Wednesday, February 14, 2018

ഒപ്പമുണ്ടൊമര്‍ ഞങ്ങള്‍ - പ്രിയയേ - ഷാന്‍ റഹ്മാനേ

.

ഭ്‌ഹാ!
-------------

(സോ കോള്‍ഡ് ‘സാംസ്കാരിക നായകന്മാ’രുടെ വായില്‍ പതിവുപോലെ പഴം തിരുകപ്പെടുമ്പോള്‍, സാധാരണക്കാരന്റെ ശബ്ദമാകാന്‍ കൊതിക്കുന്ന ഒരു കൊച്ചുതൂലികയെങ്കിലും പ്രതികരിക്കട്ടെ.  ഹൈദ്രാബാദിലെ വിവേകശൂന്യരോടുള്ള പ്രതികരണം ഒരൊറ്റ അക്ഷരത്തിലൊതുക്കുന്നു. ഒരു ചെറുകവിത!)

-----------

എവിടെ-ക്കാണുന്നീലാ - ഇടതര്‍ - സാംസ്കാരികര്‍
കവികള്‍, നുണ പറഞ്ഞന്നമുണ്ണുവോര്‍, ശ്രേഷ്ഠര്‍!

അവരെ പ്രതീക്ഷിക്കാന്‍ വയ്യിതു കുരീപ്പുഴാ-
ക്കവലപ്രസംഗമല്ലിതിനാണത്തം വേണം!

അഭ്രപാളിയില്‍ നിങ്ങള്‍ തീര്‍ത്ത വിസ്മയം തീര്‍ത്തും
ശുഭ്രമെങ്കിലും വേഗം പിന്‍‌വലിക്കുന്നോ കഷ്ടം!

ഒപ്പനപ്പാട്ടെങ്കിലും സംരക്ഷിച്ചെടുക്കണ്ടേ
ഒപ്പമുണ്ടൊമര്‍ ഞങ്ങള്‍ - പ്രിയയേ - ഷാന്‍ റഹ്മാനേ

മലയാളികള്‍ നമ്മെ വെല്‍‌വിളിച്ചേതോ ചില-
മലമൈശരന്മാരു കോടതി കയറുമ്പോള്‍

അച്ചിവീട്ടിലേയ്ക്കോടാന്‍ - ഒളിയ്ക്കാന്‍ - മൌനം പൂകാന്‍
സച്ചിദാനന്ദന്മാരു മത്സരിച്ചിരിയ്ക്കുമ്പോള്‍

കൊച്ചു കേരളത്തിനെ റപ്രസന്റു ചെയ്തിതാ-
‘ഇഫ്ഭ’യെന്നാട്ടുന്നു ഞാന്‍ - ഓടടാ കണ്ടം വഴി!

Monday, May 26, 2014

സച്ചിദാനന്ദന്റെ കവിതയ്ക്കു മറുപടി

ആരോഹണത്തിലെ ആശങ്കകൾ - ഒരു കവിയുടെ വിലാപം.


('പാടില്ല' എന്ന വിവാദമായ മോദിവിരുദ്ധകവിത യ്ക്കു മറുപടി)


വൃഥാവിലായീ 'കന്മതിൽ', കന്യാ
കുമാരി, കാശ്മീരെമ്പാടും
അവിശ്രമം ഭാരതത്തിലെങ്ങും
'അവൻ' നടന്നിട്ടിന്നൊടുവിൽ
അവന്റെ നന്മയുമവന്റെ വൈഭവ-
മവനേ രാജ്യം നെഞ്ചേറ്റി!

എന്തെഴുതീടാനെന്തുരചെയ്യാ-
നെന്തിനി മേലിൽ കരണീയം?
അന്തസ്സായൊരു ജനവിധിയോടവ-
നിന്ത്യ ഭരിക്കാനെത്തുമ്പോൾ
അന്തം വിട്ടു പുലമ്പാമല്ലാ-
തെന്തിനി മേലിൽ കരണീയം?

അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ
അവനാ സിംഹാസനമേറി!
അവൻ വരുന്നെന്നല്ലാ- വന്നൂ
അവന്റെ യുഗമാണിനി മേലിൽ!

അവനൊരു 'മൃഗ'മെന്നിനിയും ചൊന്നാ-
ലവജ്ഞ കിട്ടും അതു നൂനം.
അവനെ ശപിച്ചാലാളുകൾ പറയും
"കവിയൊരു കേവല കൃമികീടം!
അവന്റെ തുമ്മലിൽ ആഞ്ഞുതെറിക്കും
അതിനും ചെയ്യണമൊരു പുണ്യം!"
എന്തെഴുതീടാനെന്തുരചെയ്യാ-
നെന്തിനി മേലിൽ കരണീയം?

പത്തിമടക്കാം, വിഷമൂറ്റാം, ഒരു
പൊത്തിലൊളിക്കാം വൈകാതെ.
അവന്റെ യുഗമാണിനിമേൽ, നാട്ടിൽ
അവൻ നയിക്കും സൽഭരണം!
അവൻ പറഞ്ഞിടു-മനുസ്സരിക്കാൻ
അനവധിയാളുകൾ വരി നിൽക്കും.

"കന്മതിലാക്കിയൊരിച്ഛ"യുമായി-
ത്തിന്മ പടർത്താൻ ചെന്നെന്നാൽ
വന്മതിലായി നിരന്നീ നാടിൻ
പൊന്മകനേകും രക്ഷയവർ.
ആളുകളായിരമായിരമൊന്നി-
ച്ചാളിക്കത്തും ജനരോഷം
അതിലടിപതറിച്ചെന്നെത്തീടും
അറബിക്കടലിൽ വിഷകാവ്യം.

അകന്നുമാറാം ദുരയും ദ്വേഷവു-
മിനിയും മാറ്റാൻ മടിയെങ്കിൽ
അതല്ല നമ്മുടെ തിമിരം മാറ്റീ-
ട്ടകം തുറക്കാൻ മനസ്സെങ്കിൽ
അടുത്തു നിൽക്കാം കാണാം - ചെന്നി-
ട്ടവന്റെ ചെയ്തികൾ മടിയാതെ.

അവശരുമാർത്തരുമാകുന്നോർക്കിനി
യവൻ ചമയ്ക്കും പുതുസ്വർഗ്ഗം.
അശരണജീവിതദൈന്യങ്ങൾ തീർ-
ത്തവൻ നിറയ്ക്കും പുതുജീവൻ.
അവനിയിലെവിടെയുമടിപെട്ടോരിനി-
യവന്റെ വാക്കിനു കാതോർക്കും.
അവൻ വരുന്നെന്നല്ലാ - വന്നൂ
അവന്റെ യുഗമാണിനി മേലിൽ!

അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ
അവനാ സിംഹാസനമേറി!
അവൻ വരുന്നെന്നല്ലാ- വന്നൂ
അവന്റെ യുഗമാണിനി മേലിൽ!


Tuesday, July 30, 2013

മറുകവിത - O(da?)de to the sea

(O sea, ...I would have dived into you...)

ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.

സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.

നെൽക്കൊയ്ത പാടങ്ങളും നന്മയും നേരും പോയി-
ട്ടൽക്കൊയ്ദ പാഠങ്ങൾ തൻ കാലമായ് മലനാട്ടിൽ!

അതിനേപ്പിന്താങ്ങുവാൻ പോലുമാളുകൾ! നമ്മൾ-
ക്കിതിലും വലുതേതോ വന്നിടാനിരുന്നതോ?

സഹ്യനാണൊരു ദിക്കിൽ, “ബുദ്ധിജീവനം” തീർത്ത-
സഹ്യമാകുമ്പോൾ ചാടാൻ വൻകടൽ മറുദിക്കിൽ.

ഓടുക കടലിലേയ്ക്കിന്നു നാം, ചെന്നാലുടൻ
ചാടുക, കൊഴുപ്പിക്കാനാർത്തനാദവുമാകാം.

സങ്കടം വരുന്നേരം ചാടുവാനല്ലോ തന്നൂ
വൻകടൽ നമുക്കീശൻ പടിഞ്ഞാറൊരു ദിക്കിൽ.

Wednesday, March 25, 2009

വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾ

നെഹൃവിന്റെ കുടുംബത്തിലെ ഒരു അംഗം.

തന്നെ കഴുതയെന്ന ‘ജന്തു‘വെന്നു വിളിച്ചാലും വേണ്ടില്ല – ‘ഹിന്ദു‘വെന്നു വിളിക്കരുതേ – എന്നു വിലപിച്ചിരുന്ന സാക്ഷാൽ ജവഹർലാൽ നെഹൃവിന്റെ കുടുംബത്തിലെ തന്നെ ഒരു അംഗം.

അങ്ങനെയൊരാൾ, തന്റെ ‘കുലമഹിമ‘ വെടിഞ്ഞുകൊണ്ടും, ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്ന ഗാന്ധിജിയുടെ ശൈലി സ്വീകരിച്ചുകൊണ്ടും, താൻ സ്വാഭിമാനിയായൊരു ഹിന്ദുവും ഭാരതീയനും ഗാന്ധിയുമാണെന്നൊക്കെ വിളിച്ചു പറഞ്ഞാൽ?

ചരിത്രസംഭവമാണ്.

വരുൺഗാന്ധിയാണ് സംഗതി ഒപ്പിച്ചുകളഞ്ഞത്.

പക്ഷേ, അങ്ങനെയൊരു പരാമർശം വേണ്ടിവന്ന സാഹചര്യം ദു:ഖിപ്പിക്കുന്നതായിരുന്നു.

ചില ശിഥിലചിന്തകൾ.

വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്.

വരുൺഗാന്ധീ, അനിയാ,

ആദ്യത്തെ അങ്കമായിരുന്നു.

ആകെപ്പാടെയുള്ള രാഷ്ട്രീയപരിചയം അഞ്ചുവർഷത്തേതു മാത്രമായിരുന്നു.

പരിചയമില്ലായ്മയും പ്രായക്കുറവും പ്രകടമായിരുന്നു.

വല്ലായ്മപ്പെടുത്തിക്കളഞ്ഞു – ശരിക്കും.

സി.ഡി.യിലുള്ളത് പൂർണ്ണമായും തന്റെ വാക്കുകളല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഡിറ്റിംഗുകൾ നടന്നിട്ടുണ്ടെന്നുമുള്ള വാദം കേൾക്കാതിരിക്കുന്നില്ല. അത് ഒട്ടും അസ്വാഭാവികമോ അസംഭവ്യമോ അല്ല. എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുനാളുകളായി നടക്കുകയായിരുന്നു എന്നു ന്യായമായും സംശയിപ്പിക്കുന്ന ചില പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധിക്കാതെയുമല്ല. പക്ഷേ എന്തൊക്കെയായാലും ശരി, കോൺഗ്രസിനും അവരുടെ നോമിനി നവീൻ ചൌളയ്ക്കുമൊക്കെ അങ്ങനെയൊരു കുടുക്കിടാൻ അവസരമെങ്കിലും ഉണ്ടാക്കിക്കൊടുത്ത പരാമർശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതു സത്യമാണെങ്കിൽ, തെറ്റുപറ്റിയെന്നു സമ്മതിക്കാതിരിക്കേണ്ടതില്ല.

രാഷ്ട്രീയപ്പാർട്ടികളുടെ അതിരു കടന്ന മതവിവേചനവും മതപ്രീണനവും മൂലം സഹികെടുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന പ്രതിഷേധം ഒരു കാരണവശാലും മതദ്വേഷമായി പരിണമിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും, അവയിലേക്കു നയിച്ചേക്കാവുന്നതെന്തിനെയും നിരുത്സാഹപ്പെടുത്തുകയും വേണം.

എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ പാർട്ടി കയ്യൊഴിയുകയില്ല. പക്ഷേ, പറഞ്ഞതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളിലെ തെറ്റായ വശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടു തന്നയുള്ളതാണ് പാർട്ടിയുടെ നിലപാടെന്നത് ഒരു കാരണവശാലും മറക്കരുത്. അതിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി വായിച്ചെടുത്ത്, പിഴവുകൾ പരിശോധിച്ചുമാത്രം മുന്നോട്ടു പോകുന്നതിനേപ്പറ്റി ആലോചിക്കുക.

പാർട്ടിക്കു പുറത്തു നിന്നു തന്നെയും താങ്കളെ അനുകൂലിച്ചു മുന്നോട്ടുവന്നിട്ടുള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്. മറ്റു രാഷ്ട്രീയക്കാർ കറകളഞ്ഞ വർഗ്ഗീയത സംസാരിക്കുകയും മതതീവ്രവാദികളെയടക്കം ന്യായീകരിച്ചുകൊണ്ട് അങ്ങേയറ്റം അപലപനീയമായ നിലപാടെടുക്കുകയും ചെയ്യുമ്പോളൊക്കെ “മതേതര“വാദികൾ കടുത്ത മൌനം പാലിക്കുകയും താങ്കളുടെ കാര്യത്തിൽ ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതു കാണുമ്പോൾ അതിനൊരു പ്രതിപ്രവർത്തനമെന്ന നിലയിൽ അനുകൂലിക്കാൻ ആളുകൾക്കു തോന്നും. അതു സ്വാഭാവികമാണ്.

പക്ഷേ അതിന്റെ പേരിൽ, എല്ലാ വശങ്ങളും ആലോചിക്കാതിരിക്കരുത്. തെറ്റുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞു തിരുത്തുക തന്നെ വേണം.

സാമുദായികവിദ്വേഷം വളർത്താനൊന്നും താനൊരിക്കലും ശ്രമിക്കുകയില്ലെന്ന ഏറ്റുപറച്ചിൽ നന്നായി. അത്രയും നല്ലത്.

പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനൊന്നും പ്രസക്തിയില്ലെന്നതാണു യാഥാർത്ഥ്യം. അവ തെറ്റായ എന്തെങ്കിലും സന്ദേശങ്ങൾ കൂടി നൽകുന്നുണ്ടോ എന്നതാണു പ്രശ്നം. എന്താണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിലും ശരി – പറയാനിടയാക്കുന്ന സാഹചര്യങ്ങൾ എന്തായാലും ശരി – വാക്കുകൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശം നല്ലതല്ലെങ്കിൽ, അതു കുറ്റകരമാണ്.

ഉത്തർപ്രദേശ് കലുഷിതമാണ്. അറിയാൻ വയ്യാത്തതല്ല. മുസ്ലീങ്ങൾ പിണങ്ങുമെന്നു ധരിച്ചുകൊണ്ടും, അതുകൊണ്ടു തന്നെ നടപടികൾക്കു മടിച്ചു കൊണ്ടും രാഷ്ട്രീയക്കാർ പല പ്രശ്നങ്ങളുടെ നേരെയും കണ്ണടയ്ക്കുകയാണെന്നും അറിയാതെയല്ല.

പക്ഷേ അതിനെല്ലാം സമ്പൂർണ്ണമായി മുസ്ലീങ്ങളെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന പ്രതീതി ഒരിക്കലും വന്നുകൂടാ. അങ്ങനെവന്നാൽ അതു മുതലെടുത്ത് വീണ്ടും പ്രശ്നങ്ങൾ വർദ്ധിക്കുകയേയുള്ളൂ. മുസ്ലീങ്ങളെ വച്ചു മുതലെടുക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാർ തന്നെയാണു മുഖ്യപ്രതികൾ. അവരെത്തന്നെയാണ് ആദ്യം തിരുത്തേണ്ടതും.

