമോ ആദ്യം ആക്രമിക്കപ്പെടുക എന്നായിരുന്നു കൂടുതൽ ഭീതി. വരാൻ പോകുന്ന ആക്രമണത്തിന്റെ സ്വഭാവത്തേക്കുറിച്ചൊന്നും തലക്കെട്ടിൽ സൂചനയുണ്ടായിരുന്നില്ല. പാർലമെന്റ് ആക്രമണം മുതൽ മുംബൈ ഭീകരാക്രമണം വരെ സംഘടിപ്പിച്ചവരും കേരളത്തിൽ 'സംഘപരിവാർ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നതുകൊണ്ട് സത്യത്തിൽ ആരായിരിക്കും ആക്രമിക്കുക എന്നും വ്യക്തമായില്ല. എന്തുസുരക്ഷാമാർഗ്ഗമായിരിക്കും കൈക്കൊള്ളേണ്ടത് എന്നു പോലും തിട്ടമില്ലാതെ ആശങ്കപ്പെട്ടുപോയി.
പോസ്റ്റുവായിച്ചപ്പോളാണ് ആശ്വാസമായത്. ഈ ചാണക്യന്റെയൊരു തമാശ. അടി!
മംഗലാപുരത്ത് റിയാലിറ്റിഷോ നടത്തിയത് രാമസേന എന്ന സംഘടനയുടെ ആളുകളല്ല – മറിച്ച് സംഘപരിവാറുകാരാണ് എന്നാണദ്ദേഹം കണ്ടെത്തിയിരിക്കുന്നത്! കൂട്ടത്തിൽ മറ്റു പലർക്കും സംഘപരിവാർലേബൽ ചാർത്തിയിട്ടുണ്ട്. ഭാഗ്യത്തിന് 'മൊസാ'ദിന്റെ സാന്നിദ്ധ്യം ഇത്തവണ കണ്ടില്ല.
ഇതൊക്കെപ്പോരാഞ്ഞ് അതിലും രസകരമായ ഒരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തിക്കളഞ്ഞു. ചിത്രകാരനെ നിയന്ത്രിക്കാൻ നിയമപരമായി സാദ്ധ്യതകളുണ്ടോ എന്ന് ആരാഞ്ഞ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ “ഹിഡൺ അജണ്ട” നടപ്പാക്കുകയാണത്രേ!
"ചാണക്യനോട് ചോദിക്കാം, എന്തും ഏതും ഏത് സമയത്തും" എന്നുകൂടി അദ്ദേഹത്തിന്റെ ബ്ലോഗിൽ കൊടുത്തിരിക്കുന്നു. ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയതാൽ കൊള്ളാമെന്നു തോന്നി.
*-*-*-*-*-*-*-*-*-*-*-*
ചാണക്യാ,
സാമ്പത്തികമാന്ദ്യവും മറ്റും സൃഷ്ടിക്കുന്ന വിഷമിപ്പിക്കുന്ന വാർത്തകൾക്കിടെ വീണുകിടന്നു ചിരിക്കാൻ അവസരം തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ.
താങ്കളതു ഗൌരവബുദ്ധ്യാ എഴുതിയതാണെന്നതു കൂടുതൽ ചിരിക്കു വക നൽകി. സംഘപരിവാർ ബ്ലോഗിനെ ആക്രമിക്കുകയാണത്രേ!!! വിഡ്ഢിത്തമാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടെന്നതു സമ്മതിക്കാതെ വയ്യ. സംഘപരിവാർഭർത്സനത്തിനുള്ള സാദ്ധ്യതകൾക്കായി സദാജാഗരൂകരായിരിക്കുന്ന ആർക്കും പറ്റാവുന്ന അബദ്ധം മാത്രമേ താങ്കൾക്കും പറ്റിയിട്ടുള്ളൂ. അതുകൊണ്ട് അത് അത്രയ്ക്കൊന്നും ആക്ഷേപകരവുമല്ല. മറ്റു ചില രചനകളിൽ നിന്ന് താങ്കളുടെ മനസ്സിൽ സംഘവിരുദ്ധത എത്രത്തോളമുണ്ടെന്നു വ്യക്തവുമാണല്ലോ.
ആദ്യം തന്നെ പറയട്ടെ - ശ്രീരാമസേന എന്നു പേരിൽ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾക്ക് ഏതുവകുപ്പിലാണ് സംഘപരിവാർ പട്ടം കിട്ടിയത് എന്ന ചോദ്യം സംഘപരിവാർ അനുഭാവികൾ പരസ്പരം ചോദിക്കാറില്ല. ഇന്ത്യയുടെ തലസ്ഥാനം എന്തുകൊണ്ട് ഇസ്താംബൂളായി എന്നാരും ചർച്ച ചെയ്യാറില്ലല്ലോ. മറിച്ച്, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിലെ തമാശ ആസ്വദിക്കുക മാത്രമാണ് എല്ലാവരും ചെയ്യുക.
ഇപ്പോളത്തെ സംഭവത്തിലാകട്ടെ, കോൺഗ്രസുകാർക്കു പറ്റിയ അബദ്ധത്തേക്കുറിച്ചു കൂടി പറയാനുണ്ടു താനും. 'മുത്തലിക്കു'മായി അടുത്ത സുഹൃദ്‌ബന്ധമുള്ള സകല കോൺഗ്രസുകാരും കുടുങ്ങിയേക്കുമെന്നു സൂചനയുണ്ട്. നിമിഷങ്ങൾക്കകം ചാനലുകൾ എങ്ങനെ പറന്നെത്തി എന്നും, ഒരു "റിയാലിറ്റി ഷോ" നടത്തുകയായിരുന്നില്ലേ ഉദ്ദേശം എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനായി വീരപ്പമൊയ്‌ലി സമ്മേളനം വിളിച്ചുവോ എന്നൊക്കെയാണത്രേ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കൾ തമാശയായി ചോദിക്കുന്നത്.
ഓരോ സംഭവങ്ങളേയും അങ്ങേയറ്റം പർവ്വതീകരിച്ചും അതിഭയങ്കരമായ ഗൂഢാലോചന ആരോപിച്ചും - ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങളാണ് – സ്ത്രീകളേയും മതവിഭാഗങ്ങളേയുമൊക്കെ പ്രത്യേകം ലക്ഷ്യം വച്ച് ആക്രമിക്കുന്നു - എന്നൊക്കെയുള്ള ഇമേജുണ്ടാക്കാനായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ആരൊക്കെ എപ്പോളൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടേ ഉള്ളൂ. ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി.ക്ക് അധികാരം നേടിക്കൊടുത്തതു കൊണ്ടു മാത്രം കോൺഗ്രസിനു തൃപ്തിയായില്ലെന്നു തോന്നുന്നു. അവിടം കൂടി ഒരു കോട്ടയാക്കിക്കൊടുത്തേ അടങ്ങൂവെന്ന വാശിയിലാണെന്നു തോന്നുന്നു.
എന്തായാലും, ഷോയിൽ പങ്കെടുത്തവരെ കൃത്യമായി അറസ്റ്റുചെയ്യുകയും ആ സംഘടന എന്താണെന്നു കണ്ടുപിടിച്ച് വേണ്ടിവന്നാൽ നിരോധിക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി യെദ്ദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തതോടെ കർണ്ണാടകയിലെ കോൺഗ്രസുകാരിൽ അല്പമെങ്കിലും ബുദ്ധിയുള്ള ചിലരെങ്കിലും അക്കിടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മറുപടിയില്ലാതായിപ്പോയ അവർക്കുവേണ്ടി സംസാരിച്ചുകണ്ടത് ഒരു മലയാളി ബ്ലോഗറാണെന്നതിൽ സന്തോഷം. ജനരോഷം ഭയന്നാണത്രേ സർക്കാർ നടപടികൾക്കു മുതിർന്നത്! ജനങ്ങൾ രോഷിച്ചില്ലായിരുന്നുവെങ്കിൽ ആ സംഘടനക്കാരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു പദ്മശ്രീ കൊടുത്തേക്കുമായിരുന്നു എന്നു തോന്നും ആരോപണം കേട്ടാൽ. നല്ല കോമഡി തന്നെ. ഇനിയിപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു തടിതപ്പുകയല്ലാതെ എന്തു വിശേഷം?
ഈപ്പറയുന്ന 'രാമ'സേനയിൽത്തന്നെ പെട്ട ആർക്കോ കുത്തേറ്റതിന്റെ
പേരിൽ പണ്ട് മംഗലാപുരത്തൊരു ഹർത്താൽ നടന്നിരുന്നു. അതും സംഘപരിവാറിന്റെ തലയിൽ ചാർത്തിക്കണ്ടു ചിലർ :). അന്നാണ് ഈയൊരു പേരു പോലും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
ഈപ്പറയുന്ന സേന ബി.ജെ.പി.ക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നു കേട്ടിരുന്നു. അതു ചൂണ്ടിക്കാട്ടിയാൽ ഉടൻ 'സംഘപരിവാറിൽ ആഭ്യന്തരകലാപം' എന്നോ മറ്റോ എഴുതാനും മടിച്ചേക്കില്ല. തമാശ പറയണമെന്നുള്ളവർക്ക് പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.
ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയിൽ എവിടെ ചെണ്ടപ്പുറത്ത് കോലുവീണാലും ഉടൻ തന്നെ കൊട്ടുന്നയാളുടെ പക്ഷം നോക്കലാണ് പല മാദ്ധ്യമപ്രവർത്തകരുടെയും ആദ്യചുമതല. ദ സോ കോൾഡ് "ന്യൂനപക്ഷ"മോ മറ്റോ ആണെങ്കിൽ ഉടൻ തന്നെ, "ജനക്കൂട്ടം" ചെണ്ട കൊട്ടാൻ നിർബന്ധിതരായി എന്ന് എഴുതണം (കൊട്ടിച്ചത് സംഘപരിവാറാണ് എന്നൊരു കൊട്ട് ന്യായീകരണമായി ചേർക്കുകയുമാവാം) അതല്ല എങ്കിൽ, ചെണ്ട സംഘപരിവാറിന്റേതാണ് എന്നു നിസ്സംശയം എഴുതാം. ആ കൊട്ടുകാരെങ്ങനെ സംഘപരിവാറുകാരായി എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആ ചെണ്ടയ്ക്ക് ഒരു പേരും നിശ്ചയിച്ചിട്ടുണ്ട്. അതത്രേ സംഘപരിവാർ അജണ്ട!
*-*-*-*-*-*-*-*-*-*-*-*
ചാണക്യാ - താങ്കൾ അവിടവും കടന്ന് അതാ നവനിർമ്മാണസേനയ്ക്കും കൊടുത്തിരിക്കുന്നല്ലോ പരിവാർ പട്ടം! ഭേഷായി!
ഇക്കണക്കിനാണെങ്കിൽ, സിനിമാസംവിധായകൻ രാജസേനൻ കേരളത്തിൽ സംഘപരിവാർ അജണ്ട സിനിമകളിലൂടെ നടപ്പാക്കുന്നതിന്റെ ചുമതലക്കാരനാണ് - അതിന്റെ രാജാവാണ് - എന്നും വാദിച്ചു നോക്കാവുന്നതാണ്. അദ്ദേഹത്തിനുമുണ്ടല്ലോ പേരിലെങ്കിലും ഒരു സേനാബന്ധം.
ഞാൻ മനസ്സിലാക്കിയിടത്തോളം, കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോ അനുഭാവികളോ അല്ലാത്തവർക്ക് ആ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഘോരഘോരം വാദിക്കുന്ന പലർക്കും അതു വട്ടപ്പൂജ്യവുമാണ്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവച്ചതൊക്കെ ആവർത്തിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലും പലർക്കുമറിയില്ലെന്നതാണു രസകരം.
ഇപ്പോൾ ദാ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്ന വിധിയെഴുത്തു നടന്നിരിക്കുന്നു!!! ദൈവമേ എന്തൊരു വിഡ്ഢിത്തമാണിത്!!!!!
പൊന്നമ്പലത്തിനെന്താ സ്വന്തമായ ഒരു മനസ്സില്ലേ - തലച്ചോറില്ലേ - ചിന്തകളില്ലേ - വികാരങ്ങളില്ലേ - ഏതെങ്കിലും സംഘടനകളുടെ അജണ്ട നടപ്പാക്കാൻ നടക്കാൻ അദ്ദേഹത്തിനുള്ള താല്പര്യമെന്താണ്? നാസിക്കിലേയും മംഗലാപുരത്തേയും പരിപാടികൾക്കു സംഘപരിവാറുമായി ബന്ധം വരുന്നതെങ്ങനെ എന്നു സന്ദേഹിക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ കമന്റു കണ്ടാൽത്തന്നെ അറിയാം അദ്ദേഹത്തിന്റെ സംഘബന്ധം എത്രത്തോളമുണ്ടെന്ന്. ഒരു തവണപോലും ഒരു സംഘശാഖയിൽ ചെന്നിട്ടില്ലാത്ത എനിക്കുള്ളതിന്റെ പത്തിലൊന്നു പോലും സംഘബന്ധം പൊന്നമ്പലത്തിനുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി അടുത്തപരിചയമൊന്നുമില്ലെങ്കിലും, സംഘപരിവാർ "അജണ്ട" (?) നടപ്പാക്കാൻ ശ്രമിക്കുന്നയാളല്ല എന്നു മനസ്സിലാക്കാവുന്നത്ര അടുപ്പം എന്തായാലും എനിക്ക് അദ്ദേഹവുമായി ഉണ്ട്. (ഏതാണ്ട് അത്ര തന്നെ സൌഹൃദം ചിത്രകാരനുമായും ഉണ്ടെന്നതു വേറേ കാര്യം. അതവിടെ നിൽക്കട്ടെ.)
ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ചിത്രകാരന്റെ സൈക്കിളിനൊന്നു കൈകാണിക്കാനെങ്കിലും വഴിയിൽ നിൽക്കുന്ന പോലീസുകാരന് അവകാശമുണ്ടോ – നിയമമനുസരിച്ച് അതിനു വകുപ്പുണ്ടോ - എന്നൊരു അന്വേഷണം മാത്രമാണ് പൊന്നമ്പലം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. "ഇങ്ങോട്ട് കടുത്ത തെറിവരുമ്പോൾ, അതിനൊപ്പിച്ചു തിരിച്ചുപറയാൻ തന്നേക്കൊണ്ടു കൊള്ളില്ലെന്ന ദൌർബല്യം തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റോ അദ്ദേഹം അക്കാര്യത്തിൽ ബിരുദമുള്ളവരോട് അന്വേഷിച്ചുനോക്കി" എന്നൊരു തമാശയിൽക്കൂടുതൽ അതിനൊരു പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതു തർക്കവിഷയമാണ്. എന്തായാലും, ആ അന്വേഷണത്തെ പിന്നീടെപ്പോഴോ വന്ന ഒരു (വികട)സരസ്വതിപോസ്റ്റുമായി ബന്ധിപ്പിച്ചതു തികച്ചും തെറ്റായിരുന്നുവെന്നാണ് എന്റെ പക്ഷം. സരസ്വതിപോസ്റ്റ് കുറ്റകരമായിരുന്നുവെന്ന് മൂന്നാമതു നിൽക്കുന്നൊരാളുടെ ഏറ്റുപറച്ചിൽ പോലെ തോന്നിപ്പിച്ചു അത്. തലയിൽ തൂവലുണ്ടോ എന്നു തപ്പി നോക്കുന്നതിനു തുല്യം.