ഒന്നുമില്ലെങ്കിലും, സമുദായത്തിനകത്തുതന്നെയുള്ള കുറച്ചുപേരുടെ പ്രവൃത്തികൾ മൂലവും പ്രീണനരാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലവും സമുദായത്തിനു മേൽ ഒന്നാകെ വീഴുന്ന ലേബലുകളിൽ നിന്നു കുതറിമാറാൻ ആഗ്രഹിക്കുകയും കൂസിസ്റ്റുരാഷ്ട്രീയത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന മുസ്ലീ‍ങ്ങൾ അനവധിയാണെന്നതു കൂടിയെങ്കിലും അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. അതു കൂടി മനസ്സിൽ വയ്ക്കേണ്ടതുമുണ്ട്.

മറ്റൊരു വശത്ത്, ഹിന്ദുവിന്റെ നേരേ മെക്കിട്ടു കയറുന്നവർക്കെതിരെ നേരിട്ടു പ്രതികരിക്കുന്നതേപ്പറ്റിയും ചിലതു ചിന്തിക്കേണ്ടതുണ്ട്. ഇതൊന്നും രാജ്യത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോർക്കണം. അതുകൊണ്ടൊക്കെ ഇത്രയും നാളുകൾക്കുള്ളിൽ എന്തു നേടി എന്നു കൂടി പരിശോധിക്കുന്നതും നന്നായിരിക്കും.

എത്രയോ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടേയിരുന്നു! അതിർത്തി കടന്ന് അനവധിപേർ അക്ഷരാർത്ഥത്തിൽത്തന്നെ “കുതിരകയറി”. വെട്ടുകൊണ്ടു പ്രയോജനമുണ്ടായില്ല. അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായ ചെറുത്തുനിൽ‌പ്പ് ദുസാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ, രാഷ്ട്രം വെട്ടിമുറിക്കണമെന്നു പറഞ്ഞ് ആഭ്യന്തരമായ കുതിരകയറ്റങ്ങൾ അരങ്ങേറി. ഒടുവിൽ, ഡയറക്റ്റ് ആക്ഷനുകൾ തന്നെ നടന്നു. തിരിച്ചുള്ള പ്രതികരണങ്ങളുമുണ്ടായി. യാതൊരു പ്രയോജനവുമുണ്ടായില്ല.

വിഭജനം ഒഴിവാക്കാൻ വെട്ടുകൾക്കു കഴിഞ്ഞില്ല. കോൺഗ്രസിനെ മറികടക്കാൻ ഒരു രാഷ്ട്രീയ ശക്തിയായിരുന്നു അവിടെ വേണ്ടിയിരുന്നത്.

കൈവെട്ടാനല്ല – മറിച്ച് – അരുതെന്നു പറഞ്ഞുകൊണ്ട് കോൺഗ്രസിന്റെ കയ്യിൽ കടന്നു പിടിക്കാനായിരുന്നു അവിടെ ആളുണ്ടാവേണ്ടിയിരുന്നത്.

സാധിച്ചില്ല. തടയാൻ കഴിഞ്ഞില്ല..

രാഷ്ട്രീയമായ പ്രതിരോധം ദുർബലമായിരുന്നു. വെട്ടുകൾ ഒന്നടങ്കം നിഷ്ഫലമാകുന്നത്ര ദുർബലം.

ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വളരെ വ്യക്തമാണ്. എല്ലായ്പോഴും, ഒരു രാഷ്ട്രീയപരിഹാരത്തേക്കുറിച്ചു തന്നെയാണു ചിന്തിക്കേണ്ടതെന്നു തന്നെയാണ് ആ പാഠം പറഞ്ഞുവയ്ക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.

പിന്നീട്, “ഡയറക്ട് ആക്ഷ“നുകൾ നടത്തിയ അതേ മുസ്ലീം ലീഗിനേത്തന്നെ മാന്യന്മാരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ അവർക്കു ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. കാലം കടന്നുപോയപ്പോൾ, ഒരിക്കൽ ലിഗിനെ ‘ചത്ത കുതിര’ എന്നു വിശേഷിപ്പിച്ച കോൺഗ്രസും അവരെ കൂടെ കൂട്ടി. ഒടുവിലിതാ, അവർ മൂന്നു പേരും ചേർന്നു നടത്തിയ യു.പി.എ. ഭരണവും രാജ്യത്തിനു കാണേണ്ടി വന്നു!!!

ആ ഭരണം ഇനിയും തുടരണോ എന്നു തീരുമാനിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇനി വരുന്നത്.

അത് അടുത്തു വരുമ്പോൾ, താങ്കൾ നിൽക്കുന്നത് എവിടെയാണ്? തയ്യാറെടുപ്പുകൾ എവിടം വരെയായി?

തുറന്നു പറയട്ടെ - എന്റെ അഭിപ്രായത്തിൽ, ആരോപണങ്ങൾ അതേപടി ശരിയാണെങ്കിൽ, പ്രസ്താവനകളിൽ ചിലത് തീർച്ചയായും അനുചിതവും, അപക്വവും തന്നെയായിരുന്നു. പ്രകോപനങ്ങളോ പ്രേരണയോ എന്തു തന്നെയായിരുന്നാലും.

സത്യത്തിൽ, ആളുകൾ വരുണിന്റെ പിന്നാലെ പായാൻ അത്യുത്സാഹം കാട്ടുകയല്ലേ എന്നു പലരും ചോദിക്കുന്നു. പ്രസംഗം കുറ്റകരമാണെങ്കിൽ, മണിക്കൂറിൽ നാലു തവണ എന്ന കണക്കിൽ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ അതു തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ കുറ്റകരമല്ലേ എന്നും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

ഇതേ ഉത്തർപ്രദേശ് തന്നെയല്ലേ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തല വെട്ടിക്കൊണ്ടുവരുന്നയാൾക്ക് 51 കോടി പാരിതോഷികം നൽകുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയുടെ സ്ഥലവും - എന്നു പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

കോൺഗ്രസ് നേതാവ് ഇമ്രാൻ കിദ്വായി, ഇസ്ലാമിന്റേയും കാഫിറുകളേയും ബി.ജെ.പി.യുടെയുമൊക്കെ കാര്യം പറഞ്ഞ് വോട്ടു ചോദിച്ചില്ലേയെന്നും, ബി.ജെ.പി.പ്രവർത്തകരായ മുസ്ലീങ്ങൾക്കെതിരെ തനിക്കു ഫത്വ പുറപ്പെടുവിക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നു പറഞ്ഞില്ലേയെന്നും പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ, തീവ്രവാദികളുടെ മതവും പൊക്കിപ്പിടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് അബ്ദുറഹിമാൻ ആന്തുലേ നടത്തിയ പ്രസ്താവനകൾ അപലപനീയമായിരുന്നില്ലേ എന്നു ചോദിക്കുന്നു പലരും.

അതെ. അതുകൊണ്ട്?

അതിനൊക്കെയെതിരെ പ്രതികരിക്കാൻ പോയിട്ട് ഒന്നു തുമ്മാൻ പോലും ഭയക്കുകയും, ഹിന്ദുക്കളുടെ കാര്യം വന്നാൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന “മതേതര“വാദികളുടെ മനസ്സിലുള്ളതു കറകളഞ്ഞ കാപട്യമല്ലേ എന്നു ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

അതുകൊണ്ടൊക്കെയെന്താണ് - എന്നതാണു പ്രശ്നം.
ആ രാഷ്ട്രീയക്കാരൊക്കെ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ, അവർക്കെതിരെ പ്രതികരിക്കാൻ പലരും മടിക്കുന്നെങ്കിൽ, അതിനെല്ലാമെതിരെ വികാരം കൊള്ളുക മാത്രം ചെയ്താൽ എന്തു കാര്യമുണ്ടെന്നതാണു പ്രശ്നം.

ഒരു കാര്യവുമില്ല. യാതൊരു കാര്യവുമില്ല.

അങ്ങനെയുള്ളവരെ ഇനിയെങ്കിലും പാർലമെന്റു കാണിക്കാതിരിക്കാൻ എന്താണു ചെയ്യാനാവുക എന്നു ചിന്തിക്കുക.

വികാരം കൊള്ളലുകളോ വീരവാദങ്ങളോ ഒന്നും ആർക്കും ഒരുകാലത്തും നേട്ടമുണ്ടാക്കിയിട്ടില്ല. വേദനകൾക്കു പരിഹാരവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, അവ പ്രശ്നപരിഹാരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ. എക്കാലത്തും.

വികാരം കൊള്ളാൻ അവസരമുണ്ടാക്കിയത് ആരാണെന്നു പരിശോധിക്കുക. അവർക്ക് രാഷ്ട്രീയമായ തിരിച്ചടികൊടുക്കാൻ പറ്റുമോ എന്നു ശ്രമിക്കുക.

ബി.ജെ.പി. ഒഴിച്ചാൽ ഉത്തർപ്രദേശിലെ മറ്റു പ്രമുഖ പാർട്ടികൾ ആരൊക്കെയാണ്? ബി.എസ്.പി.യും എസ്.പി.യും കോൺഗ്രസും. അഹമ്മദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിമി നേതാവിന്റെ വീട്ടിൽ "സഹായ"വാഗ്ദാനവുമായെത്തിയ പാർട്ടി നേതാക്കളുടെ കൂട്ടത്തിൽ ഈ മൂന്നു പാർട്ടികളുടെയും പ്രമുഖരുണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവർക്കൊക്കെ ശക്തമായ മറുപടി കൊടുക്കാൻ എന്തു വാചകങ്ങളാണ് വരുൺ, താങ്കളുടെ കയ്യിലുള്ളത്? അത്തരക്കാരോടു ശക്തമായ പ്രതിഷേധമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കാൻ രാഷ്ട്രീയമായ മറുപടികൾ എന്തൊക്കെയാണ് താങ്കളുടെ കയ്യിലുള്ളത്?

ഏതെങ്കിലും സമുദായത്തിനെതിരെ പരാതിയുണ്ടായിട്ടു കാര്യമില്ല. വാക്കുകൾ അവർക്കെതിരെയെന്ന മട്ടിലുമല്ല ചൊരിയേണ്ടത്. യാതൊരു പരിധിയുമില്ലാതെ മതപ്രീണനനയങ്ങളുമായി മുന്നേറുന്ന ഇവിടുത്തെ കൂസിസ്റ്റു രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താനാണു പരിശ്രമിക്കേണ്ടത്. ദേശീയപ്രസ്ഥാനങ്ങളെ തളർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ കയ്യിലേക്ക് വടി വച്ചു നീട്ടുവാനല്ല.

താങ്കൾ ജനിച്ചത് 1980-ൽ. അതേ വർഷം തന്നെയാണ് ഭാരതീയജനതാപാർട്ടിയും പിറന്നു വീണത്. പക്ഷേ എന്നു വച്ച് പാർട്ടിയുടെ പാരമ്പര്യവും അത്രത്തോളമേയുള്ളൂവെന്നു ധരിച്ചുപോകരുത്. ജനസംഘകാലഘട്ടവും കൂടി കണക്കിലെടുത്ത് മൊത്തം ആറു പതിറ്റാണ്ടോളം എന്നും കരുതിക്കൂടാ.ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്കു കിടക്കുന്ന വലിയൊരു സംസ്കാരത്തിലാണ് അതിന്റെ അടിത്തറ ആണ്ടുകിടക്കുന്നത്. അതിനെ അന്ധമായി അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.

പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യസമ്പൂർണ്ണ സമ്മേളനം 1980 ഡിസംബറിൽ മുംബൈയിലാണു നടന്നത്. അന്ന്, ആയിരക്കണക്കിനു പ്രതിനിധികളെ സാക്ഷി നിർത്തിക്കൊണ്ട്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രവിദ്യാഭ്യാസമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീ. മുഹമ്മദ് കരീം ഛഗ്ല ഇങ്ങനെ പറഞ്ഞു: -

കോൺഗ്രസിന് ഒരു ബദലില്ലെന്ന് ആരുപറഞ്ഞു? ഇതാ എന്റെ മുന്നിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രൂപത്തിലൂടെ അതു ഞാൻ കാണുന്നു. അടൽ ബിഹാരി വാജ്‌പേയിയിലൂടെ, ഇന്ദിരയ്ക്കുള്ള ബദലും.

ഇന്ദിര, റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ പാർട്ടി വർഗ്ഗീയമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാനതു ശക്തമായി നിരാകരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയെ വർഗ്ഗീയമെന്നു മുദ്രകുത്തുന്നതു തികച്ചും തെറ്റാണ്.


സാക്ഷാൽ മുഹമ്മദ് കരീം ഛഗ്ല പറഞ്ഞ വാക്കുകളാണ്. അദ്ദേഹം തീർച്ചയായും ആലോചനാശൂന്യനല്ല. വരുൺ, ഇതൊന്നും തമാശകളുമല്ല.

പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിൽ അത്യദ്ധ്വാനം ചെയ്തിട്ടുള്ള മുസ്ലീങ്ങൾ അനവധിയാണ്. അവരുടെ കൂട്ടത്തിൽ, വടക്ക് പാർലമെന്റംഗമായ ഷാനവാസ് ഹുസൈനേപ്പോലെയുള്ള വലിയവർ മാത്രമല്ല, ഇങ്ങു തെക്ക് കൊടുങ്ങല്ലൂരിലെ സാധാരണ വഴിയോര കച്ചവടക്കാരായ ഖാലിദും ഷംസുദ്ദീനും മുഹമ്മദും ജമാലും ഹമീദുമെല്ലാമുണ്ട്.

അവരെയൊന്നും മറന്നു കൊണ്ട് ആരും സംസാരിക്കരുത്. ഒരു ബി.ജെ.പി.ക്കാരനും സംസാരിക്കരുത്. അറിയില്ലയെങ്കിൽ, പാർട്ടിയേക്കുറിച്ചു പഠിക്കണം. അറിവുണ്ടാക്കി വയ്ക്കണം.

പ്രചാരണത്തിനിടെ രണ്ടാഴ്ച മുമ്പു താൻ നടത്തിയ പരാമർശങ്ങൾ ഇപ്പോളെങ്ങനെ പെട്ടെന്നു പൊട്ടിമുളച്ചതു പോലെ പ്രത്യക്ഷപ്പെടുന്നു എന്ന താങ്കളുടെ അത്ഭുതം കൂറലുകളും രാഷ്ട്രീയരംഗത്തെ പരിചയമില്ലായ്മ തന്നെയാണു കാണിക്കുന്നത്.

പ്രസംഗത്തിന്റെ വാർത്ത പരക്കുന്നതിനു കുറച്ചുമുമ്പു വരെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നത് മറ്റൊരു വാർത്തയായിരുന്നു. ഉത്തർപ്രദേശിൽത്തന്നെ
ഗാസിയാബാദിൽ നൂറുകണക്കിനു മുസ്ലീങ്ങൾ ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കാര്യ
മായിരുന്നു അത്. ആ വാർത്ത ബി.ജെ.പി.ക്ക് അനുകൂലം എന്നതിനേക്കാളധികം കോൺഗ്രസിനു പ്രതികൂലമായിരുന്നു. കോൺഗ്രസിൽ വിശ്വാസമില്ലെന്ന അവരുടെ പ്രഖ്യാപനം ശ്രദ്ധനേടി വരികയായിരുന്നു. അത്തരമൊരു വാർത്ത പ്രചാരം നേടി വരുമ്പോൾ മിണ്ടാതിരിക്കുന്നതിനു പകരം തിരിച്ചടിയേക്കുറിച്ചു ചിന്തിക്കാതിരിക്കില്ല ആരായാലും. അടിയും തിരിച്ചടിയും അടിയൊഴുക്കുകളുമൊക്കെ കലർന്നതാണു രാഷ്ട്രീയം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം. ഇവിടെ, കോൺഗ്രസിന്റെ തിരിച്ചടിക്ക് ശക്തി കൂടുതലായിരുന്നു.

വരുൺ - താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സംഗതി വിപരീതഫലം ചെയ്യുമെന്നും കാറ്റു തിരിഞ്ഞുവീശുമെന്നും അറിയാത്തവരല്ല മുതിർന്ന രാഷ്ട്രീയക്കാർ. “വരുൺ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിച്ച് അനാവശ്യമായ പ്രാധാന്യം നൽകേണ്ടെ“ന്നും മുലായം സിംഗ് യാദവിനേക്കൊണ്ടു പറയിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികരാഷ്ട്രീയതന്ത്രജ്ഞാനമാണ്. മായാവതിയും കാര്യമായി പ്രതികരിച്ചിട്ടില്ല. എന്തൊക്കെയായാലും, അങ്ങനെയൊരു കാറ്റടിപ്പിക്കാൻ വേണ്ടി താങ്കൾ ബോധപൂർവ്വം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ലാത്തതുകൊണ്ടു പറയുകയാണ്. രാഷ്ട്രീയം എളുപ്പമല്ല വരുൺ – പ്രത്യേകിച്ച് ഉത്തർപ്രദേശിലെ രാഷ്ട്രീയം. നോക്കിയും കണ്ടും വേണം എന്തും ചെയ്യാൻ. മുതിർന്നവർ നിൽക്കുന്നതു കണ്ടു മനസ്സിലാക്കി കരുതലോടെ നിൽക്കുക.

ദിവസം ചെല്ലുന്തോറും ഈ സംഭവം വാർത്തകളിൽ മങ്ങിമങ്ങിപ്പോകും. വരുൺ എന്ന പേര് മാഞ്ഞുപോകും. പറഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളും അവയുടെ പശ്ച്ചാത്തലവും പ്രേരണയും പരിചയക്കുറവും, പാർട്ടി അവയെ തള്ളിപ്പറഞ്ഞതുമെല്ലാം മാഞ്ഞുമാഞ്ഞുപോകും. ഒടുവിൽ ഒരു വരി മാത്രം അവശേഷിക്കും. അല്ലെങ്കിൽ ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കും. ബി.ജെ.പി.യുടെ ലക്ഷ്യം മുസ്ലീങ്ങളെ ഉപദ്രവിക്കലാണത്രേ!

അയോദ്ധ്യയുടെ കാര്യത്തിൽ, അഞ്ഞൂറുവർഷത്തെ സഹനങ്ങളേക്കുറിച്ച് ആരുമിപ്പോൾ ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ തികച്ചും ന്യായവും മാന്യവുമായ ആവശ്യത്തെ അനേകമനേകം മുസ്ലീങ്ങൾ ആത്മാർത്ഥമായി പിന്തുണച്ചതായിരുന്നു എന്നത് ഓർക്കുന്നില്ല.

ഷാഹ്‌ബാനു കേസിലെ വിധിയും കോൺഗ്രസിന്റെ കരണം മറിച്ചിലുകളും ആരും ഓർക്കുന്നില്ല.

ഫൈസാബാദ് കോടതിവിധിയും അതിനെതിരെയുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണവുമൊന്നും ഓർക്കുന്നില്ല.

മുസ്ലീങ്ങളിൽത്തന്നെ വളരെച്ചെറിയ ഒരു വിഭാഗത്തിന്റെ കടും‌പിടുത്തത്തിന്റെ മുന്നിൽ ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രീയക്കാർ കമിഴ്ന്നുവീണതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥകാരണമെന്ന് ആരും ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ നിരന്തരമായ പരാതികൾ, പരിഭവങ്ങൾ, സഹനസമരങ്ങൾ, അവർ നേരിട്ട ചതികൾ - ഒന്നും ആരും ഓർക്കുന്നില്ല. പുതുതലമുറയ്ക്കാണെങ്കിൽ പഴയ കഥകൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ പോലും ആരുമില്ല.

ഇപ്പോൾ അവശേഷിക്കുന്ന – ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കുന്ന ചിത്രം ഒന്നു മാത്രമാണ്. ബി.ജെ.പി. മനപ്പൂർവ്വം ഒരു പള്ളി പൊളിച്ചിരുന്നുവത്രേ! അത്, “മുസ്ലീങ്ങളെ ഉപദ്രവിക്കൽ“ എന്ന അജണ്ടയുടെ ഭാഗമായിരുന്നത്രേ!

എത്ര മാത്രം വിഡ്ഢിത്തമാണത്!

ശുദ്ധ അസംബന്ധമാണ് – അറിയാവുന്നവർക്കറിയാം. പക്ഷേ, കാലം കടന്നുപോകുമ്പോൾ ചുവരിൽ അവശേഷിക്കുന്ന – ചിലർ മനപ്പൂർവ്വം അവശേഷിപ്പിക്കുന്ന - എഴുത്ത് അങ്ങനെ ചിലതു മാത്രമാണ്.

സൂക്ഷിക്കണം വരുൺ – പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പു സൂക്ഷിക്കണം – ആരായാലും – എന്തായാലും.

അയോദ്ധ്യാ‍പ്രശ്നം പരിഹരിക്കുന്നതിൽ കോൺഗ്രസ് ആദ്യം കാണിച്ച താല്പര്യം ആത്മാർത്ഥമായി തുടർന്നിരുന്നെങ്കിൽ, മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അതിൽ ഇടപേടേണ്ടി വരുക പോലുമുണ്ടായിരുന്നില്ല.

അവർക്കു താല്പര്യമില്ലെങ്കിൽ വേണ്ട - പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖറിന്റെ ഗവണ്മെന്റിനെ ഒരു സുപ്രഭാതത്തിൽ വലിച്ചു താഴെയിട്ടതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ, പ്രശ്നം ഇന്നുമിങ്ങനെ പരിഹരിക്കപ്പെടാതെ അവശേഷിക്കുമായിരുന്നില്ല.

അങ്ങനെയെങ്കിൽ, തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. അതിന്റെ ന്യായം പറഞ്ഞ് ഒരുവനും ആക്രോശിക്കുകയോ ആക്രമണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.

അതിങ്ങനെ അന്തമില്ലാതെ നീണ്ടിരുന്നില്ലെങ്കിൽ, അവിടേയ്ക്കു കർസേവകർക്കു പോകേണ്ടി വരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അത് മറ്റൊരു കലാപത്തിനു വഴിവയ്ക്കുമായിരുന്നില്ല.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ കോൺഗ്രസ് കോറിയിട്ട കറുത്തപാടുകൾ ഭീകരമാണ്. അവർ വരുത്തിവച്ച വിനകൾ അനവധിയാണ്. അടിയന്തിരാവസ്ഥ മാറ്റി നിർത്തിയാൽത്തന്നെ - രാജ്യവിഭജനം മുതൽ - അയോദ്ധ്യയ്ക്കു വഴിമരുന്നിട്ടതും വളർത്തിയതും – അങ്ങനെയങ്ങനെ അനവധി പാടുകൾ. കോൺഗ്രസ് കടുത്ത വർഗ്ഗീയതാല്പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തതിന്റെ പേരിൽ മാത്രം ഉണ്ടായ അനവധി പാടുകൾ.

ഇപ്പോളും അയോദ്ധ്യയുടെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് ആർക്കാണ്?
ബി.ജെ.പി.

ഗോധ്രാനന്തരസംഭവങ്ങളുടെ പേരിൽ പഴികേൾക്കുന്നതാരാണ്?
ബി.ജെ.പി.

അയോദ്ധ്യയിലെ ക്ഷേത്രം പുനർ‌നിർമ്മിക്കപ്പെടണമെന്ന അനേകലക്ഷങ്ങളുടെ അഭിലാഷം പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നതിന്റെ പേരിൽ പഴികേൾക്കുന്നതാരാണ്?

അതും ബി.ജെ.പി.!!!

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ സിഖുവിരുദ്ധകലാപത്തിന്റെ പേരിലെങ്കിലും കോൺഗ്രസ് ഇപ്പോളും വിമർശിക്കപ്പെടുന്നുണ്ടോ? ഇല്ല. എല്ലാവർക്കും വേണ്ടത് ബി.ജെ.പി.യുടെ രക്തമാണ്. അതിനു വേണ്ടി കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റോ എന്നില്ലാതെ ഏതൊരാളും കെട്ടിപ്പിടിക്കും. കാർക്കശ്യത്തോടെ കഥകൾ ചമയ്ക്കും.

വരുണേ, ബി.ജെ.പി.യെ അന്ധമായി എതിർക്കുന്ന അനവധി പാർട്ടികളുടെ ഇടയിലൂടെ വേണം പ്രവർത്തിക്കാൻ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ താങ്കൾ ആ പാർട്ടിയിലേക്കു ചെല്ലരുത്.

ദേശീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ സഹായത്തിന് എപ്പോളുമുള്ള മാദ്ധ്യമങ്ങളേയും മറ്റു പ്രചാരണോപാധികളേയും നിസാരവൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ആത്മഹത്യാപരവുമാണ് വരുൺ. സൂക്ഷിക്കണം.

പ്രശ്നങ്ങൾ എന്തൊക്കെയായാലും ശരി - രാഷ്ട്രീയപരിഹാരം – ജനാധിപത്യരീതിയിലുള്ള പരിഹാരം - അതുമാത്രമാണ് – അതുമാത്രമാണ് ഒരു പോംവഴി – എന്നതു സദാ മനസ്സിൽ വയ്ക്കുകയും വേണം.

അതിനായി ശ്രമിക്കുക - – അതുമാത്രമാണ് – അതുമാത്രമാണ് കരണീയം.

നിരാശപ്പെട്ടിട്ടോ രോഷം കൊണ്ടിട്ടോ പിന്നെ പശ്ചാ‍ത്തപിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല. ക്ഷമവേണം. അപാരമായ ക്ഷമ.

കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കു മറുപടി പറയേണ്ടത് അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടായിരിക്കണം.

ഇപ്പോളവർ പറയുന്നത് വരുന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഇപ്പോളേ ജയിച്ചുകഴിഞ്ഞുവെന്നാണ്!

2004-ലെ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ നിരന്തരമായ പരാജയങ്ങളാണ് അവർ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം അവസാനം അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവർക്ക് തലയുയർത്താൻ വയ്യാത്തത്ര ദയനീയമായ അവസ്ഥയായിരുന്നു. കർണ്ണാടക കൂടി നഷ്ടമായതോടെ കോൺഗ്രസിനെ എക്കാലവും പൊക്കി നിർത്തുന്ന മാദ്ധ്യമങ്ങൾ പോലും അവരെ കൈവിട്ടു.

ഒടുവിൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോ‍ളും, അവയിൽ മൂന്നെണ്ണം ബി.ജെ.പി. ഭരിച്ചിരുന്നവ ആയിരുന്നിട്ടുകൂടി - കാര്യമായ മുന്നേറ്റമുണ്ടാക്കാനൊന്നും കോൺഗ്രസിനു കഴിഞ്ഞിട്ടേയില്ല. അക്കൂട്ടത്തിൽ ഏറ്റവും വലിയ മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിടത്തു ബി.ജെ.പി. ജയിച്ചു. ഏറ്റവും ചെറിയ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസും ജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷവുമില്ല. പലവിധഘടകങ്ങളാൽ ബി.ജെ.പി.യ്ക്കു കനത്ത പരാജയം പ്രവചിക്കപ്പെട്ട രാജസ്ഥാനിൽ‌പ്പോലും അവരെ മറികടന്നു വ്യക്തമായ വിജയമുറപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ബി.ജെ.പി.യെ മറികടന്ന് ഭൂരിപക്ഷമുണ്ടാക്കാൻ ആകെ സാധിച്ച ഏക സംസ്ഥാനമായ ഡൽഹിയിൽത്തന്നെ ബി.ജെ.പി. പഴയ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടു മത്സരം നടക്കാത്ത സംസ്ഥാനമായ മിസോറാം കൂടി കണക്കിലെടുത്ത് എണ്ണിയാൽ‌പ്പോലും, കോൺഗ്രസിനേക്കാളധികം സീറ്റുകളിൽ ബി.ജെ.പി.വിജയിക്കുകയും ചെയ്തു.

പക്ഷേ, മാദ്ധ്യമങ്ങളും മറ്റും ഉടൻ തന്നെയങ്ങുപ്രഖ്യാപിക്കുകയാണ് കോൺഗ്രസ് തിരിച്ചുവരികയാണത്രേ! ബി.ജെ.പി. തകർന്നത്രേ!

ഇവിടെ ഈ കൊച്ചു കേരളത്തിൽ‌പ്പോലുമുണ്ട് 20 ലോക്‌സഭാമണ്ഡലങ്ങൾ. അങ്ങനെയിരിക്കെ, വെറും ഒരേയൊരു ലോക്‌സഭാ സീറ്റുള്ള മിസോറാമിലും കേവലം ഏഴെണ്ണം മാത്രമുള്ള ഡൽഹിയിലും അസംബ്ലി തെരഞ്ഞെടുപ്പു ജയിച്ചാൽ ഉടൻ തന്നെ കോൺഗ്രസ് രക്ഷപെട്ടുവെന്നൊക്കെ വാദിക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ്! അതിലുമൊക്കെ എത്രയോ വലിയ സംസ്ഥാനമായ മധ്യപ്രദേശിലും മറ്റും 140-ൽ പരം സീറ്റുനേടി ബി.ജെ.പി. നേടിയ ഉജ്ജ്വലവിജയത്തേക്കുറിച്ചു മിണ്ടാട്ടമേയില്ലാത്തവരുടെ കാര്യം! ജനസംഖ്യ തീരെക്കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേടിയ മൊത്തം വോട്ടുകൾ, രാജസ്ഥാനിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധരയ്ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലുമില്ലെന്നറിയണം!