'കേസുകൊടുത്തു' എന്ന പ്രയോഗം പോലും തെറ്റായിരുന്നു. എന്താണു സംഗതിയെന്നന്വേഷിക്കാതെ മുൻവിധിയോടെ നടത്തിയ എടുത്തുചാട്ടവുമായിരുന്നു ആ ആരോപണം. എന്തായാലും, അതുപോലെതന്നെ മുൻവിധിയോടെ നടത്തുന്ന പരിഹാസ്യമായ ഒരു നീക്കമാണ് അവിടെയിപ്പോൾ ഒരു സംഘപരിവാർ കണക്ഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതും. ഇക്കാര്യത്തിൽ, പ്രത്യക്ഷമായോ പരോക്ഷമായോ (ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സംഘപരിവാറുകാരൻ സ്വാധീനം ചെലുത്തുന്നത്) ഒരു സംഘപരിവാർ ബന്ധം ആരോപിക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമല്ല അപലപനീയം കൂടിയായി ഞാൻ കരുതുന്നു. അതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
*-*-*-*-*-*-*-*-*-*-*-*
ഒരു പക്ഷേ വല്ല കമ്മ്യൂണിസ്റ്റുകാരേയോ മറ്റോ വീക്ഷിക്കുന്ന അതേ വീക്ഷണകോണിലൂടെ എല്ലാവരേയും കാണാൻ ശ്രമിക്കുമ്പോളാണ് ആളുകൾക്ക് തെറ്റുപറ്റുന്നത്. 'സംഘടനയുടെ അജണ്ടനടപ്പാക്കൽ' എന്നതൊക്കെ ഒരുപക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയായിരിക്കും. ആത്മാഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിക്കൊണ്ടും ആ ചുമതല നിറവേറ്റേണ്ടത് ഒരു പക്ഷേ ഒരുതരം ബാദ്ധ്യത തന്നെ ആയിരിക്കും. കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും ഭീമമായ അഴിമതി നടത്തിയ ആളെ കുറ്റവിമുക്തനായി ചിത്രീകരിക്കാനും പ്രശംസിച്ചു രക്ഷിക്കാനും വിഫലശ്രമം നടത്തിനോക്കുന്ന പാവം അണികളെ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണു തോന്നുന്നത്. പക്ഷേ മറ്റുള്ളവരെല്ലാം അങ്ങനെയല്ല എന്നും – ഏതെങ്കിലും സംഘടന പറയുന്നതു കേൾക്കാൻ മാത്രമല്ലാതെ - സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറും സ്വാതന്ത്ര്യവുമുള്ളവരും ഈ നാട്ടിലുണ്ട് എന്നും നമ്മളെല്ലാം തിരിച്ചറിയേണ്ടതുണ്ട്.
പൊന്നമ്പലം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമപരമായ വഴികളേക്കുറിച്ചറിയാൻ ഔത്സുക്യം കാട്ടിയത് എന്നു തന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതല്ലെങ്കിൽ അദ്ദേഹം പറയട്ടെ.
എന്റെ അഭിപ്രായത്തിൽ, ചിത്രകാരന്റെ ബ്ലോഗിനെ 'ആക്രമിച്ചു' എന്നൊക്കെ കടത്തിപ്പറയുന്നതു തന്നെ ദ്രോഹമാണ്.
അത് സംഘപരിവാർ ആക്രമണമാണെന്നു പറയുന്നതാകട്ടെ – രോഗമാണ്.
*-*-*-*-*-*-*-*-*-*-*-*
ഇനി, മറ്റൊന്നുകൂടി ചോദിക്കാതെ വയ്യ.
ഇക്കണക്കിനാണെങ്കിൽ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തുകാര്യമാണെങ്കിലും ശരി - അവരെ ആക്ഷേപിച്ചുകൊണ്ടേ സംസാരിക്കാവൂ എന്നെങ്ങാനും നിയമമുണ്ടോ എന്നു കൂടി പൊന്നമ്പലത്തിന് അന്വേഷിക്കേണ്ടി വരുമോ? അങ്ങനെ, ഭർത്സിച്ചുകൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കുന്നുവെന്നു കണ്ടാൽ ഉടൻ തന്നെ അവർക്കൊരു സംഘപരിവാർ മുദ്ര പതിപ്പിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെ എന്താണാവോ മനസ്സിലാക്കേണ്ടത്? സംഘപരിവാറുകാർ അല്ലാത്തവർക്കെന്താ ഹിന്ദുക്കളെ കണ്ടുകൂടേ? മറ്റുള്ളവർക്കെന്താ യാതൊരു സഹാനുഭൂതിയും ഇല്ലേ? അല്ല ചാണക്യാ – താങ്കളേപ്പോലെയുള്ളവർ നടത്തുന്ന ഈയൊരു ലേബലിംഗ് സകല പരിധിയും കടന്നു മുന്നേറുന്നതു കാണുമ്പോൾ ന്യായമായും ചോദിച്ചുപോകുന്നതാണ്. താങ്കൾ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹൈന്ദവൻ-അതിഹൈന്ദവൻ - കൺസപ്റ്റ് ഒന്നും ഇക്കാര്യത്തിൽ അപ്ലൈ ചെയ്തു കാണുന്നില്ലല്ലോ.
ഹൈന്ദവമായ എന്തിനോടെങ്കിലും അല്പമെങ്കിലും ആഭിമുഖ്യമോ അനുഭാവമോ ഉണ്ടാകണമെങ്കിൽ അയാൾ സംഘപരിവാറുകാരനായേ തീരൂ എന്ന ശാഠ്യമാണോ? ആണെങ്കിൽ തുറന്നു പറയുക. അങ്ങനെയെങ്കിൽ എന്റെയൊരു വലിയ സംശയം അതോടെ തീർന്നുകിട്ടി. പ്രവർത്തനപശ്ചാത്തലമില്ലാത്തതിന്റെ പേരിൽ ആ നിർവചനത്തിൽപ്പെടുമോ എന്ന സംശയം ഇനി വേണ്ട. ഞാൻ "തരക്കേടില്ലാത്ത" ഒരു സംഘപരിവാറുകാരൻ തന്നെ! തീർച്ച!
*-*-*-*-*-*-*-*-*-*-*-*
പിന്നെ, ചാണക്യാ – കൂട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ താങ്കളുടെ ചില തികഞ്ഞ അറിവില്ലായ്മകളും എഴുത്തിൽ പ്രതിഫലിച്ചതേക്കുറിച്ചു കൂടി പറയാതെ വയ്യ. സംഘപരിവാർ ജാതീയമായ ഉച്ചനീചത്വങ്ങളെ പിന്താങ്ങുന്നുവെന്നും സവർണ്ണമേൽക്കോയ്മയെ കായികമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നെങ്ങാനുമൊക്കെ വല്ല അബദ്ധവിചാരങ്ങളും താങ്കളുടെ മനസ്സിലുണ്ടോ? എങ്കിൽ തുറന്നുപറയട്ടെ – സംഘത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയുടെ അപാരത മാത്രമാണതു കാണിക്കുന്നത്. പാതിരാത്രിയേയും പട്ടാപ്പകലിനേയും തുല്യമായിക്കാണുന്നുവെന്നു പറഞ്ഞാലും പോരാ. അതിനേക്കാളും വലിയ വിഡ്ഢിത്തമാണത്.
താങ്കൾ പറയുന്നത് “സംഘപരിവാറുകാരൻ ജാതീയത തുടങ്ങിയ തിന്മകളെ എതിർക്കുന്നവർക്കു നേരേ തിരിയു“മെന്നൊക്കെയാണ്. അതൊക്കെക്കേട്ട് കഥയറിയാതെ ചിലർ കയ്യടിച്ചിട്ടുമുണ്ട്. സത്യത്തിൽ താങ്കളവിടെ എന്താണുദ്ദേശിച്ചത്? സംഘപ്രവർത്തകർ പരസ്പരം പോരാടുന്നവരാണെന്നോ? മനസ്സിലായില്ല?
പരിവാർ സംഘടനകളിലൊന്നുമല്ലാതെ നേരിട്ട് സംഘത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു സ്വയംസേവകനാണെങ്കിൽ, ശാഖയ്ക്കിടെ കബഡി കളിയ്ക്കുകയോ മറ്റോ ചെയ്യുമ്പോൾ താത്ക്കാലികമായി മറ്റു സ്വയംസേവകർക്കെതിരെ തിരിഞ്ഞുനിൽക്കുമായിരിക്കും. വിനോദത്തിനും വ്യായാമത്തിനുമായി ചെയ്യുന്ന അതിനെയൊക്കെ ആധാരമാക്കി താങ്കൾ ഓരോന്നിങ്ങനെ ആരോപിച്ചുകളഞ്ഞാലോ? വിനോദവേള കഴിഞ്ഞാൽപ്പിന്നെ സ്വയംസേവകർ ഒത്തുചേർന്നു പ്രവർത്തിക്കുക തന്നെയാണ്. അല്ലാതെ പരസ്പരം തിരിഞ്ഞുനിൽക്കുകയല്ല. എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു തന്നെ കരുതട്ടെ.
‘സംഘപരിവാർ’ എന്നതിലെ ‘സം’(തിംഗ്) എങ്കിലും മനസ്സിലാക്കി വച്ചിട്ടു സംസാരിക്കാം എന്നു താങ്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇത്രയ്ക്ക് പരമാബദ്ധങ്ങൾ പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. താങ്കൾ എവിടെനിന്നൊക്കെയാണ് സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതെന്നു താങ്കളുടെ വരികളിൽ നിന്നു തന്നെ വ്യക്തമാണ്. കുറ്റപ്പെടുത്തുക വയ്യ.
തുടർന്ന്, “കഴിഞ്ഞ കാല സവർണ്ണമേധാവിത്വ ചരിത്രങ്ങൾ പഠിക്കാൻ ഇട വന്നാൽ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവർ ഭയപ്പെടുന്നു” എന്നൊക്കെക്കൂടി എഴുതിക്കാണുമ്പോൾ, മറ്റൊരു സംശയം കൂടി ബലപ്പെടുകയാണ്. സംഘപ്രവർത്തനത്തേക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ ഇടവന്നാൽ ആളുകൾ തങ്ങളുടെ കുപ്രചാരണങ്ങളേയും തങ്ങളേത്തന്നെയും തിരസ്കരിച്ചേക്കുമെന്നു ഭയന്ന് പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന സംഘവിരുദ്ധനുണകളിൽ ഊന്നിത്തന്നെയല്ലേ താങ്കൾ ഇപ്പോളും സംസാരിക്കുന്നത് എന്നതാണാ സംശയം.
ഏതാണ്ട് എൺപതുകളുടെ പകുതിവരെയൊക്കെ വ്യാപകമായിരുന്ന ഇത്തരം സവർണ്ണാഭിമുഖ്യസംബന്ധിയായ നുണകൾ പിന്നീട് സംഘശാഖകൾ വ്യാപകമാകുകയും ജനങ്ങൾ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തതോടെ അവസാനിപ്പിച്ചതായിരുന്നുവല്ലോ ചാണക്യൻ! താങ്കളതൊന്നും ഇനിയും അറിഞ്ഞില്ല എന്നു വരുമോ? അതോ ഇതൊരു പിന്മടക്കമോ?
എന്തായാലും, ജാതീയതയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഫലപ്രദമായി പ്രവർത്തിച്ചു എന്നൊന്നും അവകാശപ്പെട്ടു കണ്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനുള്ള വിവേചനബുദ്ധിയെങ്കിലും താങ്കളിൽ നിന്നു തുടർന്നും പ്രതീക്ഷിക്കട്ടെ. അതല്ലെങ്കിൽ ഇ.എം.എസിന്റെ മുമ്പിൽ വച്ച് അദ്ദേഹത്തിന്റെ മകൻ "ചോത്തിഗൌരി" എന്നു വിളിച്ചതും, അതുകേട്ട് അവഗണിക്കുന്നതിനു പകരം വികാരംകൊണ്ട് "നമ്പൂതിരിപ്പാടിന്റെ" മൌനത്തേക്കുറിച്ചു ഗൌരിയമ്മ തിരിച്ചുചോദിച്ചതും കേട്ടിട്ടുള്ള പഴമക്കാരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. തൊലിപ്പുറത്തുള്ള ചില പ്രയോഗങ്ങളല്ലാതെ ജാതിവികാരങ്ങളകറ്റി അടുപ്പം സൃഷ്ടിക്കാൻ എന്തൊക്കെ മരുന്നാണ് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ടതെന്ന്.
ഇവിടെ, ജാതീയതയ്ക്കെതിരെ പ്രവർത്തിച്ചതും ഫലപ്രദമായി എന്തെങ്കിലും ചെയ്തതും ഹിന്ദുക്കൾ തന്നെയാണ്. അല്ലാതെ, ആ പേരിനോടു തന്നെ നിതാന്തശതൃത പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളല്ല. സ്വാമിവിവേകാനന്ദന്റെ അനുഗ്രഹത്തോടെ ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഹരിശ്രീ കുറിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് സ്ഥാപിക്കപ്പെട്ടതും ഗാന്ധിജിയുടെ നിർദ്ദേശാനുസരണം കേളപ്പജിയും മന്നവും ടി.കെ.മാധവനുമൊക്കെ ശക്തിപ്പെടുത്തിയതുമായ ദേശീയപ്രവർത്തനങ്ങളുടെയുമെല്ലാം അന്തസത്ത ഒന്നു തന്നെയായിരുന്നു. അവയൊന്നടങ്കം ഹിന്ദുസമൂഹത്തിലെ ആന്തരികദോഷങ്ങൾ ഇല്ലാതാക്കുവാൻ കൂടി ഉദ്ദേശിച്ചുള്ളവ തന്നെയായിരുന്നു. ചരിത്രവസ്തുതകൾ ദുർവ്യാഖ്യാനം ചെയ്തും മുറിവിപ്ലവങ്ങളെ മഹത്വവൽക്കരിച്ചുമൊക്കെ എഴുതിക്കൂട്ടിയ വിപ്ലവസാഹിത്യത്തിന്റെ താളുകൾക്കിടയിലെല്ലാം ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ "നവോത്ഥാന"പരിശ്രമങ്ങളേക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമേ കണ്ടുള്ളൂ എന്നു വരും.
ജാതിവികാരങ്ങൾ മുതലെടുത്തുകൊണ്ട് പ്രത്യയശാസ്ത്രപാഠങ്ങൾ തിരുകുവാൻ ശ്രമിച്ചതല്ലാതെ – ജാതിവികാരങ്ങൾ അവസാനിപ്പിച്ച് ആളുകളെ അടുപ്പിക്കുവാൻ ആത്മാർത്ഥമായ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകൾ നടത്തിയത്? കണ്ണുമടച്ച് എതിർക്കുക – ബലം പ്രയോഗിക്കുക – മുതലായ പരിപാടികൾ ജാതിവികാരം വർദ്ധിപ്പിക്കാൻ ഇടയാക്കുക മാത്രമാണുണ്ടായത്.
ഇത് വിസ്തരിച്ചു പറയേണ്ട വിഷയമാണ്. സ്ഥല-സമയ-പരിമിതി മൂലം ചുരുക്കുകയാണ്.
ജാതിസ്പർദ്ധ നിലനിൽക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കു ഗുണകരമാണ്. മറിച്ച്, ജാതിമൂലമുള്ള അകൽച്ചകൾ ഇല്ലാതാകുന്നതാകട്ടെ സംഘത്തിനു ഗുണകരവുമാണ്. ആര് എന്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് എളുപ്പം പരിശോധിക്കാവുന്നതേയുള്ളൂ.
പറയനെന്നും പട്ടരെന്നും വിളിച്ച് കമ്മ്യൂണിസ്റ്റുകാർ ഇപ്പോളും കൃത്യമായി വേർതിരിച്ചുനിർത്തിത്തന്നെ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നവർ തോളിൽ കയ്യിട്ടു നിൽക്കുന്നതു കാണണമെങ്കിൽ ഇപ്പോളും സംഘശാഖയിലേക്കു തന്നെ ചെല്ലണം എന്നിടത്താണ് സകല വിപ്ലവവായാടിത്തങ്ങളും പൊളിഞ്ഞുവീഴുന്നത്. ഗാന്ധിജിയും അംബേദ്ക്കറുമടക്കമുള്ളവർ സംഘത്തെ ഉള്ളഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളതും ജാതിചിന്ത തകർത്തെറിഞ്ഞുകളയിക്കുന്നതിലുള്ള സംഘത്തിന്റെ അത്ഭുതകരമായ വിജയം കണ്ടതുകൊണ്ടാണ്. ഇതൊന്നും നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല ചാണക്യൻ. താങ്കൾക്ക് അതേപ്പറ്റിയൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, ഇനിയെങ്കിലും കുറേക്കൂടി അന്വേഷണതല്പരനാകുക. താങ്കളൊക്കെ പലപ്പോഴും പറഞ്ഞുകാണുന്ന മട്ടൊരു പശ്ചാത്തലമാണ് സംഘത്തിനു യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെങ്കിൽ അവർക്കിത്രയും വളരാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക.
ജാതീയതയ്ക്കെതിരെയൊക്കെ ഫലപ്രദമായി പ്രവർത്തിക്കുന്നത് സംഘമോ ഇടതുപക്ഷമോ എന്നതൊരു നല്ല ചർച്ചാവിഷയമാണ്. താൽപര്യമുണ്ടെങ്കിൽ, പിന്നീടാവാം.