കോൺഗ്രസ് വേണമെങ്കിൽ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന് ഒരു കമ്മ്യൂണിസ്റ്റു നേതാവു വീമ്പടിക്കുന്നതു പോലും കേൾക്കേണ്ടി വരുന്നത്ര പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം യു.പി.എ. പൊളിയുകയും ഒറ്റയ്ക്കു മത്സരിക്കേണ്ടി വരികയും ചെയ്തതോടെ പരാജയവും ഉറപ്പാണ്. എന്നിട്ടും, ഇപ്പോളേ തങ്ങൾ ജയിച്ചുവെന്നൊക്കെ വീമ്പിളക്കുന്ന അവരുടെ അജ്ഞാനത്തിനും അഹങ്കാരത്തിനും മറുപടി കൊടുക്കുവാൻ കഴിയുമോ എന്നു പരിശോധിക്കൂ വരുൺ! ആത്മാർത്ഥമായി പ്രവർത്തിച്ച് അവരെ പരാജയപ്പെടുത്തൂ.

രാജ്യത്തെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശം തന്നെ മുസ്ലീങ്ങൾക്കു ലഭിക്കണമെന്നൊക്കെ വാദിക്കുകയും, അതേ സമയം തന്നെ "മതനിരപേക്ഷത"യേപ്പറ്റി മേനി നടിക്കുകയും ചെയ്യുന്നൊരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് എന്ന തനി‌വർഗ്ഗീയപ്പാർട്ടിയേയും അവരെ പിന്താങ്ങാനല്ലാതെ മറ്റൊന്നിനുമാവാത്ത കമ്മ്യൂണിസ്റ്റുകളേയുമൊക്കെ പരാജയപ്പെടുത്താൽ ശ്രമിക്കൂ.

മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുമെന്നു തെറ്റിദ്ധരിച്ച് മതതീവ്രവാദികളെ പിണക്കാൻ മടിക്കുക മാത്രമല്ല – പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന കൂസിസ്റ്റുകളെ ഒന്നടങ്കം പരാജയപ്പെടുത്താൻ ഉത്സാഹിക്കൂ.

അങ്ങനെയെങ്കിൽ, മുസ്ലീങ്ങളോ ഹിന്ദുക്കളോ എന്നൊന്നും ഭേദമില്ലാതെ ഈ രാജ്യത്തെ അനേകമാളുകൾ നിങ്ങളെ അഭിനന്ദിക്കും. അതിനൊക്കെ ശ്രമിക്കൂ. അല്ലാതെ, അപക്വമായ പ്രസ്താവനകൾ നടത്തിക്കൊണ്ട് അത്തരക്കാരുടെ കെണികൾക്കു കഴുത്തു നീട്ടരുത്.

Sunday, February 22, 2009

തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!

അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ കണ്ടപ്പോൾ ജാക്കിച്ചാൻ സിനിമകളേക്കുറിച്ചാണ് ഓർത്തുപോയത്‌. ജാക്കിച്ചാൻ ആദ്യകാലം മുതലേ ആക്ഷൻ നായകൻ തന്നെയാണ്. ഇടക്കാലത്ത് അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഹാസ്യരംഗങ്ങളും കൂട്ടിച്ചേർത്തു തുടങ്ങി. ആ നീക്കം വിജയകരവുമായി.

ഇപ്പോളും, ആക്ഷൻ രംഗങ്ങളിൽത്തന്നെയാവും ഒരു ജാക്കിച്ചാൻ ചിത്രം തുടങ്ങുക. പിന്നീട് പതിയെപ്പതിയെ തമാശരംഗങ്ങൾ വന്നു തുടങ്ങും. അതിൽത്തന്നെ ഏറ്റവും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ഏറ്റവും അവസാനം, ചിത്രം തീർന്നതിനും ശേഷമാണ്. ഷൂട്ടിംഗ് സമയത്തു സംഭവിക്കുന്ന തമാശകളും അബദ്ധങ്ങളുമെല്ലാം - സിനിമയിൽ എഡിറ്റു ചെയ്തു കളയപ്പെട്ടവ – കത്രികവയ്ക്കുന്നതിനു മുമ്പുള്ള രൂപത്തിൽത്തന്നെ കാണിച്ചു തരും. ആരായാലും പൊട്ടിച്ചിരിച്ചുപോകുന്ന കാഴ്ചകൾ.

ഇവിടെ നടന്ന സംഭവങ്ങളുടെ കാര്യത്തിലുമതെ - എഡിറ്റു ചെയ്യപ്പെടാത്ത വീഡിയോ തന്നെ ഏറ്റവും ഉഗ്രൻ!

*-*-*-*-*-*-*-*-*-*-*-*-*-*

സി.പി.എം. എം.എൽ.എ. കുഞ്ഞമ്പുവിന്റെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ ആളുകൾ ചേർന്ന് ഒരു രക്ഷാപ്രവർത്തനം നടത്തി നോക്കിയത് – സംഗതി ആകെ പാളിപ്പോയത് – ഒടുവിലത് എം.എൽ.എ.യ്ക്കും കുടുംബത്തിനും പാർട്ടിയ്ക്കും മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കു വരെ വലിയ നാണക്കേടാകുന്നിടം വരെ എത്തിയത് – ഇതെല്ലാം ഒരു ജാക്കിച്ചാൻ ചിത്രത്തെയാണ് ഓർമ്മിപ്പിച്ചത്.

ആക്ഷൻ രംഗങ്ങളിലായിരുന്നു തുടക്കം.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് കുഞ്ഞമ്പു വിശദീകരിച്ചത് ഇങ്ങനെ. ബജ്രംഗ്‌‌ദൾ, ശ്രീരാമസേന എന്നിവരാണ് അതു ചെയ്തതെന്ന്‌ യാതൊരു സംശയവുമില്ലാത്ത മട്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്‌.

യുട്യൂബ് വീഡിയോ

ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തമാശഡയലോഗ് അവിടെത്തന്നെ അവസാനം തിരുകിയിട്ടുണ്ട്. സംഗതി ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നൊക്കെയുള്ള മൾട്ടി മില്യൻ ജോക്കുകൾ ഒരു കേന്ദ്രമന്ത്രി അവതരിപ്പിച്ചതിനു പിന്നിലെ ഘടകവും രാഷ്ട്രീയം തന്നെ.

എന്നാലും ശരിക്കും തമാശസീനുകൾ അല്പം കൂടി കഴിഞ്ഞാണു കാണാൻ സാധിച്ചത്.

തങ്ങൾ ഇടതുപക്ഷക്കാരാണെന്നും, എം.എൽ.എ.യുടെ മകളെ രക്ഷിക്കാൻ മാത്രമാണു ശ്രമിച്ചതെന്നും പ്രതികൾ പറയുന്നു.

They were leftists – attempting to protect the MLA's daughter's modesty

കുഞ്ഞമ്പുവിനെ അവിടെപ്പിടിച്ചു ‘കണ്ണമ്പു’വാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യെ വിദ്യാർത്ഥിസംഘടനയായി വിശേഷിപ്പിച്ചിരിക്കുന്ന തമാശ വേറേയും. കേരളം വിട്ടുകഴിഞ്ഞാൽ‌പ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്കു സ്വാധീനമുള്ള സ്ഥലമെത്തണമെങ്കിൽ ബംഗാളിൽച്ചെല്ലണമെന്നതുകൊണ്ടായിരിക്കും – മാദ്ധ്യമപ്രവർത്തകർക്ക് ഈ പേരുകളേപ്പറ്റിയൊന്നും വലിയ പിടിപാടൊന്നുമില്ല.

കുട്ടിയുടെയും സുഹൃത്തിന്റെയും പെരുമാറ്റം അത്ര പന്തിയല്ലായിരുന്നുവെന്നും, അതുകൊണ്ടാണു പാർട്ടിക്കാർ ഇടപെട്ടതെന്നുമൊക്കെയുള്ള സൂചനകൾ പുറത്തുവന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും ദു:ഖകരമാണ്. അതല്ലെങ്കിൽത്തന്നെ സംഭവത്തേക്കുറിച്ച് ആദ്യമറിയുമ്പോൾ പാവം എം.എൽ.എ. വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുമെന്നതു സ്വാഭാവികമാണ്. അദ്ദേഹം അപ്പോൾപ്പറയുന്ന വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരിക്കാനുള്ള മര്യാദ മറ്റുള്ളവർ കാട്ടണമായിരുന്നു.

എന്നാലും, എത്രയൊക്കെ ദു:ഖമോ ദേഷ്യമോ വന്നാലും ശരി – അതിഭയങ്കരമായ മുൻ‌വിധികളിലേക്ക് അദ്ദേഹം എടുത്തുചാടാനും പാടില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണദ്ദേഹം “രാമസേന” എന്ന പേരൊക്കെ അവിടേയ്യ്ക്കു വലിച്ചിഴച്ചത്? വല്ല കാര്യവുമുണ്ടായിരുന്നോ‍? ഇടയ്ക്ക് ബജ്‌റംഗ്‌ദൾ എന്നും പറഞ്ഞുകേട്ടു. എന്താണു സംഗതിയെന്നൊക്കെ അന്വേഷിച്ചതിനു ശേഷം, നാലാളറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതു വലിയ തെറ്റായിപ്പോയി. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഹോസ്റ്റലിലേക്കു വിട്ടത് തന്റെ ആളുകൾ തന്നെയാവുമോ എന്നൊന്നു സംശയിക്കുക പോലും ചെയ്യാതെ ഓരോന്നു ചാടിപ്പറഞ്ഞുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി (മനപ്പൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നില്ല - പാവം - അബദ്ധം പറ്റിയതാവും - ആരോടായാലും ശരി - അന്ധമായ രാഷ്ട്രീയവിദ്വേഷം ഒരു പരിധിയിൽക്കൂടുതൽ മനസ്സിൽ കൊണ്ടുനടന്നാൽ അക്കിടിപറ്റും‌.‌).

സിനിമ തീർന്നതിനു ശേഷം, എഡിറ്റു ചെയ്യാത്ത തമാശ രംഗങ്ങൾ കണ്ടപ്പോളാണു കാര്യം പിടികിട്ടിയത്.

പാവം കുഞ്ഞമ്പു! അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഈപ്പറയുന്ന ശ്രീരാമസേന – ബജ്‌റംഗ്‌‌ദൾ - എന്നീ രണ്ടുപേരുകളും അദ്ദേഹം സ്വന്തനിലയ്ക്കു പറഞ്ഞതായിരുന്നില്ല!! മറിച്ച്, മറ്റു ചിലർ അദ്ദേഹത്തിന്റെ നാവിൽ തിരുകിക്കയറ്റിയതായിരുന്നു. രാമസേന എന്ന പേരൊന്നും അദ്ദേഹം കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും അദ്ദേഹത്തിനാ പേരു പരിചയമില്ല. ചുറ്റും നിന്നവർ വിട്ടില്ല. മറ്റുള്ളവർ ‘പ്രോം‌പ്‌റ്റു’ ചെയ്തു പറയിപ്പിക്കുന്നതും അദ്ദേഹത്തിന് തെറ്റുപറ്റുന്നതും മറ്റുള്ളവർ തിരുത്തിപ്പറയിപ്പിക്കുന്നതുമൊക്കെയായ ഭാഗം ചാനലുകാർ എഡിറ്റു ചെയ്തു മാറ്റിയതായിരുന്നു.

ഒറിജിനൽ വാക്കുകൾ ഇങ്ങനെ:-

ഐ തിങ്ക് ഇറ്റ് ഈസ് ശിവ….. (ശ്ശെ. മറന്നു..) ഇറ്റ് ഈസ് (കിട്ടുന്നില്ല) വാ‍ട്ട് സേന(പറഞ്ഞുതാഡേയ്‌..) യാ ! ” (ആരോ ശരിക്കുള്ള പേരു വിളിച്ചുപറഞ്ഞു എന്നൊന്ന്‌ അഭിനയിച്ചുകളയാം. ഇരിക്കട്ടെ ഒരു “യാ”. ചുറ്റും നിശബ്ദതയായിരുന്നെങ്കിലും.)

അപ്പോളേക്കും ഏതോ ഒരു ചാനൽ പ്രവർത്തകനോ മറ്റോ ചോദിക്കുന്നു.

ബജ്‌റംഗ്‌‌ദൾ?

ഉടൻ ആ പേരും കൂട്ടിച്ചേർത്തു. അതെ – ഇരിക്കട്ടെ - ബജ്‌റംഗ്‌‌ദൾ.

ബജ്‌റം‌ഗ്‌‌ദൾ….ആൻ‌ഡ്……ദിസീസ്…ദിസീസ്…(ശ്ശെ. എന്നിട്ടും കിട്ടുന്നില്ല..)

അടുത്ത പേരിനായി വീണ്ടും തപ്പുമ്പോൾ അരികിൽ നിന്ന്‌ ആരോ ശ്രീരാമസേന എന്നു പറഞ്ഞുകൊടുക്കുന്നു.

ഉടനെ കുഞ്ഞമ്പു:- “ശിവരാമ”. ഒന്നു സംശയിച്ചിട്ട്‌ - “വാട്ട്? …”

പേരു പറഞ്ഞുകൊടുത്തയാൾ പെട്ടെന്നു തിരുത്തിക്കൊടുക്കുന്നു – (ഹ - ശിവരാമയല്ല പണ്ടാരം - ശ്രീരാമ - ക്യാമറയ്ക്കു മുന്നിലാണ് - അലമ്പാക്കല്ലേ - എന്ന മട്ടിൽ) “‘ശ്രീരാമ’സേന….

‘ങാ – അങ്ങനെയെങ്കിൽ അങ്ങനെ’ എന്ന മട്ടിൽ ഉടനെ തിരുത്തുന്നു - “ശ്രീരാമസേന”!

(തുടർന്ന്, കണ്ടക്ടർക്ക് ഒരു പ്രധാനറോൾ ഉണ്ടെന്നു പറയുന്നതും കേൾക്കാം. ആ കണ്ടക്ടറുടെ പിതാവാണ് പിന്നീട് താനും തന്റെ മകനും കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പുപ്രവർത്തനം നടത്തിയിരുന്നവരാണെന്ന് കോടതിയിൽ സത്യവാങ്മൂലം നല്കിയത്)

“ശിവരാമ”ന്മാരുടെ സേനയേപ്പറ്റിയുള്ള വാക്കുകൾ - ആവർത്തിച്ചു കണ്ടു ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശരംഗങ്ങൾ - താഴെ.

റീപ്പോർട്ടർമാരുടെ കൂട്ടത്തിൽ രസികന്മാർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു കുസൃതിപ്പണി കൂടി ഒപ്പിക്കാമായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നതും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിക്കൂടാ എന്നതുമൊക്കെ മറന്നുകൊണ്ട് വായിൽത്തോന്നിയതു വിളിച്ചു പറഞ്ഞും മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതു കണ്ണുമടച്ച് ഏറ്റുപറഞ്ഞും നിൽക്കുന്ന അദ്ദേഹത്തോട്‌ ഇങ്ങനെ കൂടി വിളിച്ചു ചോദിക്കാമായിരുന്നു:-

“ഗോപാലസേന?”

പറഞ്ഞുകൊടുക്കുന്നതു പാർട്ടിക്കാരാണെന്നു ധരിച്ച്‌ ഉടനെ അദ്ദേഹം അതും ഏറ്റുപറഞ്ഞേനെ.