ഒരുകാര്യം മാത്രം ഇപ്പോൾത്തന്നെ പറയാതെ വയ്യ. രണ്ടാം ക്ഷേത്രപ്രവേശന സമരമെന്നോ എന്തൊക്കെയോ പേരുവിളിച്ച് ഗുരുവായൂരിൽ ഒരു സമരം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട ഇടതുപക്ഷം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണത് ക്ഷേത്രപ്രവേശനം പോയിട്ട് ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിലാണ് സംഘത്തിനു താല്പര്യം. അല്ലാതെ, വില കുറഞ്ഞ വാഗ്വാദങ്ങളിലല്ല. അതുകൊണ്ടു തന്നെയാണ് സംഘത്തിനെതിരെയുള്ള പല തരംതാണ ആരോപണങ്ങളും തമാശകളുമൊക്കെ ഒട്ടും പ്രതിരോധിക്കപ്പെടാതെ അവശേഷിക്കുന്നതും ആളുകൾ ആവേശം കയറി വീണ്ടും വീണ്ടും അബദ്ധം പറയുന്നതും.
സംഘം തന്നെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ‘താന്ത്രിക് വിദ്യാപീഠ’ത്തിൽ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ പൂജാരിമാരുടെ കൂട്ടത്തിൽ "വർണ്ണ"വ്യത്യാസമൊന്നും കൂടാതെ വിവിധജാതിവിഭാഗങ്ങളുണ്ട്. അവർക്കിടയിൽ ആദിവാസികളടക്കമുള്ള ആളുകളുണ്ട്. സോ കോൾഡ് "സവർണ്ണ"സംഘടനകളുടെ എതിർപ്പിനെ അതിജീവിച്ചുകൊണ്ടാണ് സംഘം ഉജ്ജ്വലമായ ഇത്തരം നിശ്ശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും.
ആവശ്യമുള്ളവർക്ക് കേരളത്തിലെയും മറ്റും സംഘനേതൃനിരയിലുള്ളവരുടെ വർണ്ണവും മറ്റും പരിശോധിച്ചുനോക്കുകയുമാവാം. സംഘത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം തുല്യരാണ് - ജാതി-വർണ്ണ-പരിഗണനകൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ല. ഇവിടുത്തെ ഇടതുപക്ഷം അത്രത്തോളം ജാതിവിമുക്തമായിരിക്കുമെന്നു കരുതാൻ യാതൊരു വകയുമില്ല.
ഇടതുപക്ഷവും മറ്റും എത്രയൊക്കെ ശ്രമിച്ചിട്ടും സംഘപരിവാർ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകളുണ്ടാവുന്നെങ്കിൽ, അതിന്റെ പിന്നിലൊക്കെ എന്തെങ്കിലും ശക്തമായ കാരണങ്ങൾ കാണുമെന്നെങ്കിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്രയുമില്ലെങ്കിലും, ഒന്നു മാത്രമെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കി വയ്ക്കുക. സംഘപരിവാർ പ്രവർത്തകർ താങ്കൾ കരുതിയേക്കാമെന്നതുപോലെ ശീതീകരിച്ച മുറികളിലിരുന്ന് ബ്ലോഗ് എഴുതുകയോ വിശകലനം ചെയ്യുകയോ അല്ല. അവർ സർവ്വസാധാരണക്കാരായ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയാണ്. കാണാൻ സാധിക്കാത്തവരുണ്ടെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് ഇറങ്ങിച്ചെന്നു നോക്കുക. അതല്ലെങ്കിൽ, കറുത്ത കണ്ണട കാട്ടിലെറിഞ്ഞതിനു ശേഷം ശ്രദ്ധിക്കുക!
*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-
സി.പി.എം. നേതാവു രാമചന്ദ്രൻപിള്ള, ഇടതുപക്ഷാനുഭാവിയായ ബ്ലോഗർ രാമചന്ദ്രൻ എന്നിവരൊക്കെ ഇനി മേൽ പറഞ്ഞേക്കാവുന്ന കാര്യങ്ങൾ മുതൽ മണ്മറഞ്ഞ മരുതൂർ ഗോപാല രാമചന്ദ്രൻ പറഞ്ഞിട്ടുപോയ ഡയലോഗുകൾക്കു വരെ ഇനി ആളുകൾ സംഘപരിവാറിനോടു കണക്കു ചോദിക്കുമെന്നു വരുമോ? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. പറഞ്ഞുവരുമ്പോൾ എല്ലാവരും രാമചന്ദ്രന്മാർ തന്നെ. യേത് ?
Wednesday, October 15, 2008
ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും
അപ്പോളാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹസ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!
വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!
ഇനി എഴുതാതെ വയ്യ എന്നു തോന്നി
മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ചില കാര്യങ്ങളൊക്കെ തുറന്നു കാട്ടണമെന്നു തോന്നി. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.
വിശദമായ പോസ്റ്റ് ഇവിടെ.
ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും
Thursday, July 31, 2008
‘ഫാസിസ്റ്റ് അജണ്ട’യും ‘ചരിത്രരചന’യും മലയാളം ബ്ലോഗുകളിൽ? (രാമചന്ദ്രനു മറുപടി)
അത്തരമൊരു പരിശോധനയും ആ വായനക്കാരനുള്ള മറുപടിയുമാണിവിടെ.
ആ പോസ്റ്റും കമന്റും വായിച്ചാൽ മാത്രമേ ഇനിപ്പറയാൻ പോകുന്നതിന്റെ സാംഗത്യം പിടികിട്ടുകയുള്ളൂ.
പോസ്റ്റ് ഇവിടെ (സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!)
കമന്റ് ഇവിടെ ( രാമചന്ദ്രൻ എന്ന ബ്ലോഗറുടെ കമന്റ്.)
----------------------------------------------------------------------------------
രാമചന്ദ്രൻ,
താങ്കളുടെ കമന്റിലെ ചില ഭാഗങ്ങൾക്കുള്ള മറുപടി രണ്ടു പ്രാവശ്യമായി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ചില ആരോപണങ്ങളുൾപ്പെട്ട ബാക്കിഭാഗത്തിനുള്ള മറുപടി ഇവിടെയൊരു പോസ്റ്റാക്കേണ്ടി വന്നു.
അരുണാ ആസിഫ് അലിയേപ്പറ്റിത്തന്നെയാവാം ആദ്യം. അക്കാര്യത്തിൽ താങ്കൾ വലിയ പ്രതിരോധത്തിനു ശ്രമിച്ചത് അല്പം അതിശയിപ്പിക്കാതിരുന്നില്ല.
----------------------------------------------------------------------------------
>>[Ramachandran] ” ….അരുണാ ആസഫലിയൂടെ കാര്യം......... ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവർ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന മാത്രമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ….”
----------------------------------------------------------------------------------
[നകുലൻ] എന്റേത് ഒരു വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചനയാണെന്ന് താങ്കൾ പിന്നാലെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ ചേർത്തുവായിക്കുകയാണ്. ഇടതുപക്ഷരചനകളിൽ പലപ്പോഴും കടന്നുവരാറുള്ള വാക്കുകളായ ‘ഫാസിസ്റ്റ്‌അജണ്ട / ഫാസിസ്റ്റ് ചരിത്രരചന’ എന്നതൊക്കെ എത്രമാത്രം അർത്ഥശൂന്യമാണ് എന്നു തെളിയിക്കുന്നതാണ് താങ്കളുടെ ഈ വരികൾ. അരുണയുടെ കാര്യം ഞാനൊരു ആരോപണമായിട്ടോ മറ്റോ പറഞ്ഞതുപോലെ, അതിനെ പെട്ടെന്നു കയറി പ്രതിരോധിക്കാൻ താങ്കൾ ശ്രമിച്ചുകാണുന്നത് അത്ഭുതപ്പെടുത്തുന്നു. അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ അപമാനകരമായാണോ താങ്കൾക്കനുഭവപ്പെടുന്നത്?
.“…..was elected Delhi's first Mayor and held the office for a second term “ എന്നു തന്നെയാണല്ലോ താങ്കൾ തന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത്. അതു തന്നെയല്ലേ ഞാനും പറഞ്ഞത്? അവരെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിനോമിനി അല്ലായിരുന്നോ? ആദ്യം കോൺഗ്രസ് പിന്തുണയോടെയും പിന്നീട് ജനസംഘത്തിന്റെ പിന്തുണയോടെയുമല്ലേ അവർ മേയറായത് ? അല്ല എന്നു സ്ഥാപിക്കുന്നതൊന്നും ആ ലിങ്കിൽ കണ്ടില്ലല്ലോ!
അരുണ ഒരു “ആജീവനാന്ത“കമ്മ്യൂണിസ്റ്റുകാരിയൊന്നുമായിരുന്നില്ലായിരിക്കാം. ഏതാനും വർഷങ്ങളേ അവർ ഇടതുപക്ഷത്തുണ്ടായിരുന്നുള്ളൂ എന്നു വച്ച് ? അതു ഞാൻ “മനപ്പുർവ്വം മറച്ചുപിടിച്ചു“കൊണ്ട് “ചരിത്രരചന” നടത്തുകയായിരുന്നുവെന്ന മട്ടിലൊക്കെ താങ്കൾ കടന്നുചിന്തിക്കുന്നതെന്തുകൊണ്ടാണ് ? അതു മറച്ചുപിടിച്ചതുകൊണ്ട് എനിക്കോ തുറന്നുകാട്ടിയതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കോ എന്തു നേട്ടമാണുണ്ടാവുക? എന്തിനുവേണ്ടി ഞാനതു മറച്ചുവച്ചുവെന്നാണ് താങ്കളുടെ ഊഹം?
“ഡൽഹിയിലെ ആദ്യമുനിസിപ്പൽ കൌൺസിലിൽ കമ്മ്യൂണിസ്റ്റുകൾ ആദ്യം കോൺഗ്രസിനു പിന്തുണകൊടുത്തു. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഒരു നോമിനിയെ മേയറാക്കി. പിന്നീട് അതേ ആളെത്തന്നെ മേയറാക്കി നിലനിർത്തിക്കൊണ്ട് ജനസംഘത്തിനു പിന്തുണ നൽകി” എന്നു ഞാൻ എഴുതണമായിരുന്നുവോ? എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയം ജനസംഘത്തിനുള്ള കമ്മ്യൂണിസ്റ്റുപിന്തുണ മാത്രമായിരുന്നുവല്ലോ. അങ്ങനെയൊക്കെ എഴുതുന്നതിനു പകരം, അരുണയായിരുന്നു ആ വ്യക്തി എന്നുകൂടി വെളിപ്പെടുത്തിയെന്നുവച്ച് എന്തു ദോഷമാണുണ്ടായത്?
സത്യത്തിൽ, ഞാൻ ആ പേരു കൂടി സൂചിപ്പിച്ചതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കു നേട്ടമുണ്ടാവുകയല്ലേ ചെയ്തത്? സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ഒന്നുമല്ലെങ്കിൽ ഡൽഹിയിൽ ആ പേരിൽ ഒരു റോഡുണ്ടാവാൻ മാത്രം പ്രാധാന്യമുള്ള ആരോ ഒരാൾ എന്ന നിലയിലെങ്കിലും അരുണയേക്കുറിച്ചു കേട്ടിട്ടുള്ളവർ - ആ ഭാഗം വായിച്ചാൽ എന്താ തോന്നുക? അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ ഇടതുപക്ഷത്തിന് അഭിമാനകരമായിട്ടല്ലേ തോന്നേണ്ടത്? രാജ്യതലസ്ഥാനത്തെ ആദ്യത്തെ മേയർ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നോമിനിയായിരുന്നു എന്നതെന്താ ഇടതുപക്ഷത്തിന് അപമാനകരമാണോ?
അറിയാതിരുന്നവർക്ക് ആ വിവരമൊക്കെ പറഞ്ഞുകൊടുത്തതിലൂടെ ഞാൻ സത്യത്തിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. (ഒരു പക്ഷേ താങ്കൾക്കുപോലും അതൊരു പുതിയ അറിവായിരുന്നിരിക്കണം) ഇടതുപക്ഷത്തോടുണ്ടായിരുന്ന “സോഫ്റ്റ്‌കോർണർ” സമ്പൂർണ്ണമായി ഉപേക്ഷിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു ധ്വനിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അതൊരു അലങ്കാരമായിട്ടൊന്നുമല്ല – ആരോപണമായിട്ടാണു കാണുന്നതും. ആ ആരോപണം വീണ്ടുമുയർന്നേക്കുമെന്നു ഞാൻ ഭയപ്പെടേണ്ടതാണിവിടെ. അപ്പോളതാ താങ്കൾ വിചിത്രമായ മറ്റൊരാരോപണവുമായി വന്നിരിക്കുന്നു. അരുണ പിന്നീട് കമ്മ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ചുവെന്നതു പറയാത്തതെന്താ എന്നൊക്കെ ചോദിച്ചാൽ, ‘അതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം – അതു ഞാൻ മനപ്പൂർവ്വം മറച്ചുവച്ചു‘ എന്നൊക്കെത്തോന്നുമല്ലോ. അത്ഭുതകരമായിരിക്കുന്നു!
പറയേണ്ടതുമുഴുവൻ പറഞ്ഞില്ലെന്ന് എങ്ങനെയും വാദിക്കാനാണെങ്കിൽ ഇനിയും ഓരോന്നു കണ്ടെത്താം. ഞാൻ തന്നെ വേണമെങ്കിൽ ഒന്നു രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം. 1958-59 കാലങ്ങളിൽ സോമനാഥ് ചാറ്റർജി പാർട്ടിയിലെത്തിയിരുന്നില്ല എന്നതാണൊരു കാര്യം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനിവിടെ ഒരു പ്രാധാന്യവുമില്ല.
പിന്നീട് ബീഹാറിൽ സംയുക്തവിധായകദൾ ഗവണ്മെന്റു വന്നപ്പോൾ വീണ്ടും ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷേ പിളർപ്പിനുശേഷമാണ്. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അതിൽ “ഉത്തരവാദിത്തമില്ല” എന്നൊക്കെ വാദിക്കാം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനും ഇവിടെ ഒരു പ്രാധാന്യവുമില്ല.
“ഭാരതീയജനതാപാർട്ടിയുടെ ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘം അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു കടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ അവരെ പിന്തുണച്ചുകൊണ്ട് ഒപ്പം ഭരിക്കുവാൻ തയ്യാറായപ്പോളാണ് ” എന്നതാണെന്റെ പോയിന്റ്. ഇതുവരെയുള്ള അറിവു വച്ച് അതു തികച്ചും സത്യം തന്നെയാണ്. അതൊക്കെ ‘ഫാസിസ്റ്റ് അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന‘യാണെന്നെങ്ങാൻ താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, സത്യം വിളിച്ചുപറയാൻ മടിക്കാത്തവർക്ക് നൽകുന്ന പേരാണ് ‘ഫാസിസ്റ്റുകൾ’ എന്നാണപ്പോൾ മനസ്സിലാക്കേണ്ടത്.
----------------------------------------------------------------------------------
>>[Ramachandran] ”"സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത് ...." ശരിയാണ്. പറഞ്ഞത് സംഘ പരിവാർ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാർ സംഘടനകൾ വിവിധ നാവുകളിൽ സംസാരിക്കുന്നത് പരിവാരത്തിൽ പുതുമയൊന്നുമല്ലല്ലോ? ”
----------------------------------------------------------------------------------
[നകുലൻ] ഒരു സംഘടനയുടെ പ്രവർത്തകർ നേതൃത്വത്തിനു കീഴ്പ്പെടാതെ പ്രവർത്തിക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോൾ താങ്കൾ മറ്റു ചില സംഘടനകൾ തമ്മിലുള്ള ബന്ധവുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് കൌതുകകരമാണ്. സംഘപരിവാർ എന്ന വാക്കിനേപ്പറ്റിപ്പോലും താങ്കൾ ശരിയായവിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്നു കൂടിയാണിവിടെ വ്യക്തമാകുന്നത്. അതേപ്പറ്റി പിന്നാലെ പറയാം.
അവിടെ ഞാനുദ്ദേശിച്ചത് സി.പി.ഐ.(എം) നെയാണ്. താങ്കൾക്കത് ഒരു പൊതുവേദിയിൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ താങ്കൾ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കിൽ, ഈ വിഷയത്തിൽ ചിന്തിക്കാതെയെങ്കിലുമിരിക്കരുത്. മറ്റു പ്രസ്ഥാനങ്ങളുമായിട്ടല്ല, സി.പി.എമ്മിന്റെ തന്നെ പഴയകാലവും ഇന്നത്തെ അവസ്ഥയും തമ്മിലായിരുന്നു താങ്കളൊരു തുലനം നടത്തേണ്ടിയിരുന്നത്.