“യാ. ഐ തിങ്ക് – ദാറ്റ് സേന - ഗോപാലസേന…”

അങ്ങനെയെങ്കിൽ അതും വലിയ തമാശ സൃഷ്ടിച്ചേനെ. പക്ഷേ അതു കൂടുതലും പഴമക്കാരെയായിരിക്കും പൊട്ടിച്ചിരിപ്പിക്കുക. കാരണം, കേരളത്തിൽ പണ്ട് കമ്മ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു നോക്കി പൊളിഞ്ഞുപോയ “ഗോപാലസേന“ എന്ന പരീക്ഷണത്തേക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവണമെന്നില്ലല്ലോ.

*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-

പെൺകുട്ടിയെ ‘തട്ടിക്കൊണ്ടുപോ’യെന്നും ‘മർദ്ദി’ച്ചെന്നുമെല്ലാമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് അട്ടഹസിച്ചവർ – കൂടെക്കണ്ട ചെറുപ്പക്കാരന്റെ പേരിനോ അയാളുടെ മതം ഏതാണെന്നതിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ലാതിരിക്കെ, തികച്ചും അനാവശ്യമായി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളമുണ്ടാക്കുകയും വർഗ്ഗീയനിറം നൽകുകയും ചെയ്തവർ – മതത്തിന്റെ പേരിലാണു തല്ലുകിട്ടിയത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവർ - മതസൂചനകളുള്ള പേരുള്ള ഒരു സംഘടനയെ ബോധപൂർവ്വം ഇതിലേക്കു വലിച്ചിഴച്ചു ബഹളമുണ്ടാക്കിയവർ – അങ്ങനെയെല്ലാം മതസ്പർദ്ധ വളരാൻ ഇടയാക്കിയവർ – രാഷ്ട്രീയം കളിക്കുന്നതിനിടയിൽ രാജ്യത്തെ മറക്കുന്നവർ - മതേതരത്വസംരക്ഷണത്തിനും മതസൌഹാർദ്ദം വളർത്തുന്നതിനും കഴിഞ്ഞ കുറേ വർഷങ്ങളായി അവരെല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഇത്തരം അമൂല്യസംഭാവനകളുടെ പേരിൽ വീണ്ടുമൊരിക്കൽക്കൂടി നന്ദി പറയാം. അവരെ ദൈവം രക്ഷിക്കട്ടെ! യഥാർത്ഥമതേതരത്വ/ജനാധിപത്യവിശ്വാസികൾ ദൈവത്തോട് പിണങ്ങിയേക്കുമെങ്കിൽക്കൂടി.


*-*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

Thursday, February 05, 2009

'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ

കേരളത്തിലേയ്ക്കു വച്ച്‌ പഞ്ചപാവങ്ങളും പരമസാത്വികരുമായ ഒരു കൂട്ടം ആളുകളുടെ നേതാവിനു നേരെ ചെരുപ്പെറിയാനുള്ള അമിതാവേശം കാണിച്ചതിന്റെ പേരിൽ ഇഞ്ചപ്പരുവമായി മുതുവത്തെ പരിക്കുകളുമായി കഴിയുന്ന “മുതുവത്തെ ഷാജി”യാണ് ഈ പോസ്റ്റിന് ഇടയാക്കിയത്‌.

എന്താണു കാര്യമെന്നു പറയുന്നതിനു മുമ്പു തന്നെ, പഴയ ഒരു പോസ്റ്റിൽ നിന്നെടുത്ത രണ്ടു ചിത്രങ്ങൾ കാണിക്കാതെ വയ്യെന്നു തോന്നി. ഷാജിയെ തല്ലിപ്പരുവമാക്കിയതു സ്വാഭാവികമായും ഒരുദ്യോഗികപക്ഷക്കാരായിരിക്കണം. പക്ഷേ അവശപക്ഷക്കാരും അക്കാര്യത്തിൽ മോശമൊന്നുമല്ലെന്നും, പക്ഷഭേദമില്ലാതെ മാർക്സിസ്റ്റുകൾക്കു പൊതുവായി ചിലതുണ്ടെന്നും തിരിച്ചറിയാൻ ആ ചിത്രങ്ങൾ ഉപകരിച്ചേക്കും.

പണ്ടു ചിലർ പി.ജെ.ജോസഫിനെ കരിങ്കൊടി കാണിച്ചപ്പോൾ അടുത്തെവിടെയോ വി.എസ്‌. അച്യുതാനന്ദനും നിൽ‌പ്പുണ്ടായിരുന്നു എന്ന കാരണത്താൽ, പ്രതിഷേധക്കാർക്കു കിട്ടിയ പ്രതിഫലം ചുവടെ.




അതിനടുത്തുനിന്നുകൊണ്ട്‌ മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത്‌ ദാ ഇങ്ങനെ.

വൌ!!! അടിയെന്നു പറഞ്ഞാൽ - കുടുംബത്തു പിറന്ന അടി!

ഇനി കാര്യത്തിലേക്കു കടക്കാം.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഒരു സി.പി.എമ്മുകാരൻ ചിലപ്പോൾ രാവിലെ എണീറ്റു പല്ലുതേക്കാൻ നോക്കുമ്പോളായിരിക്കും പേസ്റ്റു തീർന്നിരുന്നുവല്ലോ എന്ന കാര്യം ഓർക്കുന്നത്‌. അപ്പോളുള്ള പ്രതികരണം കണ്ടാലറിയാം അയാളുടെ പ്രത്യയശാസ്ത്രാഭിമുഖ്യം എത്രത്തോളമുണ്ടെന്ന്‌. പേസ്റ്റു തീർന്നതിനു പിന്നിൽ "സംഘപരിവാർ അജണ്ട"യുണ്ടെന്നോ കുറഞ്ഞപക്ഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരിപാടിയാണെന്നോ എങ്കിലും പറയുന്നില്ലെങ്കിൽ അയാൾക്കു പാർട്ടിയിൽ വലിയ ഭാവിയൊന്നുമുണ്ടാവാനിടയില്ല. തലേ ദിവസം പേസ്റ്റു തീർന്ന വിവരം ഓർത്തുവച്ച്‌ പുതിയതു വാങ്ങിക്കാതിരുന്നതു തെറ്റായിപ്പോയി എന്നൊരു സ്വയംവിമർശനമെങ്ങാൻ നടത്തിപ്പോയാൽ ഉറപ്പ് - അബ്ദുള്ളക്കുട്ടിയുടെ വഴി തന്നെ അയാളുടെയും.

സി.പി.എമ്മുകാരന് പാർട്ടിവേദികളിൽ വിമർശനസ്വാതന്ത്ര്യമുണ്ടാവാം. മറ്റുള്ളവർക്ക്‌ അതറിയില്ല. എന്തായാലും, പൊതുവേദികളിൽ അയാൾ എങ്ങനെ സംസാരിക്കണമെന്നു നിശ്ചയിക്കുന്നതു പാർട്ടിയാണെന്നു തന്നെ വേണം കരുതാൻ. പാർട്ടിപ്രവർത്തകരുടേയും അനുഭാവികളുടേയും "തെരഞ്ഞെടുത്ത പ്രതികരണ"ങ്ങളിലെ പ്രകടമായ കാപട്യം അതുതന്നെയാണു സൂചിപ്പിക്കുന്നത്‌.

അങ്ങനെ പറയാൻ കാരണമുണ്ട്‌.

മംഗലാപുരം ഭാഗത്ത്‌ രാമസേന എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ ആൾക്കൂട്ടമുണ്ടെന്നു തന്നെ അറിഞ്ഞത്‌ ഈയിടെയാണ്. എന്തായാലും അതൊരു സംഘപരിവാർ സംഘടനയല്ല. അവരുടെയെന്നല്ല ആരുടെയായാലും ശരി - പബ്ബിലെ തല്ലുകൂടൽ പോലെയുള്ള ചെയ്തികളെ സംഘപരിവാർ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്നു കരുതുന്നതും തെറ്റാണ്. ആ ഒറ്റപ്പെട്ട സംഭവത്തിൽ കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ്‌ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്‌. അതേപ്പറ്റിയൊന്നുമിവിടെ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. എവിടെ എന്തു സംഭവം നടന്നാലും ശരി - അതിനെ സംഘപരിവാർ എന്ന ലേബലിലേക്ക്‌ ഒതുക്കുകയും ആ വാക്കിനെ കഴിവിന്റെ പരമാവധി ഭർത്സിച്ച്‌ – അതിന്റെ കണക്കുപറഞ്ഞു വോട്ടുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളുടെ – പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളൊന്ന്‌ അവലോകനം ചെയ്യാമെന്നു തോന്നി. അവർ എന്തിനൊക്കെ പ്രതികരിക്കും - എങ്ങനെയൊക്കെ പ്രതികരിക്കും - എന്നൊന്നു ചിന്തിച്ചു നോക്കിയതാണ്.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

സത്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ - പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ - ഉള്ളാലെ രാമസേനക്കാർക്കു നന്ദിപറയേണ്ടവരാണ്. പുറമേയ്ക്ക്‌ ആക്രോശങ്ങൾ തുടരാമെങ്കിലും.

കേരളം കണ്ടതിലേക്കു വച്ച്‌ ഏറ്റവും വലിയ അഴിമതി നടത്തിയ ഒരാളെ പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവായും പി.ബി.മെംബറായും ചുമക്കേണ്ടി വരിക – അതും പോരാഞ്ഞ്‌ അദ്ദേഹം നിരപരാധിയാണെന്ന കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ മനസ്സാക്ഷിക്കുത്തില്ലാതെ പങ്കെടുക്കേണ്ടിവരുക – അങ്ങനെ, ഔദ്യോഗികപക്ഷമെന്നോ അവശപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ മാർക്സിസ്റ്റുകമ്മ്യൂണിസ്റ്റുകാരുടെ കട്ടയും പടവും മടങ്ങിയൊടിഞ്ഞിരുന്ന സമയമായിരുന്നു ഇത്‌. എങ്ങനെ തലപൊക്കി നോക്കുമെന്നും, സ്ഥിരമുള്ള പ്രതികരണജോലിയുടെ ഭാഗമായി ഇനിയിപ്പോൾ ആരെ കുറ്റപ്പെടുത്തിക്കൊണ്ട്‌ എന്തെഴുതണം – എന്തു പറയണമെന്നുമൊക്കെ അറിയാതെ വിഷമിക്കുമ്പോളാണ് ഒരു ഈർക്കിൽ സംഘടന ഒരു ആശ്വാസമായി അവതരിച്ചത്‌.

ആ സംഘടന പറയുന്ന കാര്യങ്ങളിലാണെങ്കിൽ 'ഭാരതീയസംസ്കാരം' എന്ന വാക്കൊക്കെ കടന്നു വരുന്നു. അവരുടെ പേരിലാണെങ്കിൽ ഒരു 'രാമൻ' ടച്ചും. കമ്മ്യൂണിസ്റ്റുകാർക്കു കലിയിളകുന്ന രണ്ടുവാക്കുകളും ഒന്നിച്ചുവന്നാൽ‌പ്പിന്നെ ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. ആക്രോശം തുടങ്ങുകയായി!

തങ്ങൾക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ നടക്കാനും വേണ്ടിവന്നാൽ മദ്യപിക്കാനുമൊക്കെ പെൺകുട്ടികൾക്ക്‌ സ്വാതന്ത്ര്യം വേണം എന്നതാണു മുഖ്യ ഡിമാൻഡ്‌. പ്രതിഷേധം – പ്രകടനങ്ങൾ - ആകെ ബഹളം!

ഒരു ബ്ലോഗർ സുഹൃത്ത്‌ അവിടം കൊണ്ടും നിർത്താതെ ചിത്രകാരനെതിരെ അന്വേഷണം വന്ന സംഭവത്തേപ്പോലും അതുമായി ബന്ധിപ്പിച്ചുകളഞ്ഞു! ഇതെല്ലാം ഏതോ ഒരു തരം വിശേഷപ്പെട്ട 'അജണ്ട'യുടെ ഭാഗമാണെന്നും, സംഘപരിവാർ ബ്ലോഗുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെപ്പോലും എഴുതിപ്പിടിപ്പിച്ചുകളഞ്ഞു അദ്ദേഹം!

ഇത്തരം ആക്രോശങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിക്കുന്നത്‌ സംഘപരിവാർ സംഘടനകളോട്‌ – പ്രത്യേകിച്ച്‌ ബി.ജെ.പി.യോടുള്ള അന്ധവും അനാവശ്യവുമായ വിദ്വേഷം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയമര്യാദകളെല്ലാം മറന്നുകൊണ്ട്‌ പാർട്ടി ഒന്നാം നമ്പർ "ശതൃ" എന്നു തന്നെ പരസ്യമായി വിശേഷിപ്പിച്ചുവച്ചിരിക്കുന്ന ബി.ജെ.പി.യെ ആക്ഷേപിക്കാൻ ഇതുപയോഗിക്കാം എന്നൊരു തോന്നലില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ കൊടിപിടിക്കുന്നതോ കവലപ്രസംഗം നടത്തുന്നതോ പോയിട്ട്‌ കമാന്നൊരക്ഷരം പറയാൻ ആളുണ്ടാകുമായിരുന്നില്ല. ആത്മാർത്ഥതയുടെ ചെറിയൊരു അംശം പോലുമില്ല ഈ ബഹളങ്ങൾക്ക്‌.

ഇതുപറയുമ്പോൾ, മേഘയുടെ കാര്യം തന്നെയാണ് ആദ്യം ഓർമ്മ വന്നത്‌.

അതെ. എസ്‌.എഫ്‌.ഐ.യുടെ “മാനവസേന” കണ്ണുകുത്തിപ്പൊട്ടിച്ച മേഘ തന്നെ.
വിപ്ലവകാരികളുടെ ഭർത്സനഭാഷയിൽ‌പ്പറഞ്ഞാൽ - "വാനരസ്ത്രീ".
മദ്യപിച്ചു സ്വയം കണ്ണു നഷ്ടപ്പെടുത്തിയ പലരുണ്ട്‌. എന്നാൽ, മേഘയുടെ കണ്ണ്‌ മറ്റുള്ളവർ ചേർന്നു മനപ്പൂർവ്വം കുത്തിപ്പൊട്ടിച്ചതാണ്. എ.ബി.വി.പി.യെ അനുകൂലിച്ചൊന്നു സംസാരിച്ചു പോയി എന്നതായിരുന്നു അവൾ ചെയ്ത കുറ്റം.

എവിടെയോ കിടന്ന ചിലർ ചേർന്ന്‌ പബ്ബിൽച്ചെന്നു ബഹളമുണ്ടാക്കിയതിന്റെ പേരിൽ സംഘപരിവാറിനു നേരെ കയർക്കുന്നവർ - സ്ത്രീകളെ തൊട്ടാൽ തട്ടിക്കളയുമെന്നു വീരവാദം മുഴക്കുന്നവർ - സ്വയം സൃഷ്ടിക്കുന്ന നിഴലുകളോടു യുദ്ധം ചെയ്ത്‌ കോലം കത്തിക്കുന്നവർ - അവരിൽ ആരെങ്കിലും – ഒരൊറ്റയാളെങ്കിൽ ഒരുക്കമുണ്ടോ ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാൻ എന്നതാണു ചോദ്യം.

പെൺകുട്ടികൾക്കു മദ്യപിക്കാനായുള്ള അവകാശത്തിനായി പോർ‌വിളിക്കുന്ന കുട്ടിസഖാക്കന്മാരിൽ ഒരൊറ്റയൊരുത്തനെങ്കിലും തന്റേടമുണ്ടോ ഇനിയെങ്കിലും മേഘയെ ഒന്ന്‌ ആശ്വസിപ്പിക്കാൻ എന്നതാണു ചോദ്യം.

ഉണ്ടാവുമെന്നു കരുതുക വയ്യ.

ജനാധിപത്യമഹിളാഅസോസിയേഷനു താല്പര്യമില്ലെങ്കിൽ‌പ്പിന്നെ മറ്റുള്ളവർക്കെങ്ങനെ താല്പര്യമുണ്ടാവാനാണ്?

ഒരു കണ്ണിൽ നിന്നു ചോരയും മറുകണ്ണിൽ നിന്നു കണ്ണീരുമൊലിപ്പിച്ചു നിന്ന മേഘയെ പരസ്യമായി ആശ്വസിപ്പിക്കാൻ ഒരു സഖാവിനും കഴിയില്ല. കാരണം അവർ "മാനവികത"യുടെ വക്താക്കളാണ്.

ഇനി, പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ട തസ്ലീമ നസ്രീന്റെ കാര്യമോ? അവരും ഒരു സ്ത്രിയല്ലെന്നുണ്ടോ? സി.പി.എമ്മുകാരല്ല – മറ്റൊരു കക്ഷിയിൽ‌പ്പെട്ട എം.എൽ.എ. മാർ തന്നെയാണവരെ ആക്രമിച്ചത്‌. പ്രതികരിക്കാമായിരുന്നല്ലോ.

പക്ഷേ സി.പി.എമ്മുകാർ അതിനെതിരെ ബ്ലോഗും എഴുതിയില്ല പ്രകടനവും നടത്തിയില്ല. നേരേ മറിച്ച്‌, മറ്റു ചിലർ നടത്തിയ ഒരു പ്രകടനം കണ്ടു ഭയന്ന്‌ തസ്ലീമയെ നാടുകടത്താനാണവർ താല്പര്യം കാണിച്ചത്‌. "ലജ്ജ" പ്രശ്നമാണത്രേ! ആ പുസ്തകത്തിൽ മതദ്വേഷമൊന്നുമില്ലെന്നും, ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേക്കുറിച്ചു വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി.

ലജ്ജയുള്ള തസ്ലീമ – ലജ്ജയില്ലാത്ത മാർക്സിസ്റ്റുകൾ!

ബംഗാളിലെ സി.പി.എമ്മുകാർ മേധാപട്ക്കറെ പരസ്യമായി തല്ലിയതാണു മറ്റൊന്ന്‌. മുലകുടിമാറാത്ത കൊച്ചുപെൺകുഞ്ഞിനെ വരെ ആക്രമിക്കാമെങ്കിൽ‌പ്പിന്നെ വളർന്നു വലുതായവരുടെ കാര്യം പറയേണ്ടതുണ്ടോ എന്നും ചോദിക്കാം. ഒന്നരവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോപികയെ വെട്ടിയതു പഴയസംഭവമാക്കി മറന്നുകൊണ്ടുതന്നെ പറയാം. പാർട്ടിയിൽ‌ത്തന്നെ പെട്ട ഒരു വനിതാനേതാവിനുപോലും പുരുഷനേതാവിൽ നിന്ന്‌ ഉപദ്രവം നേരിടുന്ന ലജ്ജിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നില്ലേ ഒരുകാലത്ത്‌ മാദ്ധ്യമങ്ങളുടെ ഇഷ്ടവിഷയം എന്നതു മറ്റൊരു ചോദ്യം.

ഇങ്ങനെ, സി.പി.എമ്മുകാർ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ നേരം വെളുത്താലും തീരില്ല. അതല്ല ഇവിടുത്തെ വിഷയവും.

ആക്രമണങ്ങളല്ല - അവയോടുള്ള പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം.

മേധാപട്ക്കറുടെ സാരിക്കുത്തിനു പിടിച്ചു വലിച്ചതിന് "അവർക്കങ്ങനെ വേണം" എന്ന മട്ടൊരു ധാർഷ്ട്യത്തിലുള്ള മറുപടിയാണ് കേട്ടത്‌. കമ്മ്യൂണിസ്റ്റുകാരോടു കളിച്ചാൽ അങ്ങനെയിരിക്കും എന്നും കേട്ടു!!!

നന്ദിഗ്രാമിനേക്കുറിച്ചു മൊത്തത്തിലാണെങ്കിലും, അതിൽ അഭിമാനിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്‌ !!!

ഒരു പ്രസംഗത്തിനിടയിലാണ് അതു പറഞ്ഞതെന്നതു കൊണ്ട്‌ ആരും മറുത്തൊന്നും പറഞ്ഞില്ല. പ്രത്രസമ്മേളനമായിരുന്നെങ്കിൽ മറുചോദ്യങ്ങൾ വന്നേനെ. സി.പി.എമ്മുകാരുടെ ധാർഷ്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ സ്ത്രീകളെ ബലാൽത്സംഗം ചെയ്തതാണോ അതോ ഒരു പെൺകുട്ടിയെ ചുട്ടുകരിച്ചതാണോ - ഏതാണു കൂടുതൽ അഭിമാനകരമായി അനുഭവപ്പെടുന്നതു ദാസാ – ഛെ – വിജയാ – എന്ന് ആരെങ്കിലുമൊരാൾ ചോദിച്ചേനെ.

പ്രസംഗമായതുകൊണ്ട്‌ ആരും പ്രതികരിച്ചില്ല. ആ പത്രവാർത്തയോടും ആരും പ്രതികരിച്ചുകണ്ടില്ല.

ഇവിടെയൊക്കെയാണ് "പ്രതികരണത്തൊഴിലാളിവർഗ്ഗബോധം" എന്ന വാക്കു കടന്നു വരുന്നത്‌. മംഗലാ(പുര)മെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ! മൌദുവോ മാർക്സോ ആണെങ്കിൽ അക്ഷണം തൂറണം പേടിച്ചു നമ്മളെല്ലാം!

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-

പ്രതികരണങ്ങളിലെ ഈ കാപട്യവും അന്ധമായ സംഘപരിവാർഭർത്സനവുമൊക്കെ കണ്ടുകണ്ടു മടുത്തുകഴിയുമ്പോളാണ് ആരും ഇങ്ങനെ പറഞ്ഞുപോകുന്നത്‌.

"കാണിച്ചതു കറതീർന്ന കന്നംതിരിവാണെന്ന്‌ ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ - കൊടുക്കണം 'രാമസേന'യ്ക്കും ഒരു കൈ! കയ്യും കണക്കുമില്ലാത്തത്ര കാ‍പട്യമാണ് ഇക്കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്നത്‌ ഒരിക്കൽക്കൂടി വെളിവാകാൻ അവസരം സൃഷ്ടിച്ചതിന്".

Saturday, January 31, 2009

സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!

ഞാനൊരു ബ്ലോഗറാണ്.
മലയാളിയാണ്.
മനുഷ്യനാണ്.
അങ്ങനെ പലതുമാണ്.
അക്കൂട്ടത്തിൽ സംഘപരിവാർ അനുഭാവിയുമാണ്.

അപ്പോൾ, "സംഘപരിവാർ ബ്ലോഗ് ആക്രമിക്കുമ്പോൾ" എന്നൊരു പോസ്റ്റു വരുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കും.

'സംഘപരിവാർ' എന്ന വാക്ക് പലതവണ കടന്നുവന്നേക്കാവുന്ന ഒരു ഇടം എന്ന നിലയിൽ എന്റെ ബ്ലോഗായിരിക്കുമോ ആദ്യം ആക്രമിക്കപ്പെടുക എന്നായിരുന്നു കൂടുതൽ ഭീതി. വരാൻ പോകുന്ന ആക്രമണത്തിന്റെ സ്വഭാവത്തേക്കുറിച്ചൊന്നും തലക്കെട്ടിൽ സൂചനയുണ്ടായിരുന്നില്ല. പാർലമെന്റ് ആക്രമണം മുതൽ മുംബൈ ഭീകരാക്രമണം വരെ സംഘടിപ്പിച്ചവരും കേരളത്തിൽ 'സംഘപരിവാർ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നതുകൊണ്ട് സത്യത്തിൽ ആരായിരിക്കും ആക്രമിക്കുക എന്നും വ്യക്തമായില്ല. എന്തുസുരക്ഷാമാർഗ്ഗമായിരിക്കും കൈക്കൊള്ളേണ്ടത് എന്നു പോലും തിട്ടമില്ലാതെ ആശങ്കപ്പെട്ടുപോയി.

പോസ്റ്റുവായിച്ചപ്പോളാണ് ആശ്വാസമായത്. ഈ ചാണക്യന്റെയൊരു തമാശ. അടി!

മംഗലാപുരത്ത് റിയാലിറ്റിഷോ നടത്തിയത് രാമസേന എന്ന സംഘടനയുടെ ആളുകളല്ല – മറിച്ച് സംഘപരിവാറുകാരാണ് എന്നാണദ്ദേഹം കണ്ടെത്തിയിരിക്കുന്നത്! കൂട്ടത്തിൽ മറ്റു പലർക്കും സംഘപരിവാർലേബൽ ചാർത്തിയിട്ടുണ്ട്. ഭാഗ്യത്തിന് 'മൊസാ'ദിന്റെ സാന്നിദ്ധ്യം ഇത്തവണ കണ്ടില്ല.

ഇതൊക്കെപ്പോരാഞ്ഞ് അതിലും രസകരമായ ഒരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തിക്കളഞ്ഞു. ചിത്രകാരനെ നിയന്ത്രിക്കാൻ നിയമപരമായി സാദ്ധ്യതകളുണ്ടോ എന്ന് ആരാഞ്ഞ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ “ഹിഡൺ അജണ്ട” നടപ്പാക്കുകയാണത്രേ!

"ചാണക്യനോട് ചോദിക്കാം, എന്തും ഏതും ഏത് സമയത്തും" എന്നുകൂടി അദ്ദേഹത്തിന്റെ ബ്ലോഗിൽ കൊടുത്തിരിക്കുന്നു. ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയതാൽ കൊള്ളാമെന്നു തോന്നി.

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ,

സാമ്പത്തികമാന്ദ്യവും മറ്റും സൃഷ്ടിക്കുന്ന വിഷമിപ്പിക്കുന്ന വാർത്തകൾക്കിടെ വീണുകിടന്നു ചിരിക്കാൻ അവസരം തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ.

താങ്കളതു ഗൌരവബുദ്ധ്യാ എഴുതിയതാണെന്നതു കൂടുതൽ ചിരിക്കു വക നൽകി. സംഘപരിവാർ ബ്ലോഗിനെ ആക്രമിക്കുകയാണത്രേ!!! വിഡ്ഢിത്തമാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടെന്നതു സമ്മതിക്കാതെ വയ്യ. സംഘപരിവാർഭർത്സനത്തിനുള്ള സാദ്ധ്യതകൾക്കായി സദാജാഗരൂകരായിരിക്കുന്ന ആർക്കും പറ്റാവുന്ന അബദ്ധം മാത്രമേ താങ്കൾക്കും പറ്റിയിട്ടുള്ളൂ. അതുകൊണ്ട് അത് അത്രയ്ക്കൊന്നും ആക്ഷേപകരവുമല്ല. മറ്റു ചില രചനകളിൽ നിന്ന് താങ്കളുടെ മനസ്സിൽ സംഘവിരുദ്ധത എത്രത്തോളമുണ്ടെന്നു വ്യക്തവുമാണല്ലോ.

ആദ്യം തന്നെ പറയട്ടെ - ശ്രീരാമസേന എന്നു പേരിൽ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾക്ക് ഏതുവകുപ്പിലാണ് സംഘപരിവാർ പട്ടം കിട്ടിയത് എന്ന ചോദ്യം സംഘപരിവാർ അനുഭാവികൾ പരസ്പരം ചോദിക്കാറില്ല. ഇന്ത്യയുടെ തലസ്ഥാനം എന്തുകൊണ്ട് ഇസ്താംബൂളായി എന്നാരും ചർച്ച ചെയ്യാറില്ലല്ലോ. മറിച്ച്, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിലെ തമാശ ആസ്വദിക്കുക മാത്രമാണ് എല്ലാവരും ചെയ്യുക.

ഇപ്പോളത്തെ സംഭവത്തിലാകട്ടെ, കോൺഗ്രസുകാർക്കു പറ്റിയ അബദ്ധത്തേക്കുറിച്ചു കൂടി പറയാനുണ്ടു താനും. 'മുത്തലിക്കു'മായി അടുത്ത സുഹൃദ്‌ബന്ധമുള്ള സകല കോൺഗ്രസുകാരും കുടുങ്ങിയേക്കുമെന്നു സൂചനയുണ്ട്. നിമിഷങ്ങൾക്കകം ചാനലുകൾ എങ്ങനെ പറന്നെത്തി എന്നും, ഒരു "റിയാലിറ്റി ഷോ" നടത്തുകയായിരുന്നില്ലേ ഉദ്ദേശം എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനായി വീരപ്പമൊയ്‌‌ലി സമ്മേളനം വിളിച്ചുവോ എന്നൊക്കെയാണത്രേ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കൾ തമാശയായി ചോദിക്കുന്നത്.

ഓരോ സംഭവങ്ങളേയും അങ്ങേയറ്റം പർവ്വതീകരിച്ചും അതിഭയങ്കരമായ ഗൂഢാലോചന ആരോപിച്ചും - ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങളാണ് – സ്ത്രീകളേയും മതവിഭാഗങ്ങളേയുമൊക്കെ പ്രത്യേകം ലക്ഷ്യം വച്ച് ആക്രമിക്കുന്നു - എന്നൊക്കെയുള്ള ഇമേജുണ്ടാക്കാനായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ആരൊക്കെ എപ്പോളൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടേ ഉള്ളൂ. ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി.ക്ക് അധികാരം നേടിക്കൊടുത്തതു കൊണ്ടു മാത്രം കോൺഗ്രസിനു തൃപ്തിയായില്ലെന്നു തോന്നുന്നു. അവിടം കൂടി ഒരു കോട്ടയാക്കിക്കൊടുത്തേ അടങ്ങൂവെന്ന വാശിയിലാണെന്നു തോന്നുന്നു.