പാർട്ടിയിൽ പഴയ അച്ചടക്കം ഇന്നുണ്ട് എന്നു താങ്കൾ കരുതുന്നുണ്ടോ? പ്രതിഷേധജാഥകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടി വരിക എന്നത് പാർട്ടിയുടെ ശക്തിയായിട്ടാണോ അതോ ദൌർബല്യമായിട്ടാണോ താങ്കൾ കരുതുന്നത്? ആദ്യമാസങ്ങളിൽ വകുപ്പുകൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണസ്തംഭനം തന്നെ ഉണ്ടായതു നിഷേധിക്കാമോ? വിഭാഗീയത പ്രകടമായ പല സംഭവങ്ങളും പുറത്തുവന്നില്ലേ? അണികൾ പരസ്പരം ഏറ്റുമുട്ടിയ കാര്യങ്ങൾ പോലും പത്രങ്ങളെഴുതിയില്ലേ? (മിനിഞ്ഞാന്നു രാത്രി കൂടി പുന്നപ്രയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഡി.വൈ.എഫ്.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്.ഐ. ക്കാർ ചേർന്ന് അറുത്തെടുത്തുവെന്നു ദീപിക പറയുന്നു! സത്യമോ എന്തോ?) പിന്നീട് സംസ്ഥാനസമ്മേളനത്തിൽ സംഭവിച്ചതുപോലൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞയിടെ ഷൊർണ്ണൂരിൽ നിന്നു് മുരളിയിലൂടെ കേട്ടശബ്ദം നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളി എന്ന ഗണത്തിൽപ്പെടുത്താമോ? ഓർക്കാട്ടേരിയിലെ ‘മാർക്സിസ്റ്റുപാർട്ടി’ ഏതാണെന്ന് ഇനിയും മനസ്സിലായില്ലല്ലോ. ‘വിമതർ ലക്ഷങ്ങളൊഴുക്കുന്നു‘ എന്ന ആരോപണത്തിനു മറുപടി കിട്ടിയത് “ഞങ്ങൾക്കു പണം തരാൻ ഫാരിസ് അബൂബക്കർമാരില്ല” എന്നാണല്ലോ. ഇതൊക്കെ പരസ്യമായ വെല്ലുവിളികളുടെ ഗണത്തിൽപ്പെടുമോ? അതോ ആദ്യത്തെ വിമതസ്വരമുയരുമ്പോൾത്തന്നെ അവർ സ്വാഭാവികമായും പാർട്ടിക്കാരല്ലാതായി മാറുമോ?
സോമനാഥ്‌ചാറ്റർജിയുടെ കാര്യമെടുത്താലും ശരി - അദ്ദേഹത്തെ പാർട്ടിതീരുമാനം അനുസരിപ്പിക്കാൻ കഴിയാതിരുന്നത് വലിയ പരാജയം തന്നെയാണെന്നാണു തോന്നുന്നത്. അതിൽ ഒരു തർക്കത്തിനു വകയുണ്ടെന്നു ഞാൻ കരുതുന്നില്ല.
ഇനി, ‘വിവിധ സംഘപരിവാർ സംഘടനകൾ വിവിധനാവുകളിൽ സംസാരിക്കുന്നു‘ എന്ന താങ്കളുടെ പരാമർശത്തിലേക്കു വരാം. ഏതു സംഭവമാണ് താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. എന്നാലും പറയുകയാണ്. പരിവാർ സംഘടനകൾക്ക് പൊതുവായി ഒരു നാവും ഒരു യജമാനനും ഒക്കെ ഉണ്ടാകുമെന്നു താങ്കൾ കരുതുന്നെങ്കിൽ അത് അവരെ സംബന്ധിച്ച് താങ്കൾക്കുണ്ടായിരിക്കാവുന്ന അനവധി തെറ്റിദ്ധാരണകളിൽ ഒന്നു മാത്രമാണ്. സംഘപരിവാർ എന്നാൽ സംഘകുടുംബം എന്നാണർത്ഥം. സംഘാദർശങ്ങളോട് ആഭിമുഖ്യമുള്ള സംഘടനകൾക്കെല്ലാം കൂടി പൊതുവിൽപ്പറയുന്ന ഒരു പേരുമാത്രമാണത്.
ചില പ്രത്യേകവിഷയത്തിൽ സമരം ചെയ്യാനുള്ള എസ്.എഫ്.ഐ.യുടെ നീക്കം പാർട്ടി തടഞ്ഞു - ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ പാർട്ടി ശാസിച്ചു - എന്നൊക്കെ വാർത്തകൾ കേട്ടെന്നു വരാം. സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനപ്രസ്ഥാനങ്ങൾ എന്ന നിലയിൽത്തന്നെയാണവ അറിയപ്പെടുന്നതും. അതുപോലെയൊരു സാഹചര്യം താങ്കൾ സംഘപരിവാറിൽ പ്രതീക്ഷിക്കരുത്. അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമല്ല. പൊതുവായ എന്തെങ്കിലുമൊരു പരമാധികാരസമിതിയ്ക്കു കീഴിലൊന്നുമല്ല അവ പ്രവർത്തിക്കുന്നതും.
രാഷ്ട്രീയകാരണങ്ങളാൽ മാത്രം അവരെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഘപരിവാർ എന്നത് ബി.ജെ.പി. കേന്ദ്രീകൃതമായ എന്തോ ഒന്നാണെന്നു തോന്നിയേക്കാം. പക്ഷേ, ബി.ജെ.പി. എന്നത് സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആവുന്നുള്ളൂ. എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമല്ല. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിപ്രസ്ഥാനവുമല്ല. ബി.ജെ.പി.യുടെ പോഷകസംഘടനകൾ എന്നു വിളിക്കാവുന്നത് ഭാരതീയജനതായുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകളെ മാത്രമാണ്.
സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്തെങ്കിലും വിഷയത്തിൽ ഇടപെടുമ്പോൾ ഉടൻ തന്നെ ബി.ജെ.പി.യെ മാത്രം മനസ്സിൽവച്ചു ചിന്തിക്കുകയും അതിന്റെ രാഷ്ട്രീയവശം മാത്രം കണ്ടുകൊണ്ട് ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമുൾപ്പെടെ പലർക്കും പറ്റുന്ന ഒരു തെറ്റാണ്. ഇവിടെ താങ്കൾ നടത്തിയത് ഒന്നെങ്കിൽ ഒരു ‘തുറന്നുസമ്മതിക്കൽ‘ ആയിരിക്കണം. ‘രാഷ്ട്രീയലക്ഷ്യങ്ങൾ വച്ചുകൊണ്ട് “സംഘപരിവാർ” മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നൊക്കെയുള്ള ചില വാദങ്ങൾ പൊള്ളയാണെന്നു താങ്കൾ തന്നെ സമ്മതിക്കുകയാണിവിടെ. അതല്ലെങ്കിൽ, മനസ്സിലാക്കിവച്ചതും യാഥാർത്ഥ്യവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്നുള്ള സംശയവും തുടർന്നുണ്ടായ ആശയക്കുഴപ്പവുമാണ് അത്തരമൊരു വാചകം സൃഷ്ടിച്ചത്. വിശദമാക്കണമെങ്കിൽ ഒരുപാടു വിഷയങ്ങൾ പരാമർശിക്കേണ്ടി വരുമെന്നതിനാൽ നിർത്തുന്നു.
----------------------------------------------------------------------------------
>>[Ramachandran] ” എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കൾക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?”
----------------------------------------------------------------------------------
[നകുലൻ] ഇതിന്റെ മറുപടി താങ്കൾ തന്നെ അടുത്ത വരിയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു ദാ താഴെ.
----------------------------------------------------------------------------------
>>[Ramachandran] ” ഇനി അതല്ല സോമനാഥ് ചാറ്റർജിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കർ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുമായി കൂട്ടി വായിച്ചാൽ …..”
----------------------------------------------------------------------------------
[നകുലൻ] പിന്നീടു നടക്കാതെ പോയ ആ കാര്യം പറഞ്ഞ് അദ്ദേഹം ആരെ, എപ്പോൾ, എവിടെവച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്? ഏതു റിപ്പോർട്ടുമായിട്ടാണ് കൂട്ടിവായിക്കേണ്ടത്? ആ റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടും?
അത്രയ്ക്കൊന്നുമില്ല. സാദാ പത്രറിപ്പോർട്ടുകളേപ്പറ്റിയല്ലേ താങ്കളിവിടെ പറയുന്നത്? എങ്കിൽ അതേമട്ടിൽ പത്രറിപ്പോർട്ടുകളെത്തന്നെയാണ് മുകളിലത്തെ വാചകമെഴുതാനായി ഞാനുമാശ്രയിച്ചത്.
താങ്കൾക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ടുകളെ താങ്കൾ വിശ്വസിച്ചു. അല്ലാത്തവയെ അവിശ്വസിച്ചു. അതല്ലേ സംഭവിച്ചത്?
കൃത്യമായി ഏതു റിപ്പോർട്ടുകളെയാണു ഞാൻ ആശ്രയിച്ചത് എന്നു ചോദിച്ചാൽ കുടുങ്ങി. ആ പത്രവാർത്തകളൊക്കെ ഇനി പരതിയെടുക്കേണ്ടിവരും. എന്തായാലും താങ്കളുടെ കമന്റു വന്നതിനു ശേഷവും പത്രങ്ങൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതാ ഈ ചിത്രം കാണുക. "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന എന്റെ വാചകത്തിൽ തെറ്റുണ്ടായിരുന്നില്ല എന്ന് ഇതു കണ്ടിട്ടെങ്കിലും താങ്കളംഗീകരിക്കുമെന്നു കരുതുന്നു.

----------------------------------------------------------------------------------
>>[Ramachandran] ” അതെന്തോ ആകട്ടെ, സോമനാഥ ചാറ്റർജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും”
----------------------------------------------------------------------------------
[നകുലൻ] ചെറിയൊരു തിരുത്ത്. സാധാരണ പ്രവർത്തകനല്ല – ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമനും - രാജ്യത്ത് രണ്ടാമനുമായിരുന്നു!.
----------------------------------------------------------------------------------
>>[Ramachandran] ” ……. പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വർഗ്ഗീയതക്കെതിരെ പൊരുതാൻ കഴിയുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് വർഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാൾക്കു മാത്രമേ വിലയിരുത്താനാവൂ . താങ്കൾ ചെയ്യുന്നത് ഒരു തരം മലർന്ന് കിടന്ന് തുപ്പലാണ്.”
----------------------------------------------------------------------------------
[നകുലൻ] ഒരു ‘സ്മൈലി’ ഇവിടെ കൊടുക്കാതെ തുടരുന്നതു ശരിയല്ല.
:)
സി.പി.എം. ഇപ്പോൾ ‘പൊരുതു‘ന്നതുപോലെ ‘വർഗീയതയ്ക്കെതിരെ പൊരു‘താൻ അപാരമായ നെഞ്ചുവിരിവുമാത്രമല്ല, തൊലിക്കട്ടികൂടി വേണമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. അതിനെയൊക്കെ ‘മഹത്വ’മായി വാഴ്‌ത്തണമെങ്കിൽ അതിനേക്കാളും ഒന്നൊന്നര ഇഞ്ചുകൂടി വിരിവു വേണം താനും.
എന്തായാലും, “വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന” എന്നൊക്കെ ഇടതുപക്ഷം പറഞ്ഞുപേടിപ്പിക്കാറുള്ളത് അപ്പോൾ ഇത്രയൊക്കെയേയുള്ളൂ എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും!
തുറന്നു ചോദിക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ചില വികാരങ്ങൾ - അവ എത്രമാത്രം നിർദോഷവും ന്യായവുമായിരുന്നാൽക്കൂടി - അടിച്ചമർത്താൻ മാത്രമാണ് നിങ്ങൾ (ഇടതുപക്ഷം) എക്കാലവും താൽപര്യം കാട്ടിയിട്ടുള്ളത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അതിനൊരു ന്യായീകരണം മാത്രമായി നിങ്ങളുപയോഗിക്കുന്ന – അർത്ഥം നഷ്ടപ്പെട്ട - ഒരു പദം മാത്രമായി ചുരുങ്ങിയിട്ടുണ്ട് ഇന്ന് ‘വർഗ്ഗീയത’ എന്നത്. ഇല്ലെന്നുണ്ടോ?
ഹൈന്ദവേതരസമൂഹങ്ങളുടെ – പ്രത്യേകിച്ചു മുസ്ലിംസമൂഹത്തിന്റെ – ചില വികാരങ്ങൾ - അമേരിക്കാവിരുദ്ധതപോലുള്ള ചിലത് പ്രത്യേകിച്ചും- അനാവശ്യവും അപകടകരവുമെന്ന് അവരിൽത്തന്നെ ചിലർ വിശേഷിപ്പിച്ച് ചെറുത്തുനിൽക്കാൻ ശ്രമിച്ചാലും സമ്മതിക്കാതെ, പരമാവധി അതിലേക്കു വലിച്ചിഴച്ചശേഷം - ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നവരാണു തങ്ങളെന്ന പ്രതീതി ജനിപ്പിച്ച് വോട്ടുകൾ സമാഹരിക്കാൻ നിങ്ങളുപയോഗിക്കുന്ന മുഖംമൂടിയുടെ പേരുമാത്രമായി ചുരുങ്ങിയിട്ടുണ്ട് ‘മതേതരത്വം’ എന്നത്. നിഷേധിക്കാമോ?
‘മതേതരത്വ’ത്തിനായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവൃത്തികളും പ്രചാരണങ്ങളുമെല്ലാം ഇന്നുവരെ മതസ്പർദ്ധയല്ലാതെ മതസൌഹാർദ്ദം തരിമ്പെങ്കിലും വളർത്തിയതായി തോന്നുന്നില്ല. ഉവ്വോ?
ദൈവാരാധനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്നൊരു സമൂഹമെന്ന നിലയിൽ തങ്ങളുടെ നിലപാടുകൾ സ്വാഭാവികമായിത്തന്നെ “മതേതര”മാണ് എന്ന കമ്മ്യൂണിസ്റ്റുചിന്ത ശുദ്ധ അസംബന്ധമാണ്. മറ്റുസമൂഹങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു മതസമൂഹമായിത്തന്നെയാണ് കമ്മ്യൂണിസ്റ്റുകളും പരിഗണിക്കപ്പെടേണ്ടത്. എന്താണഭിപ്രായം?
താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ, ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോളും പറയുന്ന’തിനേക്കാൾ അങ്ങേയറ്റം പരിഹാസ്യമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വവാദവും വീമ്പിളക്കലും. കാരണം ആണ്ടിയ്ക്ക് അടിയുടെ എ.ബി.സി.ഡി. പോലും പിടിയില്ലെന്നു മാത്രമല്ല – അതിനു നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെന്നുണ്ടോ?
ഇനി ഇതുമൊത്തമൊന്നും വിശദീകരിക്കാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വേണ്ടില്ല – ആ പോസ്റ്റിൽ മറ്റൊരു മാർക്സിസ്റ്റ് അനുഭാവിയോടു ചോദിച്ചിട്ട് ഇനിയും മറുപടി കിട്ടാത്ത ഒരു ചോദ്യം മാത്രം ഇവിടെയുമാവർത്തിക്കുകയാണ്. അതിനെങ്കിലും മറുപടി തരുമോ?
ഉത്തർപ്രദേശിൽ “മതേതരകകക്ഷികൾക്കു മാതൃക”യായിരുന്നു എസ്.പി. – പക്ഷേ ഇപ്പോളവർ മലക്കം മറിഞ്ഞുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി പത്രങ്ങളെഴുതിയിരുന്നു. ആ നിലപാടിനോടു താങ്കളും യോജിക്കുന്നുവോ? മുമ്പ് “മാതൃകാപരമായി മതേതര“മായിരുന്ന അവരുടെ മതേതരത്വം ഇപ്പോൾ പെട്ടെന്നു നശിച്ചുവെങ്കിൽ, എന്താണ് മതേതരത്വം നിർണ്ണയിക്കുന്ന ആ ഘടകം? ആ ഘടകമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായാൽ ബി.ജെ.പി.യേയും നിങ്ങൾ മതേതരകക്ഷി എന്നു വിളിക്കാൻ തയ്യാറാകുമോ?
ഇനിയിപ്പോൾ, ഈ സംശയങ്ങൾക്കൊന്നും മറുപടി പറയാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വിരോധമില്ല. മലർന്നുകിടന്നുതുപ്പൽ എന്ന താങ്കളുടെ പ്രയോഗം അറം പറ്റിക്കാണുന്നത് അത്ര സുഖകരമായ കാഴ്ചയായിരിക്കില്ല.
----------------------------------------------------------------------------------
>>[Ramachandran] “"എന്നാൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത് 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമക്ഷേത്ര നിർമ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എൻ.ഡി.എ ഭരണത്തിന് ഒരു സർട്ടിഫിക്കറ്റും ആരും നല്കിയിട്ടില്ല.”