എന്തായാലും, ഷോയിൽ പങ്കെടുത്തവരെ കൃത്യമായി അറസ്റ്റുചെയ്യുകയും ആ സംഘടന എന്താണെന്നു കണ്ടുപിടിച്ച് വേണ്ടിവന്നാൽ നിരോധിക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി യെദ്ദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തതോടെ കർണ്ണാടകയിലെ കോൺഗ്രസുകാരിൽ അല്പമെങ്കിലും ബുദ്ധിയുള്ള ചിലരെങ്കിലും അക്കിടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മറുപടിയില്ലാതായിപ്പോയ അവർക്കുവേണ്ടി സംസാരിച്ചുകണ്ടത് ഒരു മലയാളി ബ്ലോഗറാണെന്നതിൽ സന്തോഷം. ജനരോഷം ഭയന്നാണത്രേ സർക്കാർ നടപടികൾക്കു മുതിർന്നത്! ജനങ്ങൾ രോഷിച്ചില്ലായിരുന്നുവെങ്കിൽ ആ സംഘടനക്കാരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു പദ്മശ്രീ കൊടുത്തേക്കുമായിരുന്നു എന്നു തോന്നും ആരോപണം കേട്ടാൽ. നല്ല കോമഡി തന്നെ. ഇനിയിപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു തടിതപ്പുകയല്ലാതെ എന്തു വിശേഷം?

ഈപ്പറയുന്ന 'രാമ'സേനയിൽത്തന്നെ പെട്ട ആർക്കോ കുത്തേറ്റതിന്റെ
പേരിൽ പണ്ട് മംഗലാപുരത്തൊരു ഹർത്താൽ നടന്നിരുന്നു. അതും സംഘപരിവാറിന്റെ തലയിൽ ചാർത്തിക്കണ്ടു ചിലർ :). അന്നാണ് ഈയൊരു പേരു പോലും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഈപ്പറയുന്ന സേന ബി.ജെ.പി.ക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നു കേട്ടിരുന്നു. അതു ചൂണ്ടിക്കാട്ടിയാൽ ഉടൻ 'സംഘപരിവാറിൽ ആഭ്യന്തരകലാപം' എന്നോ മറ്റോ എഴുതാനും മടിച്ചേക്കില്ല. തമാശ പറയണമെന്നുള്ളവർക്ക് പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയിൽ എവിടെ ചെണ്ടപ്പുറത്ത് കോലുവീണാലും ഉടൻ തന്നെ കൊട്ടുന്നയാളുടെ പക്ഷം നോക്കലാണ് പല മാദ്ധ്യമപ്രവർത്തകരുടെയും ആദ്യചുമതല. ദ സോ കോൾഡ് "ന്യൂനപക്ഷ"മോ മറ്റോ ആണെങ്കിൽ ഉടൻ തന്നെ, "ജനക്കൂട്ടം" ചെണ്ട കൊട്ടാൻ നിർബന്ധിതരായി എന്ന് എഴുതണം (കൊട്ടിച്ചത് സംഘപരിവാറാണ് എന്നൊരു കൊട്ട് ന്യായീകരണമായി ചേർക്കുകയുമാവാം) അതല്ല എങ്കിൽ, ചെണ്ട സംഘപരിവാറിന്റേതാണ് എന്നു നിസ്സംശയം എഴുതാം. ആ കൊട്ടുകാരെങ്ങനെ സംഘപരിവാറുകാരായി എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആ ചെണ്ടയ്ക്ക് ഒരു പേരും നിശ്ചയിച്ചിട്ടുണ്ട്. അതത്രേ സംഘപരിവാർ അജണ്ട!

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ - താങ്കൾ അവിടവും കടന്ന് അതാ നവനിർമ്മാണസേനയ്ക്കും കൊടുത്തിരിക്കുന്നല്ലോ പരിവാർ പട്ടം! ഭേഷായി!

ഇക്കണക്കിനാണെങ്കിൽ, സിനിമാസംവിധായകൻ രാജസേനൻ കേരളത്തിൽ സംഘപരിവാർ അജണ്ട സിനിമകളിലൂടെ നടപ്പാക്കുന്നതിന്റെ ചുമതലക്കാരനാണ് - അതിന്റെ രാജാവാണ് - എന്നും വാദിച്ചു നോക്കാവുന്നതാണ്. അദ്ദേഹത്തിനുമുണ്ടല്ലോ പേരിലെങ്കിലും ഒരു സേനാബന്ധം.

ഞാൻ മനസ്സിലാക്കിയിടത്തോളം, കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോ അനുഭാവികളോ അല്ലാത്തവർക്ക് ആ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഘോരഘോരം വാദിക്കുന്ന പലർക്കും അതു വട്ടപ്പൂജ്യവുമാണ്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവച്ചതൊക്കെ ആവർത്തിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലും പലർക്കുമറിയില്ലെന്നതാണു രസകരം.

ഇപ്പോൾ ദാ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്ന വിധിയെഴുത്തു നടന്നിരിക്കുന്നു!!! ദൈവമേ എന്തൊരു വിഡ്ഢിത്തമാണിത്!!!!!

പൊന്നമ്പലത്തിനെന്താ സ്വന്തമായ ഒരു മനസ്സില്ലേ - തലച്ചോറില്ലേ - ചിന്തകളില്ലേ - വികാരങ്ങളില്ലേ - ഏതെങ്കിലും സംഘടനകളുടെ അജണ്ട നടപ്പാക്കാൻ നടക്കാൻ അദ്ദേഹത്തിനുള്ള താല്പര്യമെന്താണ്? നാസിക്കിലേയും മംഗലാപുരത്തേയും പരിപാടികൾക്കു സംഘപരിവാറുമായി ബന്ധം വരുന്നതെങ്ങനെ എന്നു സന്ദേഹിക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ കമന്റു കണ്ടാ‍ൽത്തന്നെ അറിയാം അദ്ദേഹത്തിന്റെ സംഘബന്ധം എത്രത്തോളമുണ്ടെന്ന്. ഒരു തവണപോലും ഒരു സംഘശാഖയിൽ ചെന്നിട്ടില്ലാ‍ത്ത എനിക്കുള്ളതിന്റെ പത്തിലൊന്നു പോലും സംഘബന്ധം പൊന്നമ്പലത്തിനുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി അടുത്തപരിചയമൊന്നുമില്ലെങ്കിലും, സംഘപരിവാർ "അജണ്ട" (?) നടപ്പാക്കാൻ ശ്രമിക്കുന്നയാളല്ല എന്നു മനസ്സിലാക്കാവുന്നത്ര അടുപ്പം എന്തായാലും എനിക്ക് അദ്ദേഹവുമായി ഉണ്ട്. (ഏതാണ്ട് അത്ര തന്നെ സൌഹൃദം ചിത്രകാരനുമായും ഉണ്ടെന്നതു വേറേ കാര്യം. അതവിടെ നിൽക്കട്ടെ.)

ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ചിത്രകാരന്റെ സൈക്കിളിനൊന്നു കൈകാണിക്കാനെങ്കിലും വഴിയിൽ നിൽക്കുന്ന പോലീസുകാരന് അവകാശമുണ്ടോ – നിയമമനുസരിച്ച് അതിനു വകുപ്പുണ്ടോ - എന്നൊരു അന്വേഷണം മാത്രമാണ് പൊന്നമ്പലം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. "ഇങ്ങോട്ട് കടുത്ത തെറിവരുമ്പോൾ, അതിനൊപ്പിച്ചു തിരിച്ചുപറയാൻ തന്നേക്കൊണ്ടു കൊള്ളില്ലെന്ന ദൌർബല്യം തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റോ അദ്ദേഹം അക്കാര്യത്തിൽ ബിരുദമുള്ളവരോട് അന്വേഷിച്ചുനോക്കി" എന്നൊരു തമാശയിൽക്കൂടുതൽ അതിനൊരു പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതു തർക്കവിഷയമാണ്. എന്തായാലും, ആ അന്വേഷണത്തെ പിന്നീടെപ്പോഴോ വന്ന ഒരു (വികട)സരസ്വതിപോസ്റ്റുമായി ബന്ധിപ്പിച്ചതു തികച്ചും തെറ്റായിരുന്നുവെന്നാണ് എന്റെ പക്ഷം. സരസ്വതിപോസ്റ്റ് കുറ്റകരമായിരുന്നുവെന്ന് മൂന്നാമതു നിൽക്കുന്നൊരാളുടെ ഏറ്റുപറച്ചിൽ പോലെ തോന്നിപ്പിച്ചു അത്. തലയിൽ തൂവലുണ്ടോ എന്നു തപ്പി നോക്കുന്നതിനു തുല്യം.

'കേസുകൊടുത്തു' എന്ന പ്രയോഗം പോലും തെറ്റായിരുന്നു. എന്താണു സംഗതിയെന്നന്വേഷിക്കാതെ മുൻ‌വിധിയോടെ നടത്തിയ എടുത്തുചാട്ടവുമായിരുന്നു ആ ആരോപണം. എന്തായാലും, അതുപോലെതന്നെ മുൻ‌വിധിയോടെ നടത്തുന്ന പരിഹാസ്യമായ ഒരു നീക്കമാണ് അവിടെയിപ്പോൾ ഒരു സംഘപരിവാർ കണക്ഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതും. ഇക്കാര്യത്തിൽ, പ്രത്യക്ഷമായോ പരോക്ഷമായോ (ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സംഘപരിവാറുകാരൻ സ്വാധീനം ചെലുത്തുന്നത്) ഒരു സംഘപരിവാർ ബന്ധം ആരോപിക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമല്ല അപലപനീയം കൂടിയായി ഞാൻ കരുതുന്നു. അതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

*-*-*-*-*-*-*-*-*-*-*-*

ഒരു പക്ഷേ വല്ല കമ്മ്യൂണിസ്റ്റുകാരേയോ മറ്റോ വീക്ഷിക്കുന്ന അതേ വീക്ഷണകോണിലൂടെ എല്ലാവരേയും കാണാൻ ശ്രമിക്കുമ്പോളാണ് ആളുകൾക്ക് തെറ്റുപറ്റുന്നത്. 'സംഘടനയുടെ അജണ്ടനടപ്പാക്കൽ' എന്നതൊക്കെ ഒരുപക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയായിരിക്കും. ആത്മാഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിക്കൊണ്ടും ആ ചുമതല നിറവേറ്റേണ്ടത് ഒരു പക്ഷേ ഒരുതരം ബാദ്ധ്യത തന്നെ ആയിരിക്കും. കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും ഭീമമായ അഴിമതി നടത്തിയ ആളെ കുറ്റവിമുക്തനായി ചിത്രീകരിക്കാനും പ്രശംസിച്ചു രക്ഷിക്കാനും വിഫലശ്രമം നടത്തിനോക്കുന്ന പാവം അണികളെ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണു തോന്നുന്നത്. പക്ഷേ മറ്റുള്ളവരെല്ലാം അങ്ങനെയല്ല എന്നും – ഏതെങ്കിലും സംഘടന പറയുന്നതു കേൾക്കാൻ മാത്രമല്ലാതെ - സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറും സ്വാതന്ത്ര്യവുമുള്ളവരും ഈ നാട്ടിലുണ്ട് എന്നും നമ്മളെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

പൊന്നമ്പലം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമപരമായ വഴികളേക്കുറിച്ചറിയാൻ ഔത്സുക്യം കാട്ടിയത് എന്നു തന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതല്ലെങ്കിൽ അദ്ദേഹം പറയട്ടെ.

എന്റെ അഭിപ്രായത്തിൽ, ചിത്രകാരന്റെ ബ്ലോഗിനെ 'ആക്രമിച്ചു' എന്നൊക്കെ കടത്തിപ്പറയുന്നതു തന്നെ ദ്രോഹമാണ്.
അത് സംഘപരിവാർ ആക്രമണമാണെന്നു പറയുന്നതാകട്ടെ – രോഗമാണ്.

*-*-*-*-*-*-*-*-*-*-*-*

ഇനി, മറ്റൊന്നുകൂടി ചോദിക്കാതെ വയ്യ.

ഇക്കണക്കിനാണെങ്കിൽ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തുകാര്യമാണെങ്കിലും ശരി - അവരെ ആക്ഷേപിച്ചുകൊണ്ടേ സംസാരിക്കാവൂ എന്നെങ്ങാനും നിയമമുണ്ടോ എന്നു കൂടി പൊന്നമ്പലത്തിന് അന്വേഷിക്കേണ്ടി വരുമോ? അങ്ങനെ, ഭർത്സിച്ചുകൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കുന്നുവെന്നു കണ്ടാൽ ഉടൻ തന്നെ അവർക്കൊരു സംഘപരിവാർ മുദ്ര പതിപ്പിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെ എന്താണാവോ മനസ്സിലാക്കേണ്ടത്? സംഘപരിവാറുകാർ അല്ലാത്തവർക്കെന്താ ഹിന്ദുക്കളെ കണ്ടുകൂടേ? മറ്റുള്ളവർക്കെന്താ യാതൊരു സഹാനുഭൂതിയും ഇല്ലേ? അല്ല ചാണക്യാ – താങ്കളേപ്പോലെയുള്ളവർ നടത്തുന്ന ഈയൊരു ലേബലിംഗ് സകല പരിധിയും കടന്നു മുന്നേറുന്നതു കാണുമ്പോൾ ന്യായമായും ചോദിച്ചുപോകുന്നതാണ്. താങ്കൾ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹൈന്ദവൻ-അതിഹൈന്ദവൻ - കൺസപ്റ്റ് ഒന്നും ഇക്കാര്യത്തിൽ അപ്ലൈ ചെയ്തു കാണുന്നില്ലല്ലോ.

ഹൈന്ദവമായ എന്തിനോടെങ്കിലും അല്പമെങ്കിലും ആഭിമുഖ്യമോ അനുഭാവമോ ഉണ്ടാകണമെങ്കിൽ അയാൾ സംഘപരിവാറുകാരനായേ തീരൂ എന്ന ശാഠ്യമാണോ? ആണെങ്കിൽ തുറന്നു പറയുക. അങ്ങനെയെങ്കിൽ എന്റെയൊരു വലിയ സംശയം അതോടെ തീർന്നുകിട്ടി. പ്രവർത്തനപശ്ചാത്തലമില്ലാത്തതിന്റെ പേരിൽ ആ നിർവചനത്തിൽ‌പ്പെടുമോ എന്ന സംശയം ഇനി വേണ്ട. ഞാൻ "തരക്കേടില്ലാത്ത" ഒരു സംഘപരിവാറുകാരൻ തന്നെ! തീർച്ച!

*-*-*-*-*-*-*-*-*-*-*-*

പിന്നെ, ചാണക്യാ – കൂട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ താങ്കളുടെ ചില തികഞ്ഞ അറിവില്ലായ്മകളും എഴുത്തിൽ പ്രതിഫലിച്ചതേക്കുറിച്ചു കൂടി പറയാതെ വയ്യ. സംഘപരിവാർ ജാതീയമായ ഉച്ചനീചത്വങ്ങളെ പിന്താങ്ങുന്നുവെന്നും സവർണ്ണമേൽക്കോയ്മയെ കായികമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നുവെന്നെങ്ങാനുമൊക്കെ വല്ല അബദ്ധവിചാരങ്ങളും താങ്കളുടെ മനസ്സിലുണ്ടോ? എങ്കിൽ തുറന്നുപറയട്ടെ – സംഘത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയുടെ അപാരത മാത്രമാണതു കാണിക്കുന്നത്. പാതിരാത്രിയേയും പട്ടാപ്പകലിനേയും തുല്യമായിക്കാണുന്നുവെന്നു പറഞ്ഞാലും പോരാ. അതിനേക്കാളും വലിയ വിഡ്ഢിത്തമാണത്.