----------------------------------------------------------------------------------
[നകുലൻ] “ആരും” എന്നത് “ഇടതുപക്ഷം” എന്നു മനസ്സിലാക്കി വായിക്കുമ്പോൾ അക്ഷരം പ്രതി ശരിയാണ്. അവർ സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കുകയുമില്ല.
ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻനിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.
“ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള പരമാബദ്ധങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.
ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ എനിക്കു തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്. അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ അന്നും ഇന്നും പറയുന്നത്. സ്വീകാര്യതയുടെ ക്രമത്തിൽപ്പറഞ്ഞാൽ:-
(1) തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി
(2) നീതിപീഠത്തിന്റെ നിർദ്ദേശം വഴി
(3) നിയമനിർമ്മാണം വഴി.
ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു രമ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്.
പിന്നെ, ബി.ജെ.പി.യുടെ അജണ്ടകളിൽ ഏതെങ്കിലുമൊരെണ്ണം “പരണ“ത്തുവയ്ക്കപ്പെട്ട ചരിത്രമുണ്ടെങ്കിൽ - എന്തുചെയ്യാം – അതുചെയ്തതും ഇടതുപക്ഷം തന്നെയാണ്. ഏകീകൃതസിവിൽകോഡ് എന്ന ആശയത്തിന് ഇടതുപക്ഷം പണ്ട് അനുകൂലമായിരുന്നു. ബി.ജെ.പി. എക്കാലവും സംസാരിച്ചിട്ടുള്ളത് “ശരി-അത്ത് “ ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിച്ച് മതനിയമങ്ങളിലും അല്ലാതെയുള്ളവയിലുമെല്ലാം അടങ്ങിയിട്ടുള്ള നിയമങ്ങൾ വിശദമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു പൊതുപൌരനിയമത്തേക്കുറിച്ചു മാത്രമാണ്. എന്നാൽ, അതിനേക്കാളും ‘മതേതര’മായ - മതനിയമങ്ങളെ പരമാവധി അകറ്റി നിർത്തിയുള്ള - ഒരു സംഗതിയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, വോട്ടുകിട്ടാൻ അതൊക്കെ വലിയ തടസ്സമാണെന്നു വന്നതോടെ അത്തരം പലനിലപാടുകളും പരണത്തുകേറിത്തുടങ്ങി.
"മതേതരവും ഏകീകൃതവുമായ സിവിൽ കോഡ് " എന്ന ആശയം ബി.ജെ.പി.യുടേതാണ്. അതവർ എവിടെയും കയറ്റിവച്ചിട്ടില്ല. പക്ഷേ, മുമ്പ് അത്തരമൊരു ആശയത്തെ പിന്താങ്ങിയിരുന്ന കമ്മ്യൂണിസ്റ്റുകൾ അതിൽനിന്നു പിന്നോക്കം പോയശേഷം ഇപ്പോൾ നോക്കുന്നത് ‘ഹിന്ദുനിയമങ്ങൾ’ അടിച്ചേല്പിക്കാൻ നോക്കുന്നു എന്ന പച്ചനുണ പറഞ്ഞുകൊണ്ട് ഒരു മുസ്ളീം വോട്ടെങ്കിലും അധികം സംഘടിപ്പിക്കാമോ എന്നു മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇനിയാ പഴയ ആശയമൊക്കെ പരണത്തുതന്നെ ഇരിക്കാനേ വഴിയുള്ളൂ. മുസ്ലീങ്ങൾ അതിനായി വാദിക്കുന്ന ഒരു കാലം വരാത്തിടത്തോളം കാലം.
പക്ഷേ, ‘മുസ്ലീം നവോത്ഥാന’ത്തിനായി സ്വന്തനിലയിൽ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടേയില്ല എന്നും പറഞ്ഞുകൂടാ. ഇ.എം.എസ്. ഉണ്ടായിരുന്നപ്പോൾ ഒന്നു ശ്രമിച്ചതാണ്. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടിൽ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്‍ന്നത്. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും"!
അന്ന് അവസാനിച്ചതാണ് "നവോത്ഥാനപരിശ്രമങ്ങൾ". പിന്നീട് ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല.
അത്രത്തോളം ശക്തമല്ലാത്ത ചെറിയൊരു “പ്രകടനം” കുറച്ചുകാലം മുമ്പ് കൽക്കത്തയിലെ ഒരു തെരുവിലും നടന്നിരുന്നു. അതേത്തുടർന്ന് തസ്ലീമാനസ്രീൻ എന്നൊരു എഴുത്തുകാരി രായ്ക്കുരാമാനം കമ്മ്യൂണിസ്റ്റുഹൃദയഭൂമിയിൽനിന്നും പായ്ക്കുചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ താങ്ങിയിരുന്ന സർക്കാറിന്റെ സഹായത്താൽ, അവരിപ്പോൾ എവിടെയാണെന്നുപോലുമറിയില്ല. എന്തായാലും ഈ രാജ്യത്തില്ല!
ആശയങ്ങളും അവകാശവാദങ്ങളുമെല്ലാം തരാതരം പോലെ കമ്മ്യൂണിസ്റ്റുകൾ പരണത്തുകേറ്റുന്നതിന്റെ ഉദാഹരണങ്ങൾ പറയാൻ തുടങ്ങിയാൽ അതിനായി പ്രത്യേകം ബ്ലോഗുകൾ തന്നെ തുടങ്ങേണ്ടിവരുമെന്ന ഭീതിമൂലം നിർത്തുന്നു.
----------------------------------------------------------------------------------
>>[Ramachandran] ”“നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“ ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന - നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയിൽ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്കൂ.”
----------------------------------------------------------------------------------
[നകുലൻ] ആശയക്കുഴപ്പമെന്താണെന്നു മനസ്സിലായി. താങ്കളിങ്ങനെ ഒന്നിൽ നിന്ന് നേരിട്ട് നാലിലേയ്ക്കു കടക്കാതെ, രാഷ്ട്രങ്ങളുടെ ക്രമവും അവസാനം “ഇടയ്ക്ക് ” എന്നു പറഞ്ഞിരിക്കുന്നതും ഒന്നു കൂടി ശ്രദ്ധിച്ചുവായിച്ചാൽ ആ സംശയമില്ലാതാകും. ചൈനയേയും ഇസ്രയേലിനേയും ഒരുമിച്ചുകെട്ടുന്നുവോ എന്നു താങ്കൾ തെല്ലും ഭയപ്പെടേണ്ടതില്ല. അറിയാതെപോലും ഇസ്രായേലിനെ ‘തീണ്ടി’ക്കുമെന്നു കരുതാതിരിക്കുക. ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ - ഇറാനും ഇസ്രായേലിനുമിടയിൽ എന്നിങ്ങനെതന്നെയാണുദ്ദേശിച്ചത്. രണ്ടു ജോടികളും ഒരുമിച്ചു പറഞ്ഞു നാലായപ്പോൾ താങ്കൾക്കൊരു ആശയക്കുഴപ്പമുണ്ടായതാവണം.
ഒരിക്കൽ, ഇന്ത്യാക്കാർ ഒന്നടങ്കം ദു:ഖമാചരിച്ചിരുന്ന വേളയിൽ ‘ഇസ്രായേലിനെ നിലയ്ക്കു നിർത്താനായി’ ഇടതുപക്ഷം പ്രകടനങ്ങൾ സംഘടിപ്പിച്ചതു മറന്നിട്ടില്ല. ചൈനയുമായി ഒരു കൂട്ടിക്കെട്ടൽ അറിയാതെപോലും സംഭവിക്കില്ല.
ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപിണിയിലൂടെ പൊങ്ങിയത് സിറിയയ്ക്കുനേരെയുള്ള ചാരക്കണ്ണുകളായിരിക്കുമോ എന്നോർത്ത് വിഷമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇടതുപക്ഷത്തോട് അത്രയ്ക്കൊരു കൊടുംചതി ചെയ്യാൻ മാത്രം ക്രൂരനല്ല ഞാൻ.
ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്ന് ഇപ്പോഴും വാദിക്കുന്ന നെജാദിന്റെ അണുപരീക്ഷണങ്ങൾക്കു തടസ്സം നിന്നാൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇടതുപക്ഷത്തോട് അത്തരമൊരു കൊടുംചതി ആരും ചെയ്യാൻ പാടില്ല.
ചൈന ചൈനയാണ്. ഇസ്രായേൽ ഇസ്രായേലും. കൂട്ടിക്കെട്ടൽ അസാദ്ധ്യം! അതു തന്നെയാണവിടെ പറഞ്ഞുവച്ചതും.
രാമചന്ദ്രൻ, താങ്കളെന്തൊക്കെപ്പറഞ്ഞാലും ശരി - ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കിടക്കുന്നത് ഈ രാഷ്ട്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിൽത്തന്നെയാണ്. ‘ആണ്ടി തൊഴിക്കും - സൂക്ഷിക്കണം’ എന്ന് തൊ(ക)മ്മി നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞുനടക്കുമ്പോൾ, അടിയാണു യഥാർത്ഥകാര്യം എന്ന് ആണ്ടി ഇടയ്ക്കൊന്നു കയറിപ്പറഞ്ഞുവെന്നു വരും. അതിൽ ആത്മവിശ്വാസത്തിന്റെ പ്രശ്നമല്ല നിഴലിക്കുന്നത്. ഓർമ്മപ്പെടുത്തലിലൂടെ ഒന്ന് അലോസരപ്പെടുത്താനുള്ള കുസൃതി തന്നെയാണത് എന്നു കരുതിക്കോളൂ.
ഇടതുപക്ഷബുദ്ധിജീവികളും ചരിത്രകാരന്മാരും അംഗീകരിച്ചെങ്കിൽ മാത്രമേ മേൽപ്പറഞ്ഞതു താങ്കളും അംഗീകരിക്കൂ എന്നുണ്ടെങ്കിൽ അതിനും മാർഗ്ഗമുണ്ട്. സംഘപരിവാറിനേക്കുറിച്ച് മനസ്സിൽത്തോന്നിയതു പലതും എഴുതിമുന്നേറുന്നതിനിടയിൽ ചിലരൊക്കെ അറിയാതെ പലതും സമ്മതിച്ചുപോകാറുമുണ്ട്. മാർക്സിസം ഒരു കയ്യിലും മൌദൂദിസം മറുകയ്യിലും പിടിച്ച് പുരോഗമനസാഹിത്യത്തെ മുന്നോട്ടു നയിക്കുന്നയാൾ എന്ന് കുറുമുന്നണിക്കാർ ആരോപിക്കുന്ന കെ.ഇ.എൻ.-ന്റെ ലേഖനങ്ങളിലൊന്ന് ഓർമ്മ വരുന്നു. അതിൽ, സംഘത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി അദ്ദേഹം കാണുന്നത് ‘അന്ധമായ ദേശസ്നേഹ’മാണ്. അതൊരു അവകാശവാദം മാത്രമാണെന്നഭിപ്രായമുണ്ടായിരുന്നെങ്കിൽ, അതദ്ദേഹം മറ്റൊരു ആയുധമാക്കിയേനെ. ദേശസ്നേഹം എന്ന വാക്ക് അറിയാതെ പറഞ്ഞുപോയതിന്റെ പേരിൽ തന്റെ പുരോഗമനമുഖത്തിനു പരിക്കേറ്റാലോ എന്നു ഭയന്നിട്ടോ എന്തോ - തെറ്റുതിരുത്തലെന്ന മട്ടിൽ അദ്ദേഹം ഉടൻ തന്നെ ‘ഗ്രഹണി പിടിച്ച ഭാരതമാതാവ് ’ എന്നു കൂടി പരിഹസിച്ചിട്ടുമുണ്ടായിരുന്നു. ലേഖനവും പുസ്തകവുമേതെന്നു മറന്നു.
ഇനി, ചൈനയെ പരാമർശിച്ചതിന്റെ പേരിലല്ല താങ്കൾ എതിർത്തതെന്നു കൂടി കരുതട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള മാനസികവിധേയത്വത്തിന്റെ കാര്യത്തിൽ താങ്കളൊരു തർക്കത്തിനില്ലെന്നു തന്നെയാണെന്റെ വിശ്വസം. അതല്ല എങ്കിൽ, ഇതുവരെയാരും മറുപടി തരാതിരുന്ന അനവധി ചോദ്യങ്ങൾ പലരുടെ കമന്റുകളിലായി ഇതാ താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റിൽ ചിതറിക്കിടക്കുന്നു. ആദ്യം തന്നെ ആ സംശയങ്ങൾ തീർത്തു തരുവാൻ ശ്രമിക്കാവുന്നതാണ്.
Tuesday, July 15, 2008
ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...
ചർച്ചകളെ ആ ഒരു പാഠത്തിലേക്കു മാത്രം ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ കമ്മ്യൂണിസ്റ്റുതന്ത്രം തന്നെയാണ് ഈ പ്രസ്താവനയുടെ പിന്നിലും.
ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു. ആ നിലയ്ക്ക്, ഒരു സാധാരണക്കാരനു പച്ചയ്ക്കു പറയാനുള്ളത് എന്ന നിലയ്ക്ക് ചിലതൊക്കെ കുറിച്ചിടാമെന്നു തോന്നിപ്പോയി.
“ജീവ“ന്റെ പാഠത്തിലെ മതനിരാസമെന്നത് സത്യത്തിൽ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ആ ഭാഗത്തിന്റെ പേരിലല്ല – മറിച്ച് ആദ്യപുറം മുതൽ അവസാനത്തേതു വരെ സമ്പൂർണ്ണമായി കമ്മ്യൂണിസ്റ്റുവൽക്കരിച്ച പാഠപുസ്തകം എന്ന നിലയിലാണ് അത് എതിർക്കപ്പെടുന്നത്. അതേക്കുറിച്ചു തന്നെയാണ് ഇവിടെ പറയാനുള്ളതും.
1. ഇന്നത്തെ ക്ലാസ് കഴിഞ്ഞു കുട്ടികളേ - ലാൽസലാം!
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ?
3. സൂര്യനുദിക്കുന്നത് കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
7. സമരങ്ങളോടുള്ള സമീപനം
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ
-------------------------------------------------------------------------
1. ഇന്നത്തെ ക്ലാസ് കഴിഞ്ഞു കുട്ടികളേ - ലാൽസലാം!
-------------------------------------------------------------------------
കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ നല്ല തോതിൽ രാഷ്ട്രീയം കലർന്നിരിക്കുന്നതുകൊണ്ട് അവർക്കൊരുപക്ഷേ പുസ്തകത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അനുഭവപ്പെടില്ലായിരിക്കും. പക്ഷേ മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നതാണിവിടുത്തെ പ്രശ്നം.
ഞാൻ വെറുതെയൊന്ന് ആലോചിച്ചുനോക്കുകയായിരുന്നു. എന്റെ മകൻ വളർന്ന് ഏഴാം ക്ലാസ്സിലെത്തുന്നു. ഒരു ദിവസം, കസേരയിലിരുന്നു പത്രംവായിക്കുന്ന എന്റെ അരികിലിരുന്ന് അവൻ സാമൂഹ്യപാഠത്തിന്റെ നോട്ടുകൾ ഉറക്കെ വായിച്ച് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.
“പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ആത്യന്തികലക്ഷ്യം. അതിന്റെ വഴിയിൽ എന്തു തടസ്സങ്ങളുണ്ടെങ്കിലും മാറ്റുക തന്നെ വേണം. ഒന്നുകിൽ സഹകരണത്തിന്റെ വഴി. അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ വഴി. എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!“
ഇത്രയുമാകുമ്പോഴേക്കും ഞാൻ പത്രത്തിൽനിന്നു മുഖമുയർത്തി അവനെയൊന്നു നോക്കും. എന്താണവന്റെ മുഖഭാവമെന്നു ശ്രദ്ധിക്കും. വാരിക്കുന്തമൊന്നും കയ്യിലെടുത്തു പിടിച്ചിട്ടില്ല – മര്യാദയ്ക്ക് തന്റെ നോട്ടുബുക്ക് വായിച്ചു പഠിക്കുകതന്നെയാണ് എന്ന് ഉറപ്പു വരുത്തിയതിനുശേഷം വീണ്ടും പത്രവായന തുടരും.
അപ്പോളവൻ വീണ്ടും ഇങ്ങനെ വായനതുടരുകയാണ്.