താങ്കൾ പറയുന്നത് “സംഘപരിവാറുകാരൻ ജാതീയത തുടങ്ങിയ തിന്മകളെ എതിർക്കുന്നവർക്കു നേരേ തിരിയു“മെന്നൊക്കെയാണ്. അതൊക്കെക്കേട്ട് കഥയറിയാതെ ചിലർ കയ്യടിച്ചിട്ടുമുണ്ട്. സത്യത്തിൽ താങ്കളവിടെ എന്താണുദ്ദേശിച്ചത്? സംഘപ്രവർത്തകർ പരസ്പരം പോരാടുന്നവരാണെന്നോ? മനസ്സിലായില്ല?

പരിവാർ സംഘടനകളിലൊന്നുമല്ലാതെ നേരിട്ട് സംഘത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു സ്വയംസേവകനാണെങ്കിൽ, ശാഖയ്ക്കിടെ കബഡി കളിയ്ക്കുകയോ മറ്റോ ചെയ്യുമ്പോൾ താത്ക്കാലികമായി മറ്റു സ്വയംസേവകർക്കെതിരെ തിരിഞ്ഞുനിൽക്കുമായിരിക്കും. വിനോദത്തിനും വ്യാ‍യാമത്തിനുമായി ചെയ്യുന്ന അതിനെയൊക്കെ ആധാരമാക്കി താങ്കൾ ഓരോന്നിങ്ങനെ ആരോപിച്ചുകളഞ്ഞാലോ? വിനോദവേള കഴിഞ്ഞാൽ‌പ്പിന്നെ സ്വയംസേവകർ ഒത്തുചേർന്നു പ്രവർത്തിക്കുക തന്നെയാണ്. അല്ലാതെ പരസ്പരം തിരിഞ്ഞുനിൽക്കുകയല്ല. എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു തന്നെ കരുതട്ടെ.

‘സംഘപരിവാർ’ എന്നതിലെ ‘സം’(തിംഗ്) എങ്കിലും മനസ്സിലാക്കി വച്ചിട്ടു സംസാരിക്കാം എന്നു താങ്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇത്രയ്ക്ക് പരമാബദ്ധങ്ങൾ പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. താങ്കൾ എവിടെനിന്നൊക്കെയാണ് സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതെന്നു താങ്കളുടെ വരികളിൽ നിന്നു തന്നെ വ്യക്തമാണ്. കുറ്റപ്പെടുത്തുക വയ്യ.

തുടർന്ന്, “കഴിഞ്ഞ കാല സവർണ്ണമേധാവിത്വ ചരിത്രങ്ങൾ പഠിക്കാൻ ഇട വന്നാൽ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവർ ഭയപ്പെടുന്നു” എന്നൊക്കെക്കൂടി എഴുതിക്കാണുമ്പോൾ, മറ്റൊരു സംശയം കൂടി ബലപ്പെടുകയാണ്. സംഘപ്രവർത്തനത്തേക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ ഇടവന്നാൽ ആളുകൾ തങ്ങളുടെ കുപ്രചാരണങ്ങളേയും തങ്ങളേത്തന്നെയും തിരസ്കരിച്ചേക്കുമെന്നു ഭയന്ന് പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന സംഘവിരുദ്ധനുണകളിൽ ഊന്നിത്തന്നെയല്ലേ താങ്കൾ ഇപ്പോളും സംസാരിക്കുന്നത് എന്നതാണാ സംശയം.

ഏതാണ്ട് എൺപതുകളുടെ പകുതിവരെയൊക്കെ വ്യാപകമായിരുന്ന ഇത്തരം സവർണ്ണാഭിമുഖ്യസംബന്ധിയായ നുണകൾ പിന്നീട് സംഘശാഖകൾ വ്യാപകമാകുകയും ജനങ്ങൾ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തതോടെ അവസാനിപ്പിച്ചതായിരുന്നുവല്ലോ ചാണക്യൻ! താങ്കളതൊന്നും ഇനിയും അറിഞ്ഞില്ല എന്നു വരുമോ? അതോ ഇതൊരു പിന്മടക്കമോ?

എന്തായാലും, ജാതീയതയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഫലപ്രദമായി പ്രവർത്തിച്ചു എന്നൊന്നും അവകാശപ്പെട്ടു കണ്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനുള്ള വിവേചനബുദ്ധിയെങ്കിലും താങ്കളിൽ നിന്നു തുടർന്നും പ്രതീക്ഷിക്കട്ടെ. അതല്ലെങ്കിൽ ഇ.എം.എസിന്റെ മുമ്പിൽ വച്ച് അദ്ദേഹത്തിന്റെ മകൻ "ചോത്തിഗൌരി" എന്നു വിളിച്ചതും, അതുകേട്ട് അവഗണിക്കുന്നതിനു പകരം വികാരംകൊണ്ട് "നമ്പൂതിരിപ്പാടിന്റെ" മൌനത്തേക്കുറിച്ചു ഗൌരിയമ്മ തിരിച്ചുചോദിച്ചതും കേട്ടിട്ടുള്ള പഴമക്കാരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. തൊലിപ്പുറത്തുള്ള ചില പ്രയോഗങ്ങളല്ലാതെ ജാതിവികാരങ്ങളകറ്റി അടുപ്പം സൃഷ്ടിക്കാൻ എന്തൊക്കെ മരുന്നാണ് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ടതെന്ന്.

ഇവിടെ, ജാതീയതയ്ക്കെതിരെ പ്രവർത്തിച്ചതും ഫലപ്രദമായി എന്തെങ്കിലും ചെയ്തതും ഹിന്ദുക്കൾ തന്നെയാണ്. അല്ലാതെ, ആ പേരിനോടു തന്നെ നിതാന്തശതൃത പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളല്ല. സ്വാമിവിവേകാനന്ദന്റെ അനുഗ്രഹത്തോടെ ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഹരിശ്രീ കുറിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് സ്ഥാപിക്കപ്പെട്ടതും ഗാന്ധിജിയുടെ നിർദ്ദേശാനുസരണം കേളപ്പജിയും മന്നവും ടി.കെ.മാധവനുമൊക്കെ ശക്തിപ്പെടുത്തിയതുമായ ദേശീയപ്രവർത്തനങ്ങളുടെയുമെല്ലാം അന്തസത്ത ഒന്നു തന്നെയായിരുന്നു. അവയൊന്നടങ്കം ഹിന്ദുസമൂഹത്തിലെ ആന്തരികദോഷങ്ങൾ ഇല്ലാതാക്കുവാൻ കൂടി ഉദ്ദേശിച്ചുള്ളവ തന്നെയായിരുന്നു. ചരിത്രവസ്തുതകൾ ദുർവ്യാഖ്യാനം ചെയ്തും മുറിവിപ്ലവങ്ങളെ മഹത്വവൽക്കരിച്ചുമൊക്കെ എഴുതിക്കൂട്ടിയ വിപ്ലവസാഹിത്യത്തിന്റെ താളുകൾക്കിടയിലെല്ലാം ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ "നവോത്ഥാന"പരിശ്രമങ്ങളേക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമേ കണ്ടുള്ളൂ എന്നു വരും.

ജാതിവികാരങ്ങൾ മുതലെടുത്തുകൊണ്ട് പ്രത്യയശാസ്ത്രപാഠങ്ങൾ തിരുകുവാൻ ശ്രമിച്ചതല്ലാതെ – ജാതിവികാരങ്ങൾ അവസാനിപ്പിച്ച് ആളുകളെ അടുപ്പിക്കുവാൻ ആത്മാർത്ഥമായ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകൾ നടത്തിയത്? കണ്ണുമടച്ച് എതിർക്കുക – ബലം പ്രയോഗിക്കുക – മുതലായ പരിപാടികൾ ജാതിവികാരം വർദ്ധിപ്പിക്കാൻ ഇടയാക്കുക മാത്രമാണുണ്ടായത്.

ഇത് വിസ്തരിച്ചു പറയേണ്ട വിഷയമാണ്. സ്ഥല-സമയ-പരിമിതി മൂലം ചുരുക്കുകയാണ്.

ജാതിസ്പർദ്ധ നിലനിൽക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കു ഗുണകരമാണ്. മറിച്ച്, ജാതിമൂലമുള്ള അകൽച്ചകൾ ഇല്ലാതാകുന്നതാകട്ടെ സംഘത്തിനു ഗുണകരവുമാണ്. ആര് എന്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് എളുപ്പം പരിശോധിക്കാവുന്നതേയുള്ളൂ.

പറയനെന്നും പട്ടരെന്നും വിളിച്ച് കമ്മ്യൂണിസ്റ്റുകാർ ഇപ്പോളും കൃത്യമായി വേർതിരിച്ചുനിർത്തിത്തന്നെ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നവർ തോളിൽ കയ്യിട്ടു നിൽക്കുന്നതു കാണണമെങ്കിൽ ഇപ്പോളും സംഘശാഖയിലേക്കു തന്നെ ചെല്ലണം എന്നിടത്താണ് സകല വിപ്ലവവായാടിത്തങ്ങളും പൊളിഞ്ഞുവീഴുന്നത്. ഗാന്ധിജിയും അംബേദ്ക്കറുമടക്കമുള്ളവർ സംഘത്തെ ഉള്ളഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളതും ജാതിചിന്ത തകർത്തെറിഞ്ഞുകളയിക്കുന്നതിലുള്ള സംഘത്തിന്റെ അത്ഭുതകരമായ വിജയം കണ്ടതുകൊണ്ടാണ്. ഇതൊന്നും നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല ചാണക്യൻ. താങ്കൾക്ക് അതേപ്പറ്റിയൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, ഇനിയെങ്കിലും കുറേക്കൂടി അന്വേഷണതല്പരനാകുക. താങ്കളൊക്കെ പലപ്പോഴും പറഞ്ഞുകാണുന്ന മട്ടൊരു പശ്ചാത്തലമാണ് സംഘത്തിനു യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെങ്കിൽ അവർക്കിത്രയും വളരാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക.

ജാതീയതയ്ക്കെതിരെയൊക്കെ ഫലപ്രദമായി പ്രവർത്തിക്കുന്നത് സംഘമോ ഇടതുപക്ഷമോ എന്നതൊരു നല്ല ചർച്ചാവിഷയമാണ്. താൽപര്യമുണ്ടെങ്കിൽ, പിന്നീടാവാം.

ഒരുകാര്യം മാത്രം ഇപ്പോൾത്തന്നെ പറയാതെ വയ്യ. രണ്ടാം ക്ഷേത്രപ്രവേശന സമരമെന്നോ എന്തൊക്കെയോ പേരുവിളിച്ച് ഗുരുവായൂരിൽ ഒരു സമരം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട ഇടതുപക്ഷം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണത് ക്ഷേത്രപ്രവേശനം പോയിട്ട് ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിലാണ് സംഘത്തിനു താല്പര്യം. അല്ലാതെ, വില കുറഞ്ഞ വാഗ്വാദങ്ങളിലല്ല. അതുകൊണ്ടു തന്നെയാണ് സംഘത്തിനെതിരെയുള്ള പല തരംതാണ ആരോപണങ്ങളും തമാശകളുമൊക്കെ ഒട്ടും പ്രതിരോധിക്കപ്പെടാതെ അവശേഷിക്കുന്നതും ആളുകൾ ആവേശം കയറി വീണ്ടും വീണ്ടും അബദ്ധം പറയുന്നതും.

സംഘം തന്നെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ‘താന്ത്രിക് വിദ്യാപീഠ’ത്തിൽ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ പൂജാരിമാരുടെ കൂട്ടത്തിൽ "വർണ്ണ"വ്യത്യാസമൊന്നും കൂടാതെ വിവിധജാതിവിഭാഗങ്ങളുണ്ട്. അവർക്കിടയിൽ ആദിവാസികളടക്കമുള്ള ആളുകളുണ്ട്. സോ കോൾഡ് "സവർണ്ണ"സംഘടനകളുടെ എതിർപ്പിനെ അതിജീവിച്ചുകൊണ്ടാണ് സംഘം ഉജ്ജ്വലമായ ഇത്തരം നിശ്ശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും.

ആവശ്യമുള്ളവർക്ക്‌ കേരളത്തിലെയും മറ്റും സംഘനേതൃനിരയിലുള്ളവരുടെ വർണ്ണവും മറ്റും പരിശോധിച്ചുനോക്കുകയുമാവാം. സംഘത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം തുല്യരാണ് - ജാതി-വർണ്ണ-പരിഗണനകൾക്ക്‌ അവിടെ യാതൊരു പ്രസക്തിയുമില്ല. ഇവിടുത്തെ ഇടതുപക്ഷം അത്രത്തോളം ജാതിവിമുക്തമായിരിക്കുമെന്നു കരുതാൻ യാതൊരു വകയുമില്ല.

ഇടതുപക്ഷവും മറ്റും എത്രയൊക്കെ ശ്രമിച്ചിട്ടും സംഘപരിവാർ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകളുണ്ടാവുന്നെങ്കിൽ, അതിന്റെ പിന്നിലൊക്കെ എന്തെങ്കിലും ശക്തമായ കാരണങ്ങൾ കാണുമെന്നെങ്കിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്രയുമില്ലെങ്കിലും, ഒന്നു മാത്രമെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കി വയ്ക്കുക. സംഘപരിവാർ പ്രവർത്തകർ താങ്കൾ കരുതിയേക്കാമെന്നതുപോലെ ശീതീകരിച്ച മുറികളിലിരുന്ന് ബ്ലോഗ് എഴുതുകയോ വിശകലനം ചെയ്യുകയോ അല്ല. അവർ സർവ്വസാധാരണക്കാരായ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയാണ്. കാണാൻ സാധിക്കാത്തവരുണ്ടെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് ഇറങ്ങിച്ചെന്നു നോക്കുക. അതല്ലെങ്കിൽ, കറുത്ത കണ്ണട കാട്ടിലെറിഞ്ഞതിനു ശേഷം ശ്രദ്ധിക്കുക!

*-*-*-*-*-*-*-*-*-*-*

വാൽക്കഷണം:-

സി.പി.എം. നേതാവു രാമചന്ദ്രൻപിള്ള, ഇടതുപക്ഷാനുഭാവിയായ ബ്ലോഗർ രാമചന്ദ്രൻ എന്നിവരൊക്കെ ഇനി മേൽ പറഞ്ഞേക്കാവുന്ന കാര്യങ്ങൾ മുതൽ മണ്മറഞ്ഞ മരുതൂർ ഗോപാല രാമചന്ദ്രൻ പറഞ്ഞിട്ടുപോയ ഡയലോഗുകൾക്കു വരെ ഇനി ആളുകൾ സംഘപരിവാറിനോടു കണക്കു ചോദിക്കുമെന്നു വരുമോ? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. പറഞ്ഞുവരുമ്പോൾ എല്ലാവരും രാമചന്ദ്രന്മാർ തന്നെ. യേത് ?