“ നമ്മൾ ഇപ്പോളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. പരിധിയില്ലാതെ ചിലർ ഭൂമികയ്യടക്കിവച്ചിരിക്കുന്നു. ധനം ചിലരുടെ കയ്യിൽ കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്. ”
ഇത്രയുമാകുമ്പോളേക്കും ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രം വലിച്ചെറിഞ്ഞുകളഞ്ഞിട്ട് കസേരയിൽനിന്നു ചാടിയെണീക്കും. എന്റെ മകന്റെ കയ്യിൽ നിന്ന് നോട്ടുബുക്കു പിടിച്ചുവാങ്ങി മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അതിന്റെ പൊതിച്ചിലഴിച്ചുകളഞ്ഞ് അതിനുള്ളിൽ വല്ല കൊച്ചരിവാളോ കുന്തമോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ‘മൊട്ടേന്നു വിരിയാത്ത’ ഇവൻ എന്തു “കൂട്ടായ പ്രവർത്തനമാണ് “ സംഘടിപ്പിക്കാൻ പോകുന്നത് ? പണം ചിലരിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ “ഏതുവിധേനയും“ ഒഴിവാക്കാൻ - സഹകരണമെങ്കിൽ സഹകരണം - സമ്മർദ്ദമെങ്കിൽ അങ്ങനെ – ഏതു വിധേനയും ഒഴിവാക്കാൻ - എന്ത് ഉപായമാണ് ഇവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞുവരുന്നത് ?
“ഇതൊക്കെ ഞങ്ങൾക്കു പഠിക്കാനുള്ളതാണച്ഛാ. പാഠപുസ്തകത്തിൽനിന്ന് തയ്യാറാക്കിയ നോട്ടാണ് “ എന്നു പറഞ്ഞ് മകൻ കെഞ്ചിക്കരഞ്ഞാലും ശരി – ഞാനാ നോട്ടുബുക്കിന്റെ മുക്കും മൂലയും അരിച്ചുപെറുക്കും. ആന്തരികാർത്ഥങ്ങൾ ചികയും.
എനിക്കെന്തു പറ്റി - ഞാനൊരു ഭ്രാന്തനായോ എന്ന് ഒരു പക്ഷേ എന്റെ മകൻ പോലും ചിന്തിക്കുമായിരിക്കും. ഞാനതു കാര്യമാക്കില്ല. എനിക്കറിയാവുന്നത് ഒന്നു മാത്രമാണ്. ഞാനൊരു അച്ഛനാണ്. മക്കളുടെ കാര്യമോർത്താൽ എനിക്കു നെഞ്ചു പിടയും. ഞാനൊരു അച്ഛനാണ്. സാധാരണക്കാരനായ ഒരു അച്ഛൻ.
ചിലപ്പോൾ ഞാൻ വെറും സ്വാർത്ഥമതിയായതുകൊണ്ടാവും. നാട്ടിൽ നിരവധി ‘വെല്ലുവിളി‘കളുള്ളപ്പോൾ അതേപ്പറ്റി ആശങ്കപ്പെടുന്നതിനു പകരം പത്രം വായിച്ചു രസിക്കുന്ന എനിക്കു സാമൂഹ്യപ്രതിബദ്ധതയില്ലാത്തതുകൊണ്ടായിരിക്കും. അല്ലെങ്കിൽ ഞാൻ വെറും പിന്തിരിപ്പനായൊരു മൂരാച്ചിയോ ബൂർഷ്വയോ അതുമല്ലെങ്കിൽ അല്പം കൂടി റേഞ്ച് കൂടിയ ‘പെറ്റി ബ്വൂർഷ്വ’യോ ആയതുകൊണ്ടാവും. പക്ഷേ എന്തുചെയ്യാം. എനിക്കെന്റെ മക്കളോട് സ്നേഹമാണ്. എന്റെ പിഞ്ചുമകൻ വിപ്ലവം പ്രസംഗിക്കുന്നതു കേൾക്കാൻ എന്തുകൊണ്ടോ എനിക്കത്ര താത്പര്യം തോന്നുന്നില്ല!
എനിക്ക് കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുണ്ട്. അവരുടെ അവസ്ഥ ഒരു പക്ഷേ വ്യത്യസ്തമായിരിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ പിഞ്ചുമക്കൾ ഇങ്ങനെയൊക്കെ വായിക്കുന്നതുകേട്ടാൽ ആ കുഞ്ഞുമനസ്സിലെ വിപ്ലവബോധമോർത്ത് അവർ രോമാഞ്ചം കൊള്ളുമായിരിക്കാം. ചിലർ അറിയാതെ ആവേശം കയറി “ആഹാ കലക്കി - ബീഡിയുണ്ടോ മകനേ ഒരു തീപ്പെട്ടിയെടുക്കാൻ“ എന്നു ചോദിച്ചു പോകുമായിരിക്കാം. ചെയ്യുന്നവർ ചെയ്യട്ടെ. പക്ഷേ എന്തുചെയ്യാം – കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ഉള്ളത്. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ കുട്ടികളുടെ വിപ്ലവപ്രസംഗം കേൾക്കുമ്പോൾ ആവേശമല്ല. ആശങ്കയാണ്. അത്തരമോരോന്നു പഠിക്കാനല്ലതാനും അവർ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ വിടുന്നത്.
ഇനിയിപ്പോൾ - മതമില്ലാത്ത “ജീവ“ന്റെ കാര്യത്തിലെന്നപോലെ – വലുതാകുമ്പോൾ അവന് വിപ്ലവമോ മറ്റെന്തെങ്കിലും രാഷ്ട്രീയമോ വേണമെന്നുതോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ. പക്ഷേ ഇപ്പോൾ വേണ്ട – പന്ത്രണ്ടുവയസ്സുപോലും തികയാത്ത അവന്റെ മേൽ ഇപ്പോളേ ചോരതിളപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവരാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതു തെറ്റാണ്. അത് അച്ഛനായ ഞാനായാലും ശരി - അദ്ധ്യാപകനായ സഖാവായാലും ശരി – തെറ്റാണ്. തെറ്റുതന്നെയാണ്. എനിക്കതിൽ സംശയമേതുമില്ല.
----------------------------------------------------------------------------------
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ?
----------------------------------------------------------------------------------
ഒരു പക്ഷേ അതിനേക്കാളും രൂക്ഷമായ മറ്റൊരു പ്രശ്നം എനിക്ക് അഭിമുഖീകരിക്കേണ്ടിവരിക അവൻ മറ്റൊരു പാഠഭാഗം വായിച്ചു പഠിക്കുമ്പോളായിരിക്കും. രണ്ടാം പാഠം.
ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ മകൻ വെറുതെ കുറേ പേരുകളും ജാതിപ്പേരുകളുമൊക്കെ മാത്രം വിളിച്ചു പറയുന്നതാവും കേൾക്കുന്നത്. “എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ ” എന്ന് ദേഷ്യത്തിൽത്തന്നെയൊരു ചോദ്യം എന്നിൽനിന്നും സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. പക്ഷേ, “ഞാൻ പഠിക്കുകയാണച്ഛാ” എന്ന മറുപടി എന്നെ നിശ്ശബ്ദനാക്കും!
അവിടം കൊണ്ടു തീർന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ജാതിയടിസ്ഥാനത്തിൽ ഇന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം എത്രത്തോളമുണ്ടെന്നും മറ്റും മനസ്സിലാക്കണമെങ്കിൽ അവന് ഒറ്റയ്ക്കു പറ്റില്ല. സ്വാഭാവികമായും എന്റെ സഹായം തേടും. ഞാനവനെ എങ്ങനെ സഹായിക്കണമെന്നാണ് ?
“അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ” എന്ന ചോദ്യത്തിന് എനിക്കു മറുപടിയില്ല. പൊതുവേ ഈ ജാതി കിള്ളിച്ചികഞ്ഞുകണ്ടെത്തുന്നത് എനിക്കത്ര താത്പര്യമുള്ളവിഷയമല്ല.
“കുഞ്ഞുമോൾ പഠിത്തം നിർത്താൻ കാരണം അവളുടെ ജാതിയാണോ അച്ഛാ” എന്നു ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകുകയേയുള്ളൂ.
ഇതെല്ലാം സഹിക്കാം. അറിയില്ലെന്നോ മറ്റോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തടിയൂരാം.
പക്ഷേ...
അവൻ ചിലപ്പോൾ സ്വന്തം ജാതിയും ചികഞ്ഞുകണ്ടെത്താൻ ശ്രമിച്ചെന്നിരിക്കും!
എനിക്ക് ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ അതുപോലെയുള്ള പരിപാടികളുമായോ ബന്ധമൊന്നുമില്ല. വ്യത്യസ്തജാതിയിൽ നിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്. പൊതുവേ ജാതിസൂചകങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാറാണു പതിവ്. മക്കൾക്ക് ജാതിചേർത്തിട്ടുമില്ല.
എന്റെ മകന് പ്രത്യേകിച്ചങ്ങനെയൊരു ജാതിയൊന്നുമില്ല എന്നു പറയാനാണ് എനിക്കിഷ്ടം. ഇന്നത്തെ “നിയമ”വ്യവസ്ഥയിൽ എത്രകാലം അങ്ങനെ കൊണ്ടുപോകാനാവുമെന്നറിയില്ല. പക്ഷേ പരമാവധി അങ്ങനെ കൊണ്ടുപോകാനാണിഷ്ടം. അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?
അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ജാതിഭ്രാന്തന്മാർ ആരായാലും ശരി – ജാതിവ്യത്യാസങ്ങൾ ഒഴിവാക്കാനനുവദിക്കാത്തതിന്റെ പേരിൽ – മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറയെ അനുവദിക്കാതെ കാലങ്ങൾ പിറകിലേക്കു തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതിന്റെ പേരിൽ - അവരെ ഞാൻ മനസ്സുകൊണ്ടു പഴിക്കും.
----------------------------------------------------------------------------------
3. സൂര്യനുദിക്കുന്നത് കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
----------------------------------------------------------------------------------
പാഠപുസ്തകത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിത്തിരുകിയിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ തികച്ചും അനാവശ്യമാണ്. അത്രയ്ക്കു വ്യക്തമാണ് – പകൽ പോലെ വ്യക്തമാണ് - കാര്യങ്ങൾ. തലക്കെട്ടുകൾ മാത്രം കൊടുത്തിട്ടുള്ള ചില പേജുകളൊഴിച്ചാൽ ബാക്കി എല്ലാ പേജുകളിലും, പരക്കെ എതിർക്കപ്പെടാവുന്നതായ – കമ്മ്യൂണിസ്റ്റുകളൊഴിച്ച് മറ്റുള്ളവർക്കു സ്വീകാര്യമല്ലാത്ത - ഒട്ടനവധി കാര്യങ്ങളുണ്ട്.
ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പ് അതിന്റെ മുഖചിത്രം ചീന്തിക്കളഞ്ഞിട്ട് ആർക്കെങ്കിലും വായിക്കാൻ കൊടുക്കുകയും “എന്തുപുസ്തകമാണെന്നു പറയാമോ“ എന്നു ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ പറഞ്ഞേനെ – “ഏതോ ഇടതുപക്ഷവിദ്യാർത്ഥിസംഘടനയുടെ ശില്പശാലയിലോ മറ്റോ പഠിപ്പിക്കാനുള്ള എന്തോ ആണ്” എന്ന്.
റഫറൻസിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളുമതെ - ഒന്നാന്തരം കമ്മ്യൂണിസ്റ്റു ചരിത്രരേഖകളാണ്.
ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ പുതുതലമുറയ്ക്ക് അറിവില്ലാത്ത സ്ഥിതിയ്ക്ക് അവർക്കിടയിൽ അതു “മാർക്കറ്റു“ചെയ്യാൻ വ്യഗ്രതപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മേനി പറച്ചിൽ മാത്രമാണ് ആദ്യഭാഗം മുഴുവനും. “പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്. എന്നിട്ട് അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്......!
ഇതൊക്കെക്കണ്ടാൽ ഒരു വായനക്കാരൻ എന്തുമനസ്സിലാക്കണമെന്നാണ് ? കുട്ടികൾ താരതമ്യത്തിലൂടെ ഇവിടെ എന്തുകണ്ടെത്തണമെന്നാണ് രചയിതാവ് ഉദ്ദേശിക്കുന്നത്? എങ്ങനെ മാറ്റം ഉണ്ടായെന്നാണ്? ആ ‘കുത്തുകുത്തുകൾ’ എങ്ങനെയും വ്യാഖ്യാനിക്കാവുന്നവയാണോ? അതോ അതു നിർബന്ധപൂർവ്വം കുട്ടികളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നുണ്ടോ? പൊതുജനം വെറും മണ്ടന്മാരാണെന്നു കരുതരുത്.
“മാറ്റം വരുത്തിയതു കമ്മ്യൂണിസ്റ്റുകാരാണ് – അവരില്ലായിരുന്നെങ്കിൽ കേരളം ഇപ്പോളേയ്ക്കും കട്ടപ്പൊകയായേനെ“ എന്നും, “വളർന്നു വരുമ്പോൾ നമ്മളും കൂട്ടത്തോടെ അരിവാളിനു കുത്തുകയാണെങ്കിൽ മാത്രമേ ഇന്നത്തെ ഈ “പുരോഗമനപര“മായ അവസ്ഥ നിലനിർത്താൻ പറ്റൂ“ എന്നും വിരുതനായൊരു കുട്ടി – പറ്റുമെങ്കിൽ ചുവന്ന മഷിയിൽത്തന്നെ - എഴുതിവച്ചാൽ അവനു നൂറിൽ നൂറു മാർക്ക്. അല്ലാത്ത കുട്ടികൾക്ക് പ്രോഗ്രസ്‌കാർഡിലായിരിക്കും ചുവന്ന മഷി!
ഉത്തരപ്പേപ്പർ നോക്കുന്നയാൾ ‘കെ.എസ്.ടി.എ.‘ക്കാരനാണെങ്കിൽ മാർക്കു നൂറുകടന്നുപോകാനും സാദ്ധ്യതയുണ്ട്. തന്റെ ഉത്തരപ്പേപ്പർ നോക്കുന്ന അദ്ധ്യാപകൻ ആരായിരിക്കുമെന്നും അദ്ദേഹത്തിന്റെ യൂണിയൻ ഏതായിരിക്കുമെന്നുമറിയാൻ പാഴൂർപടിപ്പുരയിൽപ്പോയി പ്രശ്നംവയ്പ്പിച്ച ശേഷം പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.
ഇതു സത്യത്തിൽ സർക്കാരിനു പറ്റിയ ഒരു കയ്യബദ്ധമായിട്ടാണു ഞാൻ വിലയിരുത്തുന്നത്. ഒരു ഭരണകൂടത്തിന് പാഠപുസ്തകങ്ങളുടെ നിലവിലുള്ള ചട്ടക്കൂടിലും ഉള്ളടക്കത്തിലും താത്പര്യമില്ലായ്മ ഉണ്ടാകുന്നതും അവരതു തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ അതിനൊരു പരിധിയൊക്കെയുണ്ട്. ഒരല്പം തന്ത്രപരമായ രചനയൊക്കെ പ്രതീക്ഷിക്കുകയും വേണം. ഇതുപക്ഷേ – അമിതാവേശം കാരണമോ മറ്റോ – സമ്പൂർണ്ണമായി ഇടത്തേയ്ക്കു ചെരിച്ച് എഴുതിക്കളഞ്ഞു! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളി വെളിച്ചത്താവുന്ന മട്ടിൽ. അതും വമ്പിച്ച പ്രതിഷേധം ഉയർത്തിവിടുന്ന മട്ടിൽ.
പാഠപുസ്തകത്തിന്റെ ആദ്യമൂന്നുഭാഗങ്ങൾ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ, ഈയിടെ ഷൊർണ്ണൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വിമതനേതാവ് മുരളിയുടെ ഒരു പറച്ചിലാണ് ഓർമ്മ വന്നത്. “ഞാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിലിരുന്നു കഞ്ചാവു വലിച്ചു വളർന്നവനല്ല“ എന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്. ആരെയോ വെല്ലുവിളിച്ചുകൊണ്ടെന്ന മട്ടിൽ ഒരു മുതിർന്ന നേതാവ് അങ്ങനെ പറയുന്നെങ്കിൽ അതിനർത്ഥം – അങ്ങനെ വളർന്നു വന്ന മറ്റാരോ ഉണ്ടെന്നു തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ അത്തരമൊരു കഞ്ചാവുകക്ഷിയോ മറ്റോ ഈ പുസ്തകത്തിൽ കൈവച്ചിട്ടുണ്ടോ എന്നുപോലും സംശയിച്ചുപോകും. അല്ലാതെ മറ്റാരായിരുന്നെങ്കിലും അല്പം കൂടി ആത്മനിയന്ത്രണം പാലിച്ചേനെ. ഇതിപ്പോൾ സർവ്വപരിധികളും ലംഘിച്ച് ഒരുമാതിരി പാർട്ടി ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടായിപ്പോയി.
അവസാനപേജിൽ 'ലാൽസലാം' എന്നെഴുതി അരിവാളിന്റെയും മുഷ്ടിയുടെയും ചിത്രവും വരച്ചുചേർത്ത് അവസാനിപ്പിക്കാത്തതു ഭാഗ്യം എന്നു വേണം കരുതാൻ. എഴുതിയെഴുതി അത്രയുമായപ്പോളേയ്ക്കും കെട്ടു വിട്ടിട്ടുണ്ടാവണം. കഴിച്ച സാധനത്തിന്റെ ക്വാളിറ്റി പോര എന്നായിരിക്കണം കുട്ടികൾ ഇതിൽനിന്നും എത്തിച്ചേരേണ്ട നിഗമനം. അല്ല പിന്നെ! ഓരോന്നു പറയിപ്പിച്ചാൽ പിന്നെ എന്തുചെയ്യാനാണ്!
-----------------------------------------------------------------------
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
-----------------------------------------------------------------------
കമ്മ്യൂണിസ്റ്റ് ആശയപ്രചാരണമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ആവർത്തിച്ചുവ്യക്തമാക്കിക്കൊണ്ട് ധാരാളം ലേഖനങ്ങൾ ഇപ്പോൾ വരുന്നുണ്ട്. അക്കൂട്ടത്തിലൊരെണ്ണം സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകന്റേതായി മാതൃഭൂമിയിൽക്കണ്ടു. ഇടയ്ക്ക് ഒരു ഖണ്ഡികയിൽ അദ്ദേഹം അറിയാതെ ആവേശം കയറി ഏതാണ്ട് ഇമ്മട്ടിൽ എഴുതിയിരിക്കുന്നു. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രപാഠത്തിനു വിഷയമാകും. അത് ആ വിഷയത്തിന്റെ സ്വഭാവമാണ്. അതു പാടില്ല എന്നൊന്നും പറയാനാവില്ല”
പച്ചയായ തുറന്നു സമ്മതം!
അത്രയെങ്കിലും ആശ്വാസം – കമ്മ്യൂണിസമുണ്ട് എന്നെങ്കിലും സമ്മതിക്കുന്നല്ലോ.
“പുസ്തകത്തിൽ എന്താണു തെറ്റുള്ളതെന്നു ചൂണ്ടിക്കാണിക്കൂ” എന്നു ചിലർ ചോദിക്കുന്നു.
ദേശാഭിമാനിയുടെ ശൈലിയിൽ പച്ചയായ നുണയെഴുത്തു കാണുന്നു എന്നല്ല ആളുകളുടെ പരാതി എന്നാണവർ മനസ്സിലാക്കേണ്ടത്.
പുസ്തകത്തിൽ നുണയാണെന്നല്ല പറയുന്നത്. അതിന്റെ ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് എന്നു മാത്രമാണ്.
അതിൽ, പഠിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയാണോ എല്ലാ മലയാളികളുടെയും കുട്ടികൾ പഠിക്കേണ്ടത്? - പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?
അതുമാത്രമാണോ പഠിപ്പിക്കേണ്ടത് – ഒഴിവാക്കലുകൾ ഉണ്ടോ?
അത് അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത് – വളച്ചൊടിക്കലുകളില്ലേ?
ഇതൊക്കെയാണ് ചോദ്യങ്ങൾ. പാഠപുസ്തകത്തെ ന്യായീകരിക്കുന്നവർ ആ ചോദ്യങ്ങൾക്കാണു മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടത്.
കമ്മ്യൂണിസ്റ്റ് ആശയഗതികൾക്കനുസരിച്ചുജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന – കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള - ഒരു തലമുറയെ വാർത്തെടുക്കുവാനുതകുന്ന ചിന്തയുടെ വിത്തുകൾ വിദ്യാർത്ഥിസമൂഹത്തിൽ പാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത് എന്നതു നിസ്സംശയം പറയാം. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെങ്കിൽ, തന്നെ ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്തതായി രചയിതാവിന് അഭിമാനിക്കാം. ഇനി അതല്ല – മേൽപ്പറഞ്ഞപടി വല്ല സംഗതികളുടെയും എഫക്ടുമൂലം അറിയാതെ ഇങ്ങനെയൊക്കെ എഴുതിപ്പോയതാണെങ്കിൽ - ഇനിയെങ്കിലും ലഹരി ഒരു പരിധി വിടാതെ ശ്രദ്ധിക്കുന്നതു നന്നാവും എന്നേ പറയാനുള്ളൂ.
കമ്മ്യൂണിസ്റ്റുകാർക്കുമുണ്ടാവും പറയാൻ പരാതികൾ എന്നതാണിപ്പോളത്തെ അവസ്ഥ. എന്തുകൊണ്ടാണ് കരിവെള്ളൂരിൽ മാത്രം ഒതുക്കിയത്? “കയ്യൂരും കരിവെള്ളൂരും – പുന്നപ്രയും വയലാറും“ – അങ്ങനെ പലതുമുണ്ടായിരുന്നു എഴുതിച്ചേർക്കുവാൻ. പിന്നെ, പൊതുവെ അക്രമവാസനപ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിസ്റ്റ് സായുധസമരങ്ങളെ പെരുപ്പിച്ചുകാട്ടൽ - അതൊക്കെ വന്നിട്ടുണ്ട് എന്നോർത്ത് ആശ്വസിക്കാം.
“ജീവനില്ലാത്ത മത“ത്തിന്റെ പാഠത്തിലുമതെ. ആശയം നല്ലതാണെന്നു പറയുന്നു. മതമൈത്രിയോ മതേതരത്വമോ ഒക്കെയാണ് അതുകൊണ്ടുദ്ദേശിച്ചതെങ്കിൽ, അതുകൂടി മറ്റൊരു വരിയിൽ എഴുതിച്ചേർക്കുന്നതു നന്നായിരുന്നു. “ഓ. അപ്പോൾ ഇതാണുദ്ദേശിച്ചിരിക്കുന്നതല്ലേ “– എന്ന് വായനക്കാർക്കു കരുതാമായിരുന്നു. ഇപ്പോളത്തെ അവസ്ഥയിൽ, ‘മതം തികച്ചും അപ്രധാനമാണ്. അത് ഉപേക്ഷിക്കുന്നതിലും തെറ്റില്ല‘ എന്നുതന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിബോധം മതി.
എന്ത് ആശയമാണ് അവിടെ ഉദ്ദേശിച്ചതെങ്കിലും ശരി - അവതരണം അറുബോറാണ്. മാത്രമല്ല – അബദ്ധജടിലവുമാണ്. ആ പ്രായത്തിൽ കുത്തിത്തിരുകേണ്ട ഒന്നല്ല താനും അത്.
മിശ്രവിവാഹം എന്ന അതിദുർബലമായ ഉദാഹരണത്തിലൂടെയൊന്നുമായിരുന്നില്ല മതമൈത്രി എന്ന ആശയം കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരുന്നത്. മിശ്രവിവാഹങ്ങൾ നല്ലതുതന്നെയാണ് – അതു നമുക്കിടയിൽ സംഭവിക്കുന്നുമുണ്ട്. എന്നാലും പൊതുവിൽ നോക്കിയാൽ അവ ഒരു “മൈത്രി“യൊന്നുമല്ല സമൂഹത്തിൽ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഒരു ബഹുസ്വരസമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംബന്ധിച്ച, കുറേക്കൂടി “ജീവ“നുള്ള, എന്തെല്ലാം ഉദാഹരണങ്ങൾ കൊണ്ടുവരാമായിരുന്നു! ഇപ്പോളത്തെ പാഠത്തിൽ പൊതുവെ “ഓ.. എന്തോന്നു മതം – പോകാൻ പറ” എന്നൊരു കമ്മ്യൂണിസ്റ്റു ധാർഷ്ട്യം തന്നെയാണു മുഴച്ചു നിൽക്കുന്നത്.
കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത് എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന് എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം. മതസൂചനകൾ പ്രത്യക്ഷത്തിൽ വരാതെ തന്നെ, മതമൈത്രിയുടെ ആവശ്യകതയേക്കുറിച്ചു തങ്ങൾക്കു പറഞ്ഞുതരികയാണെന്നു തോന്നാതെ, ഇതൊരു സാമാന്യരീതിമാത്രമാണ് എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ അവരറിയാതെ പതിയുന്ന വിധം പരോക്ഷമായി വേണം ആ വിഷയം അവതരിപ്പിക്കാൻ.
ഇപ്പോൾ അങ്ങനെ പ്രത്യക്ഷത്തിൽ പറഞ്ഞുവെന്ന് ആരോപിക്കുകയല്ല. പക്ഷേ, മുകളിൽപ്പറഞ്ഞമട്ടൊരു ഗൌരവത്തോടെയല്ല ആ വിഷയത്തെ സമീപിച്ചിരിക്കുന്നത്. പാഠപുസ്തകം മൊത്തത്തിൽ നോക്കുമ്പോൾ, കുട്ടികൾ സ്വന്തം മതം മാത്രമല്ല – സ്വന്തം ജാതി – മറ്റുകുട്ടികളുടെ ജാതി – ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട് ആലോചിച്ച് സമഭാവനയ്ക്കു പകരം തങ്ങൾ വ്യത്യസ്തരാണ് എന്ന ചിന്തയിലേക്കു നയിക്കപ്പെടുമോ എന്നു ഭയന്നുപോകുന്നു.
തുറന്നുവച്ച ജാതീയതയും ഒളിപ്പിച്ചുവച്ച വർഗ്ഗീയതയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ വളർന്നത്. കമ്മ്യൂണിസ്റ്റുപാഠപുസ്തകം രചിക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിരുകടന്നാൽ അത് അപകടമാണ്.
ഏഴിലെ തന്നെ മലയാളം പാഠപുസ്തകവും ചുവപ്പുനിറം തന്നെയാണെന്നാണു കേട്ടത്. വായിക്കാൻ അവസരം ലഭിച്ചില്ല. ആശാൻ - ഉള്ളൂർ - വള്ളത്തോൾ എന്നിവർ പോയിട്ട് ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനേപ്പോളും മഷിയിട്ടു നോക്കിയാൽ കാണാനാവില്ലത്രേ. പക്ഷേ പരാതിക്കിടയില്ല. പ്രശസ്ത കമ്മ്യൂണിസ്റ്റ് കവി തിരുനെല്ലൂർ കരുണാകരൻ തൊഴിലാളികളേപ്പറ്റി എഴുതിയ ഒരു പാട്ടുകൊടുത്തിട്ടുണ്ട്. അതിന്റെ അവസാനം കുട്ടികൾക്കു ചെയ്തു നോക്കുവാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, മുദ്രാവാക്യങ്ങൾ തയ്യാർ ചെയ്യാനാണത്രേ ആവശ്യപ്പെട്ടിരിക്കുന്നത്!!!
‘ഇങ്ക്വിലാബ് സിന്ദാബാദ്‘ എന്നൊരു ഉദാഹരണം കൂടി കൊടുത്തിട്ടുണ്ടോ ആവോ? അല്ലെങ്കിൽ, “നമ്മളു കാണും ചാനലുകൾ - നമ്മുടെതാടീ പൈങ്കിളിയേ” എന്നൊരു വരി?
“വിനാശകാലേ വിപരീതബുദ്ധി“ എന്നല്ലാതെ എന്തുപറയാൻ?
----------------------------------------------------------
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
----------------------------------------------------------
കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത് അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ ഇടവഴിയിൽവച്ച് ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഓടിച്ചാലും അവർ പറഞ്ഞുകളയും അത് അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്!
പാഠപുസ്തകവിരുദ്ധസമരത്തിനുപിന്നിലും വിദേശകരങ്ങളാണെന്നും മറ്റുമുള്ള വാദങ്ങൾ എത്ര പരിഹാസ്യമാണ്! ഇവിടെ ഏതൊക്കെയോ അമേരിക്കൻ ചാരന്മാർ ഉണ്ടെന്നും അവർ ഇടതുഗവണ്മെന്റ്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കയാണു പറഞ്ഞുകളയുന്നത്! രാവിലെ തന്നെ കുളിച്ചു പൌഡറുമിട്ട് കോളേജിലേക്കു പോയിരുന്ന കുമാരന്മാരുടെയും കുമാരിമാരുടേയും കാര്യം ഓർത്തുപോകുകയാണ്. ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവരുടെ വിചാരം ലോകം മുഴുവൻ അവരെയാണു ശ്രദ്ധിക്കുന്നതെന്നാണ്. എവിടെ?!
ലോകത്തിന്റെ ഏതോ ഒരു കൊച്ചുമൂലയിൽ അരിവാൾ ചുറ്റിക വിജയിച്ചുവെന്നും പറഞ്ഞ് ഉറക്കം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികളാണോ എന്തോ അമേരിക്കക്കാർ? ഇനി അഥവാ അവർക്ക് അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, ഗവണ്മെന്റിനെതിരെ സമരം നടത്തിക്കാൻ പണം മുടക്കാൻ മാത്രം അത്രയ്ക്കു പമ്പരവിഡ്ഢികളായിരിക്കുമോ? അല്പമെങ്കിലും നിരീക്ഷണപാടവമുണ്ടെങ്കിൽ അവർ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം – കമ്മ്യൂണിസ്റ്റുഗവണ്മെന്റിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റുകൾ തന്നെ ധാരാളമാണെന്ന്. അധികാരത്തിൽക്കയറി ആദ്യവർഷം പോലും തികയ്ക്കണമെന്നില്ല – അതിനു മുമ്പു തന്നെ സകലരേയും വെറുപ്പിക്കുക എന്ന വിദ്യയിൽ വിദഗ്ദ്ധന്മാരാണവർ.
കമ്മ്യൂണിസ്റ്റുകൾ എന്തിനേയും അമിതമായി രാഷ്ട്രീയം കലർത്തിയാണു കാണുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം കമന്റുകൾ ഉണ്ടാകുന്നത്. ഇവിടെ അമേരിക്കയും ചൈനയുമൊന്നുമല്ല പ്രശ്നം. കേരളമാണ്. മലയാളമാണ്. ഇവിടുത്തെ പാഠപുസ്തകമാണ്. അത് നമ്മൾ മലയാളികൾ തന്നെയാണു പരിഹരിക്കേണ്ടത്.
കോൺഗ്രസും ബി.ജെ.പി.യുമടക്കം, ഇടതുപക്ഷത്തല്ലാത്ത പ്രമുഖകകക്ഷികളൊക്കെ പാഠപുസ്തകത്തിനെതിരാണ്. എന്നുവച്ച് ‘സമരങ്ങൾ രാഷ്ട്രീയപ്രേരിത‘മാണെന്നു പറയാൻ തുടങ്ങിയാൽ അതു തെറ്റാണ്. സർക്കാരിനെ താഴെയിറക്കാൻ മാത്രമാണ് – മറ്റൊരു വിമോചനസമരത്തിനുള്ള പുറപ്പാടാണ് – ലോക്‌സഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നൊക്കെയുള്ള പറച്ചിലുകൾക്ക് ഒരുതരം കുറ്റസമ്മതത്തിന്റെ സ്വരമാണ്. അപ്പോൾ, സമരക്കാർക്കു ജനപിന്തുണ കിട്ടും എന്നവർ ഭയക്കുന്നു എന്നർത്ഥം. ഇതെന്താ കമ്മ്യൂണിസ്റ്റുകൾക്ക് ഇത്രയ്ക്ക് ആത്മവിശ്വാസമില്ലേ?
പാഠപുസ്തകം കമ്മ്യൂണിസ്റ്റുകളല്ലാത്തവർക്കു മിക്കവർക്കും താത്പര്യമില്ലാത്ത ഒന്നാണ്. സമരം ചെയ്യുന്നവർക്കു രാഷ്ട്രീയനേട്ടവുമുണ്ടായേക്കാം. എന്നു വച്ച് അതാണു ലക്ഷ്യം എന്നു പറയുന്നതു മണ്ടത്തരമാണ്. പുസ്തകമാണു പ്രശ്നം. പിഴവുകൾ പരിഹരിച്ച് എത്രയും പെട്ടെന്നു തലയൂരാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
“പാഠപുസ്തകവിരുദ്ധസമരം വികസനത്തെ അട്ടിമറിക്കാനാ“ണെന്നൊക്കെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. എസ്.എഫ്.ഐ.യുടെ പ്രകടനത്തിനു മുന്നിൽ പ്രസംഗിച്ചതാണ്. “വിവാദം അർത്ഥശൂന്യ“വുമാണത്രേ. ഉത്തരവാദിത്തപ്പെട്ടവർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടുന്നതു ദു:ഖകരമാണ്. സത്യത്തിൽ ഇത്തരം രാഷ്ട്രീയപ്രസ്താവനകളാണ് തികച്ചും അർത്ഥശൂന്യം. ആളുകൾ വികസനത്തെയല്ല – കമ്മ്യൂണിസ്റ്റുവൽക്കരിക്കപ്പെട്ട പാഠപുസ്തകത്തെ മാത്രമാണ് എതിർക്കാനും തടയാനും ശ്രമിക്കുന്നത്. അർത്ഥശൂന്യമായ രാഷ്ട്രീയപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട് ഈ പ്രശ്നം ഇങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകാതെ വിട്ടുവീഴ്ചകൾക്കു തയ്യാറായി ഇതൊന്നവസാനിപ്പിച്ചുകൂടേ?
അതിനിടയ്ക്ക് വിദ്യാഭ്യാസമന്ത്രി പുസ്തകവുമായി ഡൽഹിയ്ക്കു പോയത് എന്തിനാണാവോ? ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച് എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക് അഭിപ്രായം പറയാൻ അവർ ആരാണ്?
അപ്പോളതാ ഒരു ‘വിദഗ്ദ്ധ സമിതി’ വന്നിരിക്കുന്നു! പാഠപുസ്തകത്തേക്കുറിച്ചു പരാതികളുള്ളവർക്കു പ്രാതിനിധ്യമില്ലാത്ത ഒരു സമിതി വെറുമൊരു അധികപ്പറ്റു മാത്രമല്ലെന്നുണ്ടോ? വേറുതെ കുറേ സമയം നീട്ടിക്കിട്ടാമെന്നല്ലാതെ? പുരോഗമനകലാസാഹിത്യസംഘം വേറേ യോഗം ചേർന്ന് ആക്രോശം മുഴക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് പ്രത്യേകിച്ച് വേറൊരു ‘വിദഗ്ദ്ധ സമിതി’?
പാഠപുസ്തകത്തിൽ പിഴവുകളുണ്ടാവാം എന്ന് വിദ്യാഭ്യാസമന്ത്രി ഒടുവിൽ സമ്മതിച്ചതായി കേൾക്കുന്നു. അത്രയുമെങ്കിലും നല്ലത്. പിടിവാശി അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രശ്നമവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയാൽ ഇടതുസർക്കാരിനു പരിക്കുകൾ വർദ്ധിക്കുകയേയുള്ളൂ.
--------------------------------------------------------------------------
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
--------------------------------------------------------------------------
ചില പൊതുവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളുടേത് തികച്ചും ഒരു മതസമൂഹമാണ്. ദൈവാരാധന - ആത്മീയത – മുതലായകാര്യങ്ങളിൽ മാത്രമേ അവർക്ക് മറ്റുള്ളവരിൽ നിന്നു വ്യത്യാസമുള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക് പൊതുവായ ഒരു അഭിപ്രായം - ഒരു മതം – ഉണ്ട്. അവർ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് അവരുടെ പ്രത്യയശാസ്ത്രത്തെയാണെന്നുവച്ച് അവരൊരു മതസമൂഹമല്ലാതാകുന്നില്ല. ദൈവാരാധനയോടുള്ള വിമുഖത – വിശ്വാസമില്ലായ്മ – ഇതൊക്കെച്ചേർന്ന് അവരെ മതമില്ലാത്തവരല്ല – മറിച്ച് മറ്റൊരു മതമുള്ളവരായാണ് ആക്കിത്തീർക്കുന്നത്.
ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും. അത് മൊത്തത്തിൽ മലയാളി സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കേരളത്തിലെ ഈ നാലു പ്രബലമതവിഭാഗങ്ങളിൽ ഏറ്റവുമധികം സംഘടിതമായ മതമേതെന്നു ചോദിച്ചാൽ - അതു കമ്മ്യൂണിസ്റ്റുകളുടേതാണ്. വിവിധസംഘടനാ ചട്ടക്കൂടുകൾ കൊണ്ട് അവർ തികച്ചും പരസ്പരബന്ധിതമായ ഒരു സമൂഹം സൃഷ്ടിച്ചിരിക്കുന്നു. മതനേതാക്കളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തന്നെ അനുസരിക്കപ്പെടുക എന്നത് ഏറ്റവുമധികം സംഭവിക്കുന്നതും അവരുടെ കാര്യത്തിലാണ്.
ആരാധനാക്രമങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന മതസമൂഹമായതുകൊണ്ട് തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വാഭാവികമായിത്തന്നെ മതേതരമാണ് എന്നൊരു വലിയ തെറ്റിദ്ധാരണ കമ്മ്യൂണിസ്റ്റുകൾക്കുണ്ട്. അത് പല ആശയക്കുഴപ്പങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്.
കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള മതസമൂഹങ്ങളിൽ യാതൊന്നിനോടും അമിതമായ ആഭിമുഖ്യം പുലർത്താതെ – ഒന്നിനേയും മനപ്പൂർവ്വം ഉപദ്രവിക്കാതെ – ഒന്നിനും അമിത പ്രാധാന്യമോ പരിഗണനയോ കൊടുക്കാതെയുള്ള ഒരു സമീപനത്തെ മാത്രമേ മതങ്ങൾക്ക് ഇതരമായ – അഥവാ മതേതരമായ - സമിപനം എന്നു പറയാൻ പറ്റൂ.
ഇത്തരത്തിൽ മതേതരമല്ലാത്തതിനെ വിളിക്കേണ്ടത് വർഗ്ഗീയം എന്നാണെങ്കിൽ, ഏഴാം ക്ലാസ് പാഠപുസ്തകം അങ്ങേയറ്റം വർഗ്ഗീയമാണ്. കാരണം – കമ്മ്യൂണിസ്റ്റുമതവിശ്വാസികൾക്കു മാത്രം താത്പര്യമുള്ള – മറ്റുള്ള പലർക്കും പലതുകൊണ്ടും എതിർപ്പുള്ള – ധാരാളം കാര്യങ്ങൾ ആ പുസ്തകത്തിൽ കാണാൻ സാധിക്കും. എത്രപേർ എത്രകാലം ഘോരഘോരം വാദിച്ചാലും ശരി – തെറ്റാണെന്നു തെളിയിക്കാനാകാത്തത്ര അനിഷേദ്ധ്യമായൊരു സത്യമാണിത്.
കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അതിശക്തമായിത്തന്നെ എതിർക്കപ്പെടും. പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ ആശയപ്രചാരണം നടത്തുന്നതിനെ ഇപ്പോളും ആരും എതിർക്കുന്നില്ല. പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും എന്നത് തികച്ചും സ്വാഭാവികമാണ്.
--------------------------------------------
7. സമരങ്ങളോടുള്ള സമീപനം
--------------------------------------------
നിർഭാഗ്യവശാൽ, ഏറ്റവും സംഘടിതമായതു മാത്രമല്ല – ഏറ്റവും അസഹിഷ്ണുതയുള്ള മതവും കമ്മ്യൂണിസ്റ്റുമതം തന്നെ. സമരങ്ങളോടുള്ള സർക്കാർ സമീപനം അതാണു വീണ്ടും വീണ്ടും തെളിയിക്കുന്നത്.
പുസ്തകത്തിന്റെ മുപ്പത്തിയഞ്ചാം പേജിൽ സ്വാതന്ത്ര്യസമരകാലത്തെ ‘വാഗൺ ട്രാജഡി‘യേക്കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്. അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യം ഇങ്ങനെ.
“അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്യൂ. എന്താണു നിങ്ങളുടെ നിഗമനം?“
ഭേഷായി! ഇപ്പോൾ അത്തരമൊരു പരിശോധന നടത്തിയിട്ട് ആ നിഗമനം പറയാതിരിക്കുന്നതു തന്നെയാവും ഭേദം!
അങ്ങേയറ്റത്തെ അസഹിഷ്ണുത - കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായ അസഹിഷ്ണുത – അതൊന്നു മാത്രമാണ് സമരങ്ങൾക്കുനേരെ സർക്കാരും സർക്കാർ അനുകൂലസംഘടനകളും പ്രകടിപ്പിച്ചുകാണുന്നത്. എന്തിനും ഏതിനും അവർ മറുപടി പറയുന്നത് കയ്യാങ്കളിയിലൂടെയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ലാതെ, മര്യാദാപൂർവ്വവും അതേസമയം തന്ത്രപരവുമായ ഇടപെടലുകളിലൂടെയും വേണമെങ്കിൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാം എന്ന ലളിതരാഷ്ട്രീയപാഠം അവർക്ക് തികച്ചും അന്യമാണെന്നുറപ്പിക്കുന്ന സംഭവങ്ങളാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
പാഠപുസ്തകത്തെ എതിർക്കുന്നവരെ “തെരുവിൽ നേരിടു“മെന്നാണ് സർക്കാർ അനൂകൂലസംഘടനകൾ പറയുന്നത്. ‘പള്ളീലച്ചന്മാരെ ളോഹയിട്ടു വഴിനടക്കാൻ അനുവദിക്കില്ല‘ എന്ന് ആക്രോശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വിപ്ലവസംഘടനകൾ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകൾക്ക് എതിരുനിൽക്കുന്നത് ആരായാലും അവരെ തുണിയുടുത്തുനടക്കാൻ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യപ്രഖ്യാപനമായി അതാരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. “വെള്ളക്കൊടിയെ തൊട്ടുകളിച്ചാൽ - വെള്ളപുതച്ചു കിടത്തിക്കും” എന്നു ഭീഷണസ്വരത്തിൽ പാടുന്നവരാണു മാർക്സിസ്റ്റു ചെറുപ്പക്കാർ. “വെള്ളയുമിട്ടു നടക്കുന്നവരെ” എന്ന് ആദ്യത്തെ വരി തിരുത്തിപ്പാടാൻ അവർക്കധികം സമയമൊന്നും വേണ്ട. അതിനെ വിപ്ലവാവേശം ബാധിച്ച ഏതാനും ചെറുപ്പക്കാരുടെ വികലചിന്തയായിട്ടല്ല – മറിച്ച്, തങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാർനിലപാടിന്റെ സൂചനയായിട്ടാണ് എടുക്കേണ്ടത്.
“തങ്ങൾ കുത്തകയാക്കിവച്ചിരുന്ന അക്രമസമരത്തിന്റെ പാത ഏറ്റെടുക്കാൻ യു.ഡി.എഫ്. അനുകൂലവിദ്യാർത്ഥിസംഘടനകളെ അനുവദിക്കില്ല” എന്ന മട്ടിലായിരുന്നു കോട്ടയത്ത് ചുവപ്പുസേന നടത്തിയ “അക്രമവിരുദ്ധ“ പ്രകടനം! മനോരമയ്ക്കും മറ്റു മാദ്ധ്യമപ്രവർത്തകർക്കുമെതിരെ നടത്തിയ ഹീനമായ അക്രമത്തെ സർക്കാർ എങ്ങനെയാണു കാണുന്നതെന്നറിയില്ല. പക്ഷേ, സർക്കാറിന്റെ മർദ്ദനനയം നടപ്പാക്കുന്ന പ്രതിനിധികളായിത്തന്നെയാണ് ആ ആക്രമിസംഘത്തെ മറ്റുള്ളവർ കാണുന്നത്.
പാഠപുസ്തകത്തിനെതിരെമാത്രമല്ല – ചില നിയമനങ്ങളിലെ അഴിമതിയടക്കം വിവിധമേഖലകളിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സെക്രട്ടേറിയറ്റ് പരിസരത്ത് യുവമോർച്ച സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നത്. അവരുടെ സമരപ്പന്തലിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തിക്കൊണ്ടാണ് ഡിഫിക്കാർ വിപ്ലവവീര്യം പ്രകടിപ്പിച്ചത്. അക്രമം നടത്താൻ കൂട്ടുനിൽക്കുക – എറിയാൻ കല്ലെടുത്തുകൊടുക്കുക – ഇതൊക്കെപ്പോരാഞ്ഞ് ഈ അന്യായങ്ങളുടെയെല്ലാം ഇരകളുടെ നേരേ ലാത്തിച്ചാർജ്ജും കൂടി അഴിച്ചുവിട്ടപ്പോളാണ് ചുവപ്പൻ പോലീസിനു സമാധാനമായത്. ഈ സംഭവങ്ങളിലെല്ലാം – ഇടതുവിദ്യാർത്ഥി/യുവജനസംഘടനകളും പോലീസുമെല്ലാം സർക്കാരിന്റെ പ്രതിനിധികളാണ്. പ്രതിഷേധസമരങ്ങളോടുള്ള സർക്കാരിന്റെ സമീപനമാണ് ഇവരുടെയെല്ലാം പ്രവൃത്തിയിലൂടെ പ്രതിഫലിക്കുന്നത്.
പാഠപുസ്തകത്തിൽ പറയുന്നതുപോലെ, “അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്ത് “ ആളുകൾ ഒരു നിഗമനത്തിലെത്തിയാൽ ആ നിഗമനം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കേൾവിയ്ക്കു തീരെ സുഖകരമായിരിക്കില്ല. അതുകൊണ്ട് ആ ചോദ്യത്തിനു മറുപടിയായി
സർക്കാരിനോട് ഒരു മറുചോദ്യം മാത്രം ചോദിക്കുന്നതാവും ഉത്തമം. ആ ചോദ്യവും പാഠപുസ്തകത്തിൽ നിന്നു തന്നെയെടുക്കാം. നാല്പതാം പേജിൽനിന്ന്:-
“സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് മുന്നോട്ടു വരുന്നവർ ആക്രമിക്കപ്പെടുന്നു. ഇതു ശരിയാണോ? ഇവർ ആക്രമണത്തിന് ഇരയാകാൻ എന്തായിരിക്കും കാരണം?”
--------------------------------------------------------
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ :-
--------------------------------------------------------
ഈ പാഠപുസ്തകം – അതിനെതിരെയുള്ള പ്രതിഷേധം – മറിച്ചുള്ള പ്രതികരണങ്ങൾ - ഇവയൊക്കെച്ചേർന്ന് പകർന്നു തരുന്ന യഥാർത്ഥപാഠങ്ങൾ ഇതൊക്കെയാണ്.
എപ്പോളൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോളൊക്കെ ചരിത്രം വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കാനും ശ്രമിക്കുക എന്ന രീതിയിൽനിന്ന് കമ്മ്യൂണിസ്റ്റുകൾ ഇനിയും പിന്നോക്കം പോയിട്ടില്ല.
സമഗ്രാധിപത്യം എന്ന പരമമായ ലക്ഷ്യത്തിലേക്കു നയിക്കാനുതകുന്ന എന്തു പരിപാടികളും അവർ നിരന്തരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കും.
അണികൾക്ക് ഈയിടെയായി തിരിച്ചറിവുണ്ടാകുന്നുണ്ട്. എങ്കിലും, പാർട്ടികൾ ഒരു നിലപാടെടുത്താൽ - അതു തെറ്റാണെന്ന് എത്രയധികം ഉറപ്പുണ്ടെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കുക എന്ന മാനസികാടിമത്തത്തിൽ നിന്ന് ഭുരിഭാഗവും ഇനിയും മോചിതരായിട്ടില്ല.
ആരൊക്കെ എത്രയൊക്കെ വിശദീകരിച്ചുകൊടുത്താലും ശരി – മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി കാര്യങ്ങൾ ആലോചിക്കാനോ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനോ നിലപാടുകൾ പുന:പരിശോധിക്കാനോ കമ്മ്യൂണിസ്റ്റുകൾ ഇപ്പോളും തയ്യാറല്ല.
അവർ പിടിക്കുന്ന മുയലിനു കൊമ്പ് മൂന്നല്ല – മുപ്പതിനായിരമാണ്.
സുവ്യക്തമായ കാര്യങ്ങളുടെ പേരിൽപ്പോലും അനാവശ്യമായി തർക്കിച്ചും തമ്മിൽത്തല്ലിയും മലയാളിസമൂഹം ഊർജ്ജവും സമയവും പാഴാക്കുന്നു.
അടുത്തെങ്ങും കേരളം രക്ഷപെടുമെന്നു തോന്നുന്നില്ല.
ഇതൊക്കെയാണ് പാഠങ്ങൾ.
വേദനിപ്പിക്കുന്ന ചില സാമൂഹ്യപാഠങ്ങൾ!
--------------
അനുബന്ധപോസ്റ്റ്:- ‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!